'മസാല ബോണ്ട്, സമൻസ് അയക്കാൻ ഇഡിയ്ക്ക് അനുമതി'; തോമസ് ഐസക്കിന്‍റെ അപ്പീൽ ഇന്ന് ഹൈക്കോടതിയിൽ
വ്യക്തിഗത വിവരങ്ങളാണ് സമൻസിലൂടെ ആവശ്യപ്പെടുന്നതെന്നും ഇത് നിയമപരമല്ല എന്നുമാണ് തോമസ് ഐസകിന്‍റെ വാദം.
![Kerala High Court will hear the appeal of former Finance Minister Thomas Isaac in the Masala Bond case today vkv Kerala High Court will hear the appeal of former Finance Minister Thomas Isaac in the Masala Bond case today vkv](https://static-ai.asianetnews.com/images/01hg37xmdrqerpmkgfspzygmk5/thomas-issace-vs-highcourt_363x203xt.jpg)
കൊച്ചി: മസാല ബോണ്ട് കേസിൽ സമൻസ് അയക്കാൻ ഇഡിയ്ക്ക് അനുമതി നൽകിയ സിംഗിൾ ബഞ്ച് ഇടക്കാല ഉത്തരവിനെതിരെ മുൻ ധനമന്ത്രി തോമസ് ഐസക് നൽകിയ അപ്പീൽ ഹൈക്കോടതി ഇന്ന് പരിഗണിക്കും. ചീഫ് ജസ്റ്റിസ് അടങ്ങിയ ബഞ്ച് ഹർജി ഇന്നലെ പരിഗണിച്ചിരുന്നു. എന്നാൽ നേരത്തെ ഉത്തരവിറക്കിയ ജഡ്ജി, ഡിവിഷൻ ബഞ്ചിൽ ഉണ്ടായതിനാൽ ഹർജി മറ്റൊരു ബഞ്ചിലേക്ക് മാറ്റുകയായിരുന്നു. ജസ്റ്റിസ് മുഹമ്മദ് മുഷ്താഖ് ഉൾപ്പെട്ട ഡിവിഷൻ ബഞ്ചാണ് കേസ് പരിഗണിക്കുക.
വ്യക്തിഗത വിവരങ്ങളാണ് സമൻസിലൂടെ ആവശ്യപ്പെടുന്നതെന്നും ഇത് നിയമപരമല്ല എന്നുമാണ് തോമസ് ഐസകിന്‍റെ വാദം. സമൻസ് പുതുക്കി നൽകാമെന്ന് ഇഡി വ്യക്തമാക്കിയപ്പോഴാണ് വീണ്ടും പുതിയ സമൻസ് അയക്കാൻ സിംഗിൾ ബഞ്ച് ജഡജ് വി.ജി. അരുൺ ഇടക്കാല അനുമതി നൽകിയത്. മസാല ബോണ്ട സമാഹരണത്തിൽ കിഫ്ബി വിദേശ നാണയചട്ടം ലംഘിച്ചെന്നും റിസര്‍വ് ബാങ്കിന്‍റെ അനുമതി വാങ്ങിയിരുന്നില്ലെന്നും ചൂണ്ടിക്കാട്ടിയാണ് ഇഡി കിഫ്‌ബിയ്ക്ക് എതിരെ അന്വേഷണം തുടങ്ങിയത്.
എന്നാൽ ഇഡി തനിക്ക് തുടര്‍ച്ചയായി സമന്‍സ് അയക്കുകയാണെന്നും അനാവശ്യ രേഖകള്‍ ഹാജരാക്കണമെന്ന് ആവശ്യപ്പെടുന്നുവെന്നും കേസിന്‍റെ പിന്നില്‍ രാഷ്ട്രീയ താത്പര്യമാണെന്നുമായിരുന്നു തോമസ് ഐസക്കിന്‍റെ വാദം. ബന്ധുക്കളുടെ അടക്കം 10 വര്‍ഷത്തെ മുഴുവന്‍ സാമ്പത്തിക ഇടപാടിന്‍റെ രേഖകള്‍ ഹാജരാക്കണമെന്നും സമന്‍സില്‍ അവശ്യപ്പെട്ടിരുന്നു. ഇതെല്ലാം ചോദ്യം ചെയ്തായിരുന്നു തോമസ് ഐസക്ക് ഹൈക്കോടതിയെ സമീപിച്ചത്.
Read More : 'സ്ത്രീധന നിരോധന നിയമം, ആത്മഹത്യ പ്രേരണ'; ഡോ. റുവൈസ് ഒളിവിൽ കഴിഞ്ഞത് കരുനാഗപ്പള്ളിയിലെ ബന്ധുവീട്ടിൽ