കെവി തോമസിന് ഇനി പ്രൈവറ്റ് സെക്രട്ടറിയും, സംസ്ഥാന സർക്കാർ നിയമനം മുൻകാല പ്രാബല്യത്തോടെ, ശമ്പളം 44200 രൂപ
2023 ജനുവരി 27 മുതൽ മുൻകാല പ്രാബല്യത്തിലാണ് നിയമനം
![Kerala government decided to appoint private secretary to KV Thomas who the special representative in Delhi asd Kerala government decided to appoint private secretary to KV Thomas who the special representative in Delhi asd](https://static-ai.asianetnews.com/images/01ewmfe13pc8e6vqv9tajs3fe7/kv-thomas-thumb-png_363x203xt.jpg)
ദില്ലി: സംസ്ഥാന സർക്കാറിന്‍റെ ദില്ലിയിലെ പ്രത്യേക പ്രതിനിധി കെ വി തോമസിന് പ്രൈവറ്റ് സെക്രട്ടറിയെയും അനുവദിച്ചു. 44,020 രൂപ ശമ്പളത്തിലാണ് നിയമനം. 2023 ജനുവരി 27 മുതൽ മുൻകാല പ്രാബല്യത്തിലാണ് നിയമനം. നേരത്തെ നാലു ജീവനക്കാരെ തോമസിന് അനുവദിച്ചിരുന്നു. കെ വി തോമസിന്‍റെ മുൻഗാമി എ സമ്പത്തിന് പ്രൈവറ്റ് സെക്രട്ടറി ഉണ്ടായിരുന്നില്ല. ഒരു ലക്ഷം രൂപയാണ് കെ വി തോമസിന്‍റെ ഓണറേറിയം. സാമ്പത്തിക പ്രതിസന്ധിക്കിടയിൽ നേരത്തെ ട്രഷറി നിയന്ത്രണത്തിൽ ഇളവ് വരുത്തി 12.50 ലക്ഷം രൂപ കെ വി തോമസിന് ഓണറേറിയം ഇനത്തിൽ നൽകിയിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം
ഇക്കഴിഞ്ഞ ഡിസംബർ 20 -ാം തിയതിയാണ് ദില്ലിയിലെ കേരളത്തിന്റെ പ്രത്യേക പ്രതിനിധി കെവി തോമസിന് 12.5 ലക്ഷം ഓണറേറിയം അനുവദിച്ച് സർക്കാർ ഉത്തരവിറക്കിയത്. ട്രഷറി നിയന്ത്രണത്തിൽ ഇളവ് വരുത്തി പണം അനുവദിച്ചത് അന്ന് വലിയ ചർച്ചയായിരുന്നു. 4 സ്റ്റാഫുകളുടെ ശമ്പളം ഉൾപ്പെടെയാണ് അന്ന് 12.5 ലക്ഷം രൂപ അനുവദിച്ചത്. ജൂൺ മാസം വരെ കെ വി തോമസിന് ഓണറേറിയം അനുവദിച്ചിരുന്നു. ബാക്കി തുക അനുവദിച്ചാണ് ഡിസംബർ 20 -ാം തിയതി ഉത്തരവിറങ്ങിയത്. മുൻ കേന്ദ്ര ഭക്ഷ്യമന്ത്രി കൂടിയായ പ്രൊഫ കെ വി തോമസിന് പ്രതിമാസം ഒരു ലക്ഷം രൂപയാണ് സംസ്ഥാന സർക്കാർ ഓണറേറിയം നിശ്ചയിച്ചിരിക്കുന്നത്. ഓണറേറിയത്തിന് പുറമെ മൂന്ന് സ്റ്റാഫുകളെയും ഒരു ഡ്രൈവറെയും ദില്ലിയിൽ പ്രൊഫ കെ വി തോമസിനായി നിയമിച്ചിട്ടുണ്ട്. ശമ്പളം വേണ്ടെന്ന് കെ വി തോമസ് പറഞ്ഞതിനെ തുടർന്നാണ് ഓണറേറിയം അനുവദിച്ചത്. കോൺഗ്രസ് വിട്ട് സി പി എമ്മുമായി സഹകരിക്കുന്ന തോമസിന് 2023 ജനുവരി 18 നാണ് ദില്ലിയിലെ കേരളത്തിന്റെ പ്രത്യേക പ്രതിനിധി സ്ഥാനം സംസ്ഥാന സർക്കാർ നൽകിയത്. നേരത്തെ ഓണറേറിയം അനുവദിച്ചത് വിവാദമായിരുന്നു. എന്നാലിത് വിവാദമാക്കേണ്ടെന്ന നിലപാടായിരുന്നു കെ വി തോമസ് സ്വീകരിച്ചിരുന്നത്.