പരാജയം ഉൾക്കൊള്ളാൻ കുട്ടികളെ  രക്ഷിതാക്കൾ സജ്ജരാക്കിയില്ലെങ്കിൽ ഇത്തരം കലോത്സവങ്ങൾ അവരെ വിഷാദ രോഗത്തിലേക്ക് തളളിവിട്ടേക്കും

കൊച്ചി: സംസ്ഥാന സ്കൂൾ കലോത്സവത്തെ ആർഭാടത്തിന്റെയും അനാരോഗ്യകരമായ മത്സരങ്ങളുടെയും വേദിയാക്കരുതെന്ന് ഹൈക്കോടതി. ദരിദ്ര ചുറ്റുപാടുകളിൽ നിന്ന് വരുന്ന കഴിവുള്ള കുട്ടികൾക്ക് ഇതിനുളള ചിലവ് താങ്ങാനാകില്ല. വിജയിക്കുക എന്നതിനേക്കാൾ പങ്കെടുക്കുക എന്നതാണ് പ്രധാനമെന്ന് തിരിച്ചറിയണം. പരാജയം ഉൾക്കൊള്ളാൻ കുട്ടികളെ രക്ഷിതാക്കൾ സജ്ജരാക്കിയില്ലെങ്കിൽ ഇത്തരം കലോത്സവങ്ങൾ അവരെ വിഷാദ രോഗത്തിലേക്ക് തളളിവിട്ടേക്കും. റവന്യൂ ജില്ലാ കലോത്സവ വിധി നിർണയത്തിനെതിരായ ഒരു കൂട്ടം ഹർജികൾ തളളിക്കൊണ്ടാണ് ഹൈക്കോടതിയുടെ നിരീക്ഷണം. 

കോസ്റ്റ്ലി കലോത്സവം: ഒരു നൃത്തസംഘത്തെ വേദിയിലെത്തിക്കാൻ ചിലവ് അഞ്ച് ലക്ഷം രൂപ വരെ 

തിരുവനന്തപുരം: കലാകൗമാരം കോഴിക്കോട്ടേക്ക് അരങ്ങുതകർക്കാനൊരുങ്ങുമ്പോൾ രക്ഷിതാക്കൾക്ക് പൊടിയുന്നത് വൻതുകയാണ്. ഒരു നൃത്തസംഘത്തെ വേദിയിലെത്തിക്കാൻ ചുരുങ്ങിയത് അഞ്ച് ലക്ഷം രൂപയെങ്കിലും വേണം. അരങ്ങിലെത്തുന്ന ചിലവേറിയ ഇനങ്ങളിലൊന്നാണ് സംഘനൃത്തം. ഏറ്റവും ചുരുങ്ങിയ നിലക്ക് ഒരു ടീമിനെ അരങ്ങിലെത്തിക്കാൻ അഞ്ച് ലക്ഷം രൂപയെങ്കിലും വേണം. മുൻ വർഷങ്ങളെ അപേക്ഷിച്ച് നോക്കിയാൽ നാലിലൊന്ന് ചെലവ് ഇത്തവണ കൂടിയിട്ടുണ്ടെന്നാണ് കണക്ക്. വർഷം പോകും തോറും കലോത്സവവേദിയിൽ വീറും വാശിയും ആവേശവും കൂടുകയാണ്. എന്തിനും തയ്യാറായി സ്കൂളധികൃതരും പണമിറക്കാൻ പിടിഎയും ഉണ്ടെങ്കിൽ ചെലവൊരു പ്രശ്നമല്ല, എന്നാൽ അങ്ങനെയല്ലാത്തവരുടെ കാര്യമാണ് കഷ്ടം.