കേരള തീരത്തോട് ചേർന്ന് അറബിക്കടലിൽ ചരക്ക് കപ്പൽ അപകടത്തിൽ പെട്ട സംഭവത്തിൽ കേസെടുത്ത് കേരളം

കൊച്ചി: കേരള തീരത്തോട് ചേർന്ന് അറബിക്കടലിൽ ചരക്ക് കപ്പൽ അപകടത്തിൽ പെട്ട സംഭവത്തിൽ കേസെടുത്ത് കേരളം. എംഎസ്‌സി എൽസ 3 കണ്ടെയ്‌നർ കപ്പൽ അപകടത്തില്‍ ഫോർട്ട് കൊച്ചി കോസ്റ്റൽ പൊലീസാണ് കേസെടുത്തത്. എംഎസ്‌സി എൽസ 3 കണ്ടെയ്‌നർ കപ്പൽ ഉടമയാണ് ഒന്നാം പ്രതി. ഷിപ്പ് മാസ്റ്റർ രണ്ടാം പ്രതിയും ഷിപ്പിംഗ് ക്രൂ മൂന്നാം പ്രതിയുമായാണ് കേസ്. മനുഷ്യജീവന് അപകടം ഉണ്ടാക്കും വിധം ചരക്ക് കപ്പൽ കൈകാര്യം ചെയ്തു എന്ന നിലയിലാണ് കേസ് എടുത്തിട്ടുള്ളത്.

Add Asianetnews as a Preferred SourcegooglePreferred

നേരത്തെ, കൊച്ചി പുറംകടലിലെ കപ്പൽ അപകടത്തിൽ കേസെടുക്കേണ്ടതില്ലെന്ന നിലപാടിലായിരുന്നു സംസ്ഥാന സര്‍ക്കാര്‍. കപ്പൽ കമ്പനിയായ എംഎസ്‍സിക്കെതിരെ ഇപ്പോള്‍ കേസെടുക്കേണ്ടെന്നും നഷ്ടപരിഹാരം മതിയെന്നുമായിരുന്നു ആദ്യ തീരുമാനം. എംഎസ്‍സി കമ്പനിക്ക് വിഴിഞ്ഞം തുറമുഖവുമായി നല്ല അടുപ്പമുണ്ടെന്നും കേരളത്തിലെ അവരുടെ പ്രവര്‍ത്തനത്തിന് എംഎസ്‍സിക്ക് സൽപ്പേര് ആവശ്യമാണെന്നുമാണ് ഇതുസംബന്ധിച്ചുള്ള തീരുമാനമെടുത്തുള്ള ചീഫ് സെക്രട്ടറിയുടെ കുറിപ്പിൽ വ്യക്തമാക്കിയിരുന്നത്.

സംഭവത്തിൽ കേസെടുക്കേണ്ടെന്ന കേരളത്തിന്‍റെ തീരുമാനത്തോട് കേന്ദ്രത്തിനും യോജിപ്പായിരുന്നു. നഷ്ടപരിഹാരം കിട്ടാനുള്ള നടപടികൾക്കാണ് ആദ്യ മുൻഗണനയെന്നായിരുന്നു കേന്ദ്ര സർക്കാരിന്‍റെയും നിലപാട്. മത്സ്യതൊഴിലാളികൾക്കുള്ള നഷ്ടപരിഹാരവും മലിനീകരണം തടയാനുള്ള ചിലവും ആദ്യം കമ്പനിയിൽ നിന്ന് വാങ്ങിയെടുക്കാനാണ് നീക്കം തുടങ്ങിയിരുന്നത്.

കടലിൽ ഒഴുകിയ 61 കണ്ടയിനറുകളിൽ 51 എണ്ണം ഇതിനോടകം തീരത്ത് എത്തിച്ചിട്ടുണ്ട്. കടലിൽ വീണ കണ്ടെയ്‌നറിലൊന്നിലും ഹാനികരമായ വസ്തുക്കൾ ഉണ്ടായിരുന്നില്ല. തീരത്ത് എണ്ണ മലിനീകരണമില്ലെന്നും ഡയറക്ടർ ജനറൽ ഓഫ് ഷിപ്പിങ് വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍, സര്‍ക്കാരുകളുടെ ഈ നിലപാടിൽ വിമര്‍ശനങ്ങൾ ഉയര്‍ന്നിരുന്നു.