ദിലീപുമായി ബലചന്ദ്രകുമാറിന് വളരെ നേരത്തെ തന്നെ അടുത്ത് ബന്ധമുണ്ടെന്നും പ്രൊസിക്യൂഷൻ വാദിച്ചു
കൊച്ചി: വധ ഗൂഢാലോചന കേസിൽ ചോദ്യങ്ങളുമായി ഹൈക്കോടതി. തെളിവുകൾ കൈയ്യിലുണ്ടായിട്ടും ബാലചന്ദ്രകുമാർ എന്തുകൊണ്ട് നേരത്തെ പരാതി ഉന്നയിച്ചില്ലെന്ന് ഹൈക്കോടതി ചോദിച്ചു. ഈ നടപടി ബാലചന്ദ്രകുമാറിന് ദുരുദ്ദേശം ഉണ്ടോയെന്ന് സംശയമുണ്ടാക്കില്ലെ? അത്തരം കാര്യം ഈ ഘട്ടത്തിൽ പ്രസക്തമല്ലെന്ന് പ്രോസിക്യൂഷൻ. ഒരു കുറ്റകൃത്യം വെളിപ്പെടുന്നുണ്ടോയെന്നത് മാത്രമാണ് കോടതി നോക്കേണ്ടത്. ദിലീപുമായി ബലചന്ദ്രകുമാറിന് വളരെ നേരത്തെ തന്നെ അടുത്ത് ബന്ധമുണ്ടെന്നും പ്രൊസിക്യൂഷൻ വാദിച്ചു.
ദിലീപ് ഫോണിൽ നിന്ന് പ്രധാന തെളിവുകൾ നശിപ്പിച്ചുവെന്ന് പ്രോസിക്യൂഷൻ ആരോപിച്ചു. 7 ഫോൺ ഹാജരാക്കാൻ ആവശ്യപ്പെട്ടിട്ടും 6 ഫോൺ മാത്രമാണ് കൈമാറിയത്. ഹാജരാക്കിയ ഫോണിൽ നിന്ന് നിർണായക വിവരങ്ങൾ നീക്കം ചെയ്തെന്നു പ്രോസിക്യൂഷൻ. ദിലീപിന്റെ ഒരു ഐ ഫോണിലെ 12 ചാറ്റുകൾ ദുരൂഹമായി നീക്കി. 2022 ജനുവരി 30 ന് ആണ് സംഭാഷണം മായ്ച്ചത്. ഉച്ചയ്ക്ക് 1.36 ന്റെയും 2.32 പിഎമ്മിന്റെയും ഇടയിൽ ആണിത്.
ഫോണിലെ വിവരങ്ങൾ മായ്ച്ചത് ഗൂഢാലോചനയ്ക്ക് തെളിവെന്ന് ക്രൈംബ്രാഞ്ച് പറഞ്ഞു. ഫോണിലെ ഭൂരിപക്ഷം വിവരങ്ങളും ഡിലീറ്റ് ചെയ്തു. മുംബൈയിലെ ലാബ് സിസ്റ്റംസ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡിൽ ആണ് തെളിവ് നീക്കിയത്. ഫോൺ അയച്ചത് അഭിഭാഷകൻ. തെളിവുകൾ നശിപ്പിച്ച ശേഷം ആണ് ദിലീപ് കോടതിയെ സമീപിച്ചതെന്നും പ്രൊസിക്യൂഷൻ പറഞ്ഞു. എഫ് ഐ ആർ റദ്ദാക്കണമെന്ന ആവശ്യം അംഗീകരിക്കരുതെന്ന് ഡിജിപി ആവശ്യപ്പെട്ടു.
നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥനെ വധിക്കാൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ ഇന്നലെ വാദം നടന്നിരുന്നു. വെറുതെ പറയുന്നത് വധ ഗൂഢാലോചന ആകുമോയെന്ന് ഇന്നലെ നടന്ന വാദത്തിനിടെ ഹൈക്കോടതി പ്രൊസിക്യൂഷനോട് ചോദിച്ചു. ഗൂഢാലോചനയുടെ അടിസ്ഥാനത്തിൽ ഒരു കുറ്റകൃത്യം ചെയ്യേണ്ടേയെന്നും കോടതി ചോദിച്ചു. ദിലീപ് പറഞ്ഞത് വെറും വാക്കല്ലെന്ന് പ്രോസിക്യൂഷൻ മറുപടി നൽകി. വധഗൂഢാലോചനയ്ക്ക് തെളിവുകളുണ്ട്. സംവിധായകൻ ബാലചന്ദ്രകുമാർ ഓഡിയോകളും തെളിവുകളും കൈമാറിയിട്ടുണ്ടെന്നും പ്രൊസിക്യൂഷൻ പറഞ്ഞു.
അങ്ങനെയെങ്കിൽ കേസിൽ ബാലചന്ദ്രകുമാർ എന്തുകൊണ്ട് ഫസ്റ്റ് ഇൻഫോർമർ ആയില്ലെന്ന് കോടതി ചോദിച്ചു. കേസിന്റെ പേരിൽ തന്നെ പീഡിപ്പിക്കുകയാണെന്ന് ദിലീപ് കോടതിയിൽ ആരോപിച്ചു. തനിക്കെതിരെ പ്രഥമ ദൃഷ്ട്യ തെളിവുകളില്ലെന്ന് ഹൈക്കോടതി മുൻകൂർ ജാമ്യ ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്. അന്വേഷണ സംഘം തന്നെയും കുടുംബത്തെയും കൂട്ടത്തോടെ പ്രതിയാക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. തന്റെ 87 വയസ്സുള്ള അമ്മയുടെ മുറിയിൽ പോലും പരിശോധനയുടെ പേരിൽ പോലീസ് കയറിയിറങ്ങിയെന്ന് ദിലീപ് കോടതിയിൽ പറഞ്ഞു. വീട്ടിൽ അന്വേഷണ ഉദ്യോഗസ്ഥർ നിരന്തരം റെയ്ഡ് നടത്തുകയാണെന്നും ദിലീപ് പരാതിപ്പെട്ടു. കേസിൽ വാദം തുടരുകയാണ്.