മുളന്തുരുത്തി പളളി ഏറ്റെടുക്കൽ: സിആർപിഎഫിനെ ഉപയോഗിക്കാമോയെന്ന് കോടതി, കേന്ദ്ര നിലപാട് തേടി
കൊവിഡിന്‍റെയും പ്രളയത്തിന്‍റെയും പശ്ചാത്തലത്തിൽ മൂന്നു മാസത്തെ സാവകാശം വേണമെന്ന് സംസ്ഥാന സർക്കാർ ഇന്ന് കോടതിയെ അറിയിച്ചു. ഈ സാഹചര്യത്തിലാണ് കോടതി കേന്ദ്ര സർക്കാരിനോട് അഭിപ്രായം തേടിയത്
കൊച്ചി: സുപ്രീംകോടതി ഉത്തരവിന്‍റെ പശ്ചാത്തലത്തിൽ മുളന്തുരുത്തി പളളി ഏറ്റെടുക്കാൻ തയാറാണോയെന്ന് കേന്ദ്ര സർക്കാരിനോട് ഹൈക്കോടതി. സിആർപിഎഫിനെ ഉപയോഗിച്ച് പളളി ഏറ്റെടുക്കാനാകുമോയെന്ന് കേന്ദ്ര സർക്കാർ വരുന്ന വ്യാഴാഴ്ച അറിയിക്കണം. തർക്കം നിലനിൽക്കുന്ന മുളന്തുരുത്തിയടക്കമുളള പളളികൾ ഓർത്തഡോക്സ് വിഭാഗത്തിന് കൈമാറാൻ സുപ്രീംകോടതി നേരത്തെ ഉത്തരവിട്ടിരുന്നു.
എന്നാൽ കൊവിഡിന്‍റെയും പ്രളയത്തിന്‍റെയും പശ്ചാത്തലത്തിൽ മൂന്നു മാസത്തെ സാവകാശം വേണമെന്ന് സംസ്ഥാന സർക്കാർ ഇന്ന് കോടതിയെ അറിയിച്ചു. ഈ സാഹചര്യത്തിലാണ് കോടതി കേന്ദ്ര സർക്കാരിനോട് അഭിപ്രായം തേടിയത്. സുപ്രീം കോടതി വിധി പ്രകാരം പള്ളിയിൽ പ്രാർത്ഥന നടത്താൻ ഓർത്തഡോക്സ് വിഭാഗം പല തവണ എത്തിയിരുന്നു. എന്നാൽ യാക്കോബായ വിഭാഗം പള്ളിക്കകത്ത് സംഘടിച്ച് ഇത് തടഞ്ഞു. സംഘർഷം ഒഴിവാക്കാൻ പൊലീസ് ശ്രമിച്ചതോടെ പള്ളി ഏറ്റെടുക്കുന്നത് നീണ്ടു.