വയനാട്ടില്‍ ആത്മഹത്യ ചെയ്ത യുവാവിന് അടിയന്തര ധനസഹായം; ആവാസ് യോജന പദ്ധതി പ്രകാരം 4 ലക്ഷം രൂപ
തഹസില്‍ദാരുടെ ഉറപ്പിന്റെ അടിസ്ഥാനത്തിൽ മൃതദേഹം പോസ്റ്റ്‌മോർട്ടം നടപടികൾക്കായി കൊണ്ടുപോകാൻ നാട്ടുകാർ അനുവദിച്ചു.
വയനാട്: വയനാട്ടിൽ പ്രളയ ധനസഹായം ലഭിക്കാത്തതിനെ തുടര്‍ന്ന് ആത്മഹത്യ ചെയ്ത യുവാവിന് ഭൂമി നൽകുന്ന കാര്യത്തിൽ രണ്ട് ദിവസത്തിനുള്ളിൽ തീരുമാനം. കുടുംബത്തിന് പതിനായിരം രൂപ അടിയന്തര ധനസഹായമായി നല്‍കുമെന്ന് തഹസില്‍ദാര്‍ അറിയിച്ചു. പ്രധാനമന്ത്രി ആവാസ് യോജന പദ്ധതി പ്രകാരം നാല് ലക്ഷം രൂപയും കുടുംബത്തിന് നൽകും.
കുടുംബത്തിന്റെ ധനസഹായ, ഭൂമി വിഷയത്തിൽ തീരുമാനമാക്കണം എന്നാവശ്യപ്പെട്ട് നാട്ടുകാര്‍ പ്രതിഷേധിച്ചതിനെ തുടര്‍ന്നാണ് തഹസില്‍ദാര്‍ സ്ഥലത്തെത്തി ഇക്കാര്യം അറിയിച്ചത്. തഹസില്‍ദാരുടെ ഉറപ്പിന്റെ അടിസ്ഥാനത്തിൽ മൃതദേഹം പോസ്റ്റ്‌മോർട്ടം നടപടികൾക്കായി കൊണ്ടുപോകാൻ നാട്ടുകാർ അനുവദിച്ചു.
മേപ്പാടി പഞ്ചായത്തിലെ തൃക്കൈപ്പറ്റ പള്ളിക്കവല മൂഞ്ഞനാലിൽ സനിൽ ആണ് പുരയിടത്തിലെ താത്കാലിക ഷെഡ്ഡിൽ തൂങ്ങിമരിച്ചത്. 2019 ഓഗസ്റ്റ് മാസത്തിലുണ്ടായ പ്രളയത്തിലാണ് സനിലും കുടുംബവും താമസിച്ച വീട് തകർന്നത്. ഇന്നലെ വൈകീട്ടാണ് സനിലിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടത്.
Also Read: വയനാട്ടിൽ പ്രളയത്തിൽ വീട് തകർന്ന യുവാവ് തൂങ്ങിമരിച്ചു
പ്രളയത്തില്‍ എല്ലാം നഷ്ടപ്പെട്ടിട്ടും 10,000 രൂപ പോലും അടിയന്തര ധനസഹായം കുടുംബത്തിന് ലഭിച്ചിരുന്നില്ലെന്നും ഇതില്‍ മനംനൊന്താണ് യുവാവ് മരിച്ചതെന്നും കുടുംബം ആരോപിച്ചു. 'നിരവധി തവണ പരിശോധനകൾ നടത്തി. എന്നാല്‍ സഹായം ഒന്നും ലഭിച്ചില്ല'. ഇതിന്റെ നിരാശ തന്നെയാണ് മരണകാരണം എന്നും കുടുംബം വ്യക്തമാക്കി.