'ബിജെപിയുമായി ബന്ധമില്ല, സിപിഎം സജീവപ്രവര്‍ത്തകനാണ് സന്ദീപ്'; ജയരാജന്‍ മറുപടിയുമായി കുമ്മനം
കഴിഞ്ഞ തെരഞ്ഞെടുപ്പുകാലത്ത് നെടുമങ്ങാട് വെച്ച് കണ്ടു സംസാരിച്ചു എന്നത് മാത്രമാണ് സന്ദീപുമായുള്ള അടുപ്പം എന്ന് കുമ്മനം
തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസില്‍ മന്ത്രി ഇ പി ജയരാജന്റെ ആരോപണങ്ങൾക്ക് മറുപടിയുമായി ബിജെപി നേതാവ് കുമ്മനം രാജശേഖരൻ. 'കേസില്‍ കുറ്റക്കാരനായ സന്ദീപ് നായരുമായി തനിക്ക് ഒരു ബന്ധവുമില്ല. സന്ദീപിന് ബിജെപിയുമായി ബന്ധം ഇല്ല. അയാൾ സിപിഎമ്മിന്റെ സജീവ പ്രവർത്തകനാണ്. കഴിഞ്ഞ തെരഞ്ഞെടുപ്പുകാലത്ത് നെടുമങ്ങാട് വെച്ച് കണ്ടു സംസാരിച്ചു എന്നത് മാത്രമാണ് സന്ദീപുമായുള്ള അടുപ്പം' എന്നും കുമ്മനം രാജശേഖരന്‍ പറഞ്ഞു.
സ്വർണ്ണക്കടത്തുമായി ബിജെപിക്കാണ് ബന്ധം, കുറ്റവാളികൾക്കെതിരെ നടപടിയെടുക്കേണ്ടത് കേന്ദ്രസർക്കാരാണെന്നും സന്ദീപിന്‍റേതായി പുറത്തുവന്ന ചിത്രങ്ങള്‍ ചൂണ്ടിക്കാട്ടി മന്ത്രി ഇ പി ജയരാജന്‍ ഇന്ന് വ്യക്തമാക്കിയിരുന്നു. ഈ ആരോപണങ്ങള്‍ക്കാണ് കുമ്മനം ഇപ്പോള്‍ മറുപടി നല്‍കിയിരിക്കുന്നത്.
'കേസിൽ കുറ്റക്കാരനെന്ന് കസ്റ്റംസ് കണ്ടെത്തിയ സന്ദീപ് നായർക്ക് ബിജെപിയുടെ ഉന്നത നേതൃത്വവുമായി ബന്ധമുണ്ട്. ഇത് തെളിയിക്കുന്ന ചിത്രങ്ങളും പുറത്തുവന്നു. സ്വർണക്കടത്ത് പ്രശ്നം വഴിതിരിച്ചുവിടാൻ ശ്രമം നടക്കുകയാണ്. കൊവിഡ് ഭീഷണി ഫലപ്രദമായി നേരിടുന്ന സർക്കാരിൻറെ ജനപ്രീതി തകർക്കാനുള്ള ശ്രമമാണ് നടക്കുന്നത്. ഇതിനായി പ്രതിപക്ഷം വെപ്രാളപ്പെടുന്നു. സ്വർണക്കള്ളക്കടത്തുകാരനെ സംരക്ഷിക്കാനുള്ള ശ്രമം പ്രതിപക്ഷം നടത്തുന്നു' എന്നുമായിരുന്നു ജയരാജന്‍റെ വാക്കുകള്‍.