സ്രവം ശേഖരിക്കാതിരുന്നത് പരിശോധിക്കും, ഹൈറിസ്ക് ലിസ്റ്റിലെ 20 പേരുടെയും സാമ്പിൾ എൻവിഐയിലേക്ക് അയക്കും: മന്ത്രി
സ്വകാര്യ ആശുപത്രികളിൽ അസ്വാഭാവികമായ പനി ലക്ഷണങ്ങളുമായി വരുന്ന കേസുകൾ അറിയിക്കണമെന്നും മന്ത്രി നിർദ്ദേശിച്ചു.
കോഴിക്കോട്: നിപ വൈറസ് മൂലം മരിച്ച പന്ത്രണ്ടുകാരന്‍ ചികിത്സ തേടിയ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ സ്രവം ശേഖരിക്കാത്ത വിഷയം ഗൗരവമായി പരിശോധിക്കുമെന്ന് ആരോഗ്യ മന്ത്രി വീണ ജോർജ്. ഹൈ റിസ്കിൽ ഉള്ള 20 പേരുടെയും സാമ്പിളുകൾ എൻവിഐയിലേക്ക് അയക്കും. മരിച്ച കുട്ടിയുടെ അമ്മയ്ക്കും നേരിയ പനി ലക്ഷണമുണ്ട്. ഇവർ നിരീക്ഷണത്തിൽ തുടരുകയാണ്.
രോഗിയുമായി ബന്ധപ്പെട്ടവരുടെ കോണ്ടാക്ട് ട്രേസിംഗ് പുരോഗമിക്കുകയാണെന്ന് അറിയിച്ച മന്ത്രി, നിപ പ്രതിരോധത്തിൽ സ്വകാര്യ ആശുപത്രികളുടെ സഹകരണം കൂടി അഭ്യർഥിച്ചു. സ്വകാര്യ ആശുപത്രികളിൽ അസ്വാഭാവികമായ പനി ലക്ഷണങ്ങളുമായി വരുന്ന കേസുകൾ അറിയിക്കണമെന്നും മന്ത്രി നിർദ്ദേശിച്ചു. കൂടുതൽ ജീവനക്കാരെ ആശുപത്രിയിൽ ഏർപ്പാടക്കുന്ന കാര്യത്തിൽ നടപടികൾ സ്വീകരിക്കും. ഐസിയു ബെഡുകളുടെ കുറവ് പരിഹരിക്കും. മെഡിക്കൽ കോളേജ് പേ വാർഡ് ബ്ളോക് നിപ്പാ വാർഡാക്കുമെന്നും മന്ത്രി വിശദീകരിച്ചു. നാളെ വൈകീട്ട് അവലോകനയോഗംചേരുമെന്നും മന്ത്രി വിശദീകരിച്ചു.
നിപയുടെ ഉറവിടം ആടോ? മരിച്ച കുട്ടിയുടെ വീട്ടിലെത്തിയവർ, സമീപത്തെ മരണങ്ങൾ എല്ലാം പരിശോധിക്കുമെന്ന് മന്ത്രി
നിപ മൂലം മരിച്ച പന്ത്രണ്ടുകാരന്‍ ആദ്യം ചികിത്സ തേടിയ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍
സ്രവ പരിശോധന നടത്താതിരുന്നത് വീഴ്ചയെന്ന് ആക്ഷേപം ഉയർന്നിരുന്നു. അതീവ ഗുരുതരാവസ്ഥയിലായിരുന്നതിനാല്‍ ജീവന്‍ രക്ഷിക്കാനാണ് ആദ്യ പരിഗണന നല്‍കിയതെന്ന് മെഡക്കല്‍ കോളേജ് അധികതര്‍ നൽകിയ വിശദീകരണം. വെന്‍റിലേറ്റര്‍ ഇല്ലെന്ന് അറിയിച്ചപ്പോള്‍ ബന്ധുക്കള്‍ തന്നെയാണ് കുട്ടിയെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റാന്‍ സന്നദ്ധത പ്രകടിപ്പിച്ചതെന്നും മെഡിക്കല്‍ കോളേജ് അധികതര്‍ വിശദീകരിച്ചു.