'കൊച്ചി കോർപ്പറേഷന്‍റെ ലാഘവമാണ് വീണ്ടും വെള്ളക്കെട്ട് ഉണ്ടാകുന്നതിനു കാരണം. 24 മണിക്കൂറും പ്രവർത്തിക്കുന്ന സ്ഥാപനമായി കോർപ്പറേഷൻ മാറണം.'

കൊച്ചി: കൊച്ചിയിലെ വെള്ളക്കെട്ട് വിഷയത്തിൽ പരിഹാസവുമായി ഹൈക്കോടതി. മഴപെയ്താൽ വെള്ളം കയറും അല്ലെങ്കിൽ പട്ടി കടിക്കും എന്നതാണ് ഇപ്പോഴത്തെ അവസ്ഥയെന്ന് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ പറഞ്ഞു. കൊച്ചി കോർപ്പറേഷന്‍റെ ലാഘവമാണ് വീണ്ടും വെള്ളക്കെട്ട് ഉണ്ടാകുന്നതിനു കാരണം. 24 മണിക്കൂറും പ്രവർത്തിക്കുന്ന സ്ഥാപനമായി കോർപ്പറേഷൻ മാറണം. കൊച്ചിയിലെ ഡ്രൈനേജുകൾ നിശ്ചിത ഇടവേളകളിൽ വൃത്തിയാക്കണം. ഇക്കാര്യത്തിൽ ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ നിർദേശിച്ചു. വിഷയം ഈ മാസം 29 ന് കോടതി വീണ്ടും പരിഗണിക്കും.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

അതിനിടെ തെരുവുനായയുടെ കടിയേല്‍ക്കുന്നവര്‍ക്ക് സൗജന്യ ചികിത്സ നല്‍കണമെന്നും ഹൈക്കോടതി നിര്‍ദേശിച്ചു. കേസില്‍ ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കുന്നതിന് മുമ്പുള്ള വാദങ്ങള്‍ കേള്‍ക്കുന്നതിനിടെയായിരുന്നു കോടതിയുടെ നിര്‍ദേശം. ഡി ജി പി ഇറക്കിയ സര്‍ക്കുലറിലെ നിര്‍ദേശങ്ങള്‍ നടപ്പാക്കണമെന്നും കോടതി വ്യക്തമാക്കി. കേസില്‍ ഇടക്കാല ഉത്തരവിറക്കും.

നായ്ക്കളെ കൊല്ലുന്നത് സാക്ഷര കേരളത്തിന് ചേർന്നതല്ലെന്ന് അനിമൽ വെൽഫെയർ ബോർഡ് ഓഫ് ഇന്ത്യ കോടതിയില്‍ വാദിച്ചു. തെരുവുനായകളെ കൊല്ലുന്നവർക്കെതിരെ നടപടിയെടുക്കാൻ പൊലീസിന് നിർദ്ദേശം നൽകണം. തെരുവുനായ ശല്യം രാജ്യവ്യാപകമായി ഉണ്ടെന്നും ആനിമൽ വെൽഫെയർ ബോർഡ് ഓഫ് ഇന്ത്യ കോടതിയില്‍ വാദിച്ചു.