എന്നാൽ നിലവിൽ സ്ഥിരം പോലീസ് സുരക്ഷ നൽകാനാകില്ലെന്ന് വ്യക്തമാക്കിയ കോടതി വിശ്വാസികളുമായി ബന്ധപ്പെട്ട് ക്രമസമാധാന പ്രശ്നങ്ങൾ ഉണ്ടെങ്കിൽ പോലീസിനെ സമീപിക്കാമെന്നും പരാതി പരിശോധിച്ച് പോലീസ് സുരക്ഷ നൽകണമെന്നും ഉത്തരവിട്ടു.

കൊച്ചി: കായംകുളം, കട്ടച്ചിറ, എറണാകുളം, വരിക്കോലി പള്ളികളിൽ പ്രാർത്ഥന നടത്താൻ പോലീസ് സംരക്ഷണം ആവശ്യപ്പെട്ട് ഓർത്തഡോക്‌സ് വിഭാഗം നൽകിയ ഹർജികൾ ഹൈക്കോടതി തീർപ്പാക്കി. ക്രമസാധന പ്രശ്നങ്ങൾ ഉണ്ടെകിൽ മാത്രം പോലീസ് സുരക്ഷ നൽകണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു.

സുപ്രീം കോടതി ഉത്തരവനുസരിച്ച് പള്ളികളിൽ പ്രാർത്ഥന നടത്താൻ എത്തിയ വികാരിയെ അടക്കം യാക്കോബായ വിഭാഗം തടഞ്ഞെന്നു ചൂണ്ടിക്കാട്ടിയാണ് വരിക്കോലി, കട്ടച്ചിറ പള്ളികളിലെ ഓർഡോക്സ് വിഭാഗം ഹൈക്കോടതിയെ സമീപിച്ചത്. പള്ളിയിൽ പ്രവേശിക്കാനും പ്രാർത്ഥന നടത്താനും പോലീസ് സംരക്ഷണം വേണമെന്നായിരുന്നു ഹർജി. എന്നാൽ നിലവിൽ സ്ഥിരം പോലീസ് സുരക്ഷ നൽകാനാകില്ലെന്ന് വ്യക്തമാക്കിയ കോടതി വിശ്വാസികളുമായി ബന്ധപ്പെട്ട് ക്രമസമാധാന പ്രശ്നങ്ങൾ ഉണ്ടെങ്കിൽ പോലീസിനെ സമീപിക്കാമെന്നും പരാതി പരിശോധിച്ച് പോലീസ് സുരക്ഷ നൽകണമെന്നും ഉത്തരവിട്ടു.

പള്ളികളിൽ ഇരുവിഭാഗത്തിനും ശവസംസ്‌കാരം നടത്താം. എന്നാൽ ഇടവക അംഗത്തിന്‍റെ ഇഷ്ടത്തിന് അനുസരിച്ച് പള്ളിക്കകത്ത് മരണാനന്തര ചടങ്ങുകൾ നടത്താനാകില്ല. പള്ളി വികാരിയായിരിക്കും ചടങ്ങുകൾക്ക് നേതൃത്വം നൽകുക. പള്ളി വികാരി ഓർത്തഡോക്സ് വിഭാഗത്തിൽ നിന്നാണെങ്കിൽ യാക്കോബായ വിശ്വസിക്ക് പള്ളിക്ക് പുറത്ത് ചടങ്ങുകൾ നടത്തിയതിനു ശേഷം മൃതദേഹം ഇടവകയിലെ പള്ളിയിൽ തന്നെ സംസ്കരിക്കാമെന്നും കോടതി വ്യക്തമാക്കി. ഇക്കാര്യങ്ങൾ സുപ്രീം കോടതി ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ടെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി.

അതേസമയം പിറവം പള്ളി തർക്കം രമ്യമായി പരിഹരിക്കാൻ സർക്കാരിന് നിർദ്ദേശം നൽകണമെന്നാവശ്യപ്പെട്ട് വിശ്വസി നൽകിയ ഹർജി ഹൈക്കോടതി തള്ളി. മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ നിലവിൽ സമവായ ശ്രമം നടക്കുകയാണ്. പിറവം പള്ളി തർക്കത്തിൽ സർക്കാർ നടത്തുന്ന മധ്യസ്ഥ ശ്രമങ്ങളിൽ കോടതി ഇടപെടില്ലെന്നും വിഷയത്തിൽ സർക്കാരിന് വീണ്ടും ഒരു ഉത്തരവ് നൽകാൻ കോടതിക്ക് ആവില്ലെന്നും ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബഞ്ച് വ്യക്തമാക്കി.