പ്രവൃത്തി ദിവസം ചുരുക്കുന്നതിനെ എല്ലാ സര്‍വീസ് സംഘടനകളും അനുകൂലിക്കുന്നുണ്ട്. എന്നാല്‍ ഓഫീസ് സമയം ദീര്‍ഘിപ്പിക്കുന്ന കാര്യത്തിലും അവധികളില്‍ കുറവ് വരുത്തുന്നതിലും വ്യക്തത വന്നിട്ടില്ല.
തിരുവനന്തപുരം: സംസ്ഥാനത്ത് സർക്കാർ ഓഫീസുകളുടെ പ്രവൃത്തി ദിനങ്ങൾ ആഴ്ചയിൽ 5 ദിവസമാക്കി കുറയ്ക്കുന്നത് ചർച്ച ചെയ്യാൻ ചീഫ് സെക്രട്ടറി വിളിച്ച സർവീസ് സംഘടനകളുടെ യോഗം ഇന്ന്. രാവിലെ 10 മണിക്ക് ഓൺലൈനായിട്ടാണ് യോഗം ചേരുന്നത്. പ്രവൃത്തി ദിവസം ചുരുക്കുന്നതിനെ എല്ലാ സര്‍വീസ് സംഘടനകളും അനുകൂലിക്കുന്നുണ്ട്. എന്നാല്‍ ഓഫീസ് സമയം ദീര്‍ഘിപ്പിക്കുന്ന കാര്യത്തിലും അവധികളില്‍ കുറവ് വരുത്തുന്നതിലും വ്യക്തത വന്നിട്ടില്ല. ഈ സര്‍ക്കാരിന്റെ കാലാവധി തീരും മുമ്പ് അന്തിമ തീരുമാനം എടുക്കാനാണ് ശ്രമം.
നേരത്തെ മാറ്റിവച്ച യോഗമാണ് ഇപ്പോൾ ചേരുന്നത്. ഓരോ സംഘടനയിൽ നിന്നും ഒരു പ്രതിനിധി യോഗത്തില്‍ പങ്കെടുപ്പിക്കാനാണ് ചീഫ് സെക്രട്ടറിയുടെ നിർദേശം. നേരത്തെ ബാങ്കുകളുടെ പ്രവൃത്തി ദിവസം അഞ്ച് ദിവസമാക്കണമെന്ന് ആവശ്യപ്പെട്ട് ജീവനക്കാർ സമരം ചെയ്തിരുന്നു. സംസ്ഥാന സർക്കാർ ജീവനക്കാരും കാലങ്ങളായി ഇതേ ആവശ്യം ഉന്നയിക്കുകയാണ്. പ്രവൃത്തി ദിവസം ആറിൽ നിന്ന് അഞ്ച് ആക്കണമെന്ന് ഭരണ പരിഷ്കാര കമ്മീഷനും ശമ്പള കമ്മീഷനും ശുപാർശ ചെയ്തിരുന്നു. പകരം ഒരു മണിക്കൂർ ജോലി സമയം കൂട്ടണമെന്നാണ് നിർദേശം. ഒരു മണിക്കൂർ ജോലികൂട്ടുന്നതിനെ സർവീസ് സംഘടനകൾ എതിർക്കുന്നില്ല. എന്നാൽ പൊതു അവധി ദിവസങ്ങൾ കുറയ്ക്കണമെന്ന നിർദേശത്തെ ശക്തമായി എതിർക്കുകയാണ്.


