കഠിനമായ ചൂട് കാലത്തിലൂടെയാണ് നമ്മൾ കടന്നുപൊയ്ക്കൊണ്ടിരിക്കുന്നത്. വേനൽമഴ ലഭിക്കുന്ന മുറയ്ക്ക് ചൂടിന് ശമനമുണ്ടാവുമെങ്കിലും നിലവിലെ സാഹചര്യം തരണം ചെയ്യല്‍ എളുപ്പമല്ല
കഠിനമായ ചൂട് കാലത്തിലൂടെയാണ് നമ്മൾ കടന്നുപൊയ്ക്കൊണ്ടിരിക്കുന്നത്. വേനൽമഴ ലഭിക്കുന്ന മുറയ്ക്ക് ചൂടിന് ശമനമുണ്ടാവുമെങ്കിലും നിലവിലെ സാഹചര്യം തരണം ചെയ്യല്‍ എളുപ്പമല്ല. ജീവിതശൈലി രോഗങ്ങളുടെ തലസ്ഥാനം കൂടിയായ കേരളത്തില്‍ ചൂടിനെ പ്രതിരോധിക്കുന്നതില്‍ അലംഭാവം കാണിച്ചാൽ വലിയ വില നൽകേണ്ടിവരുമെന്ന് മനസ്സിലാക്കണം. അന്തരീക്ഷത്തിലുള്ള താപനിലയല്ല ആരോഗ്യരംഗവുമായി ബന്ധപ്പെട്ട് അമിതമായ ചൂടിനെ പരിശോധിക്കുമ്പോൾ പരിഗണിക്കേണ്ട അളവുകോൽ. അത് അന്തരീക്ഷത്തിലെ ആർദ്രതയുമായാണ് (Humidity) ബന്ധപ്പെട്ട് കിടക്കുന്നത്. ദീർഘമായ സമുദ്രതീരമുള്ള കേരളത്തിൽ ഉയർന്ന ആർദ്രതയാണുണ്ടാവുക. താപനിലയും ആർദ്രതയുമൊക്കെയായി ബന്ധപ്പെട്ടിട്ടുള്ള ഹീറ്റ് ഇന്‍റക്സ് ആണ് ആരോഗ്യ രംഗവുമായി ബന്ധപ്പെട്ടുള്ള പ്രശ്നങ്ങൾക്ക് പരിഗണിക്കേണ്ട അളവുകോല്‍. ഉയർന്ന ഹീറ്റ് ഇന്‍റക്സ് ഓരോ വ്യക്തികളേയും വ്യത്യസ്തമായാണ് ബാധിക്കുക. വ്യക്തികളുടെ ശരീരപ്രകൃതിക്കനുസരിച്ച് ഇത് വ്യത്യാസപ്പെടും.
കാലാവസ്ഥാ വ്യതിയാനത്തിന്‍റെ ദുരന്ത ഫലങ്ങൾ കേവലം കേരളത്തിനെ മാത്രമല്ല ബാധിക്കുന്നത് എന്നും കാലാവസ്ഥ വ്യതിയാനത്തിലേക്കുള്ള കാരണങ്ങൾ കേവലം കേരളത്തില്‍ മാത്രം കേന്ദ്രീകരിച്ചുള്ളതല്ല എന്നുമുള്ള വസ്തുതകളൊക്കെ നിലനിർത്തിക്കൊണ്ടുതന്നെ കേരളത്തിന്‍റെ സവിശേഷ സാഹചര്യത്തില്‍ പ്രതിരോധം തീർക്കുക എന്നത് വെല്ലുവിളിതന്നെയാണ്. ആരോഗ്യ രംഗത്ത് കേരളത്തിലുണ്ടായ മുന്നേറ്റം പ്രകടമാണ്. ഇങ്ങനെയൊരു വാദം മുന്നേട്ടുവെക്കുമ്പോൾ പലരും പറയുന്നൊരു കാര്യമാണ് ഈ മുന്നേറ്റത്തിന് രാജഭരണം തൊട്ടുള്ള ചരിത്രപരമായ കാരണങ്ങൾ ഉണ്ടെന്നുള്ളത്. തീർച്ചയായും ചരിത്രപരമായ എല്ലാ വസ്തുതകളും കേരളം ഇന്നെത്തി നിൽക്കുന്ന മുന്നേറ്റങ്ങൾക്ക് കാരണമാണ്. ശിശുമരണ നിരക്കില്‍ വികസിത രാജ്യങ്ങൾക്കൊപ്പം കേരളം നിൽക്കുവാൻ ഒരു കാരണം കേരളത്തിലെ വെല്‍ കണക്ടഡ് റോഡ് നെറ്റ്വർക്ക് സൗകര്യം കൂടിയാണെന്ന് പഠനങ്ങൾ സൂചിപ്പിക്കുന്നുണ്ട്. അതായത് ആരോഗ്യ രംഗത്തുണ്ടാകുന്ന ഏത് മാറ്റങ്ങൾക്കും കാരണം കേരളത്തിന്‍റെ മറ്റ് മേഖലകളില്‍ ഉണ്ടാകുന്ന, അല്ലെങ്കില്‍ സമഗ്രമായ മാറ്റങ്ങൾ കൂടിയാണ്. ഈ തരത്തിൽ കേരളത്തിലെ ആരോഗ്യരംഗം നിലവില്‍ ഒട്ടേറെ വെല്ലുവിളികൾ നേരിടുന്നുണ്ട്. വേനൽ കാലച്ച് ജലജന്യ രോഗങ്ങൾ പതിവാണ്. സജീവമായി മഞ്ഞപ്പിത്തം റിപ്പോർട്ട് ചെയ്യപ്പെടുന്നത് അതിനുദാഹരണമാണ്.
ഈ കടുത്ത ചൂടില്‍ ഉത്പാദനത്തിലുണ്ടായ ഗണ്യമായ കുറവ് കാർഷിക മേഖലയില്‍ മുരടിപ്പ് സൃഷ്ടിച്ചിട്ടുണ്ട്. കേരളത്തിന്‍റെ ഉത്പാദനത്തില്‍ ഏറ്റവും മുന്നിട്ടുനിൽക്കുന്ന സുഗന്ധവ്യഞ്ജനങ്ങളുടെ ഉത്പാദനത്തിലുണ്ടാകുന്ന കുറവ് സൃഷ്ടിക്കുന്ന സാമ്പത്തിക പ്രതിസന്ധി വളരെ വലുതായിരിക്കും. കർഷകർക്ക് വലിയ നഷ്ടം ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. ഇതിനെയൊക്കെ മറികടന്നുകൊണ്ട് ഒരു വേനൽ മുറിച്ച് കടക്കുക എന്നത് എളുപ്പമല്ല.



