മംഗളൂരുവില്‍ നിന്ന് മലയാളി വിദ്യാർത്ഥികളെ കെഎസ്ആർടിസി ബസിൽ നാട്ടിലെത്തിക്കും
പൊലീസ് സംരക്ഷണയിലാവും കെഎസ്ആർടിസി ബസുകൾ സർവ്വീസ് നടത്തുക.
തിരുവനന്തപുരം: നിരോധനാജ്ഞ പ്രഖ്യാപിച്ച മംഗളൂരുവില്‍ നിന്ന് മലയാളി വിദ്യാർത്ഥികളെ നാട്ടിൽ എത്തിക്കാൻ സർക്കാർ ഇടപെടുന്നു. കെഎസ്ആർടിസി ബസുകളിൽ പൊലീസ് സുരക്ഷയോടെ വിദ്യാർത്ഥികളെ നാട്ടിലെത്തിക്കാനാണ് സർക്കാർ ആലോചിക്കുന്നത്. ഇതിനായി ഇന്ന് വൈകിട്ട് മൂന്ന് മണിക്ക് മംഗളൂരുവിലെ പമ്പെൽ സർക്കിളിൽ കെഎസ്ആർടിസി ബസുകൾ എത്തും.
നാട്ടിലേക്ക് വരാൻ ഉദേശിക്കുന്ന വിദ്യാർത്ഥികൾക്ക് ഈ ബസുകളിൽ കയറി കേരളത്തിലേക്ക് വരാം. പൊലീസ് സംരക്ഷണയിലാവും കെഎസ്ആർടിസി ബസുകൾ സർവ്വീസ് നടത്തുക. കുടുങ്ങി കിടക്കുന്ന വിദ്യാർത്ഥികളെ കാസർഗോഡ് എത്തിക്കാനാണ് നീക്കം. ബസുകളുടെ സുരക്ഷ ഉറപ്പാക്കാനായി കാസർഗോഡ് ജില്ലാ കളക്ടർ മംഗളൂരു ജില്ലാ ഭരണകൂടവുമായി ബന്ധപ്പെട്ടിട്ടുണ്ട്. മംഗലാപുരത്തെ മലയാളി വിദ്യാർത്ഥികളോട് പമ്പെൽ സർക്കിളിൽ എത്താനും ആവശ്യപ്പെട്ടിട്ടുണ്ട്.
അതിനിടെ മംഗളൂരുവിൽ പ്രഖ്യാപിച്ച കർഫ്യൂവിന് താത്കാലിക ഇളവ് പ്രഖ്യാപിച്ചു. മംഗലൂരിൽ ഇന്നു വൈകിട്ട് മൂന്ന് മണി മുതൽ ആറ് മണി വരെയാണ് ഇളവ് പ്രഖ്യാപിച്ചിരിക്കുന്നത്. നാളെ പകലും കർഫ്യുവിൽ ഇളവ് നൽകിയിട്ടുണ്ട്. മംഗളൂരുവില്‍ കര്‍ണാടക മുഖ്യമന്ത്രി പങ്കെടുത്ത പോലീസ് ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് കർഫ്യൂവിന് ഇളവ് നൽകാൻ തീരുമാനിച്ചത്.