'എല്ലാ ആശയങ്ങളും പഠിപ്പിക്കണം', കണ്ണൂർ സർവകലാശാല വിവാദ സിലബസിനെ പിന്തുണച്ച് ഗവർണർ
'വിചാരധാര പഠിപ്പിക്കുന്നതിൽ തെറ്റില്ല'. വിദ്യാർത്ഥികൾ പഠിച്ച ശേഷം സംവാദങ്ങളിൽ ഏർപ്പെടണമെന്നും ഗവർണർ നിർദ്ദേശിച്ചു.
തിരുവനന്തപുരം: കണ്ണൂർ സർവകലാശാലയിലെ വിവാദ സിലബസിനെ പിന്തുണച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. വൈവിദ്ധ്യങ്ങളാണ് ഇന്ത്യയുടെ കരുത്തെന്നും സർവകലാശാലകളിൽ എല്ലാ ആശയങ്ങളും പഠിപ്പിക്കണമെന്നും ഗവർണർ പ്രതികരിച്ചു. വിചാരധാര പഠിപ്പിക്കുന്നതിൽ തെറ്റില്ല. വിദ്യാർത്ഥികൾ പഠിച്ച ശേഷം സംവാദങ്ങളിൽ ഏർപ്പെടണമെന്നും ഗവർണർ നിർദ്ദേശിച്ചു.
കണ്ണൂർ സർവ്വകലാശാല പിജി ഗവേണൻസ് ആൻഡ് പൊളിറ്റിക്സ് പാഠ്യപദ്ധതിയിൽ സവർക്കറുടെയും ഗോൾവാൾക്കറുടെയും കൃതികൾ ഉൾപ്പെടുത്തിയത് വലിയ വിവാദമായിരിക്കുകയാണ്. കടുത്ത വർഗീയ പരാമർശങ്ങളുള്ള കൃതികൾ സിലബസിൽ ചേർത്തോടെ വ്യാപക പ്രതിഷേധം ഉയർന്നു. സർവകലാശാല പിജി സിലബസിൽ സവർക്കറുടേയും ഗോൾവാൾക്കറുടേയും പുസ്തകങ്ങൾ ഉൾപ്പെടുത്തിയത് കാവിവത്കരണമാണെന്ന വാദമാണ് ഒരു വിഭാഗം ഉയർത്തിയത്.
ഇത് തള്ളി, സിലബസിനെ പിന്തുണച്ച് വൈസ് ചാൻസലർ ഗോപിനാഥ് രവീന്ദ്രൻ അടക്കം രംഗത്തെത്തി. ഒടുവിൽ പ്രതിഷേധം ശക്തമായതോടെ സവർക്കറുടെയും ഗോൾവാൾക്കറുടെയും കൃതികൾ ഉൾപ്പെടുത്തിയതിൽ അപാകതയുണ്ടോ എന്ന് പഠിക്കാൻ പ്രത്യേക സമിതിയെ നിയമിച്ചു. രണ്ടംഗ സമിതി ഒരാഴ്ചയ്ക്കകം റിപ്പോർട്ട് സമർപ്പിക്കും. വിവാദത്തിന് പിന്നാലെ പുനപരിശോധന പ്രഖ്യാപനം നടത്തിയെങ്കിലും ഗോൾവാൾക്കറെയും സവർക്കറെയും വിദ്യാർത്ഥികൾ പഠിക്കണമെന്ന നിലപാട് ആവർത്തിക്കുകയാണ് കണ്ണൂർ യൂണിവേഴ്സിറ്റി വൈസ് ചാൻസിലർ.
സിലബസിൽ തിരുത്തലുണ്ടാവുമെന്ന് കണ്ണൂർ വിസി: കാവിവത്കരണം എന്ന വാദം സിലബസ് പൂർണമായി മനസ്സിലാക്കത്തതിനാൽ
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona.