തിരുവനന്തപുരം ഉള്‍പ്പടെ പല ജില്ലയിലും മിക്കയിടങ്ങളിലും ഓണക്കിറ്റ് എത്തിയില്ല. ആളുകൾ കിറ്റ് വാങ്ങാനെത്തി കിട്ടാതെ മടങ്ങി പോകുന്ന അവസ്ഥയാണുള്ളത്.
തിരുവനന്തപുരം: സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ ഓണക്കിറ്റ് വിതരണം പ്രതിസന്ധിയിൽ. തിരുവനന്തപുരം ഉള്‍പ്പടെ പല ജില്ലയിലും മിക്കയിടങ്ങളിലും ഓണക്കിറ്റ് എത്തിയില്ല. ആളുകൾ കിറ്റ് വാങ്ങാനെത്തി കിട്ടാതെ മടങ്ങി പോകുന്ന അവസ്ഥയാണുള്ളത്. അതേസമയം, കിറ്റ് വിതരണo ഇന്ന് തന്നെ തുടങ്ങുമെന്ന് സപ്ലൈക്കോ അറിയിച്ചു. നിലവിൽ തിരുവനന്തപുരം ജില്ലയിൽ മാത്രണ് കിറ്റ് വിതരണം തുടങ്ങിയത്. ഉച്ചയ്ക്ക് ശേഷം പരമാവധി ഇടങ്ങളിൽ വിതരണം തുടങ്ങും. ഇന്നും നാളെയും തിങ്കളാഴ്ചയുമായി കിറ്റ് വിതരണം പൂർത്തിയാക്കുമെന്ന് സപ്ലൈക്കോ അധികൃതര്‍ വ്യക്തമാക്കി.
സംസ്ഥാനത്ത 5.87 ലക്ഷം മഞ്ഞ കാർഡ് ഉടമകൾക്കാണ് കിറ്റ് ലഭ്യമാക്കേണ്ടത്. മാവേലി സ്റ്റോറുകളിൽ എത്തിച്ചാണ് പാക്കിങ് നടക്കുക. നിലവിൽ തിരുവനന്തപുരം ജില്ലയിൽ മാത്രണ് കിറ്റ് വിതരണം തുടങ്ങിയത്. ഉപതെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന പുതുപ്പള്ളിയിലെ പൊതുവിതരണ കേന്ദ്രങ്ങളിലും മഞ്ഞ കാർഡ് ഉടമകൾക്കുള്ള സൗജന്യ ഓണക്കിറ്റ് വിതരണം തുടങ്ങിയില്ല. ഇന്നോ നാളെയോ കിറ്റുകൾ എത്തുമെന്നാണ് അറിയിപ്പ് കിട്ടിയിരിക്കുന്നതെന്ന് കടയുടമകൾ പറയുന്നത്. മിക്ക സ്ഥലങ്ങളിലും കിറ്റ് വാങ്ങാൻ എത്തുന്നവർ വെറും കയ്യോടെ മടങ്ങുകയാണ്. സാധനങ്ങൾ ഇത്താത്ത കാരണം പാലക്കാട് ഓണക്കിറ്റ് വിതരണം തുടങ്ങിയിട്ടില്ല. ഇന്ന് രാത്രിയോടെ മാത്രമേ പാക്കിംഗ് പൂർത്തിയാവുന്നു എന്നാണ് അധികൃതർ നൽകുന്ന വിശദീകരണം. 49,000 കിറ്റുകളാണ് പാലക്കാട് വിതരണം ചെയ്യാനുള്ളത്. കണ്ണൂർ ജില്ലയിൽ ഓണകിറ്റ് വിതരണം തുടങ്ങിയില്ല, എ എ വൈ കാർഡുകളും ക്ഷേമ സ്ഥാപനങ്ങളുമടക്കം 37700 കിറ്റുകളാണ് ജില്ലയിൽ വിതരണം ചെയ്യാനുള്ളത്.
കോഴിക്കോട് ജില്ലയില്‍ കൊയിലാണ്ടി താലൂക്കില്‍ മാത്രമാണ് ചില പൊതുവിതരണ കേന്ദ്രങ്ങളില്‍ കിറ്റ് വിതരണം തുടങ്ങിയത്. കോഴിക്കോട് താലൂക്കില്‍ ഇതുവരെ വിതരണം തുടങ്ങിയിട്ടില്ല.മഞ്ഞ കാര്‍ഡിനും കിറ്റ് നല്കാത്തതില്‍ കുന്ദമംഗലത്ത് പൊതുവിതരണ കേന്ദ്രത്തിന് മുന്നില്‍ മുസ്ളീം ലീഗ് പ്രതിഷേധിച്ചു. ജില്ലയില്‍ ആകെ 968 പൊതുവിതരണ കേന്ദ്രങ്ങള്‍ ആണ് ഉള്ളത്. ഇതുവഴി മൊത്തം മുപ്പത്തേഴായിരത്തി തൊള്ളായിരത്തി തൊണ്ണൂറ്റി മൂന്ന്( 37933 ) കിറ്റുകളാണ് വിതരണം ചെയ്യേണ്ടത്. ഏറ്റവും കൂടുതല്‍ കിറ്റുകള്‍ വിതരണം ചെയ്യേണ്ടത് വടകര താലൂക്കിലാണ്.9767 കിറ്റുകളാണ് ഇവിടെ വിതരണം ചെയ്യേണ്ടത്.
