രാജ്യത്തിന്റെ ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങളെ തകർക്കാൻ ശ്രമിക്കുന്നത് കേരളത്തിലെ പിണറായി വിജയൻ സർക്കാരാണെന്ന് ബിജെപി (BJP) സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ ( K Surendran). സിപിഎം (Cpm) ജനറൽസെക്രട്ടറി സീതാറാം യെച്ചൂരിയുടെ ആരോപണങ്ങൾക്ക് മറുപടി പറയുകയായിരുന്നു
കോഴിക്കോട്: രാജ്യത്തിന്റെ ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങളെ തകർക്കാൻ ശ്രമിക്കുന്നത് കേരളത്തിലെ പിണറായി വിജയൻ സർക്കാരാണെന്ന് ബിജെപി (BJP) സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ ( K Surendran). സിപിഎം (Cpm) ജനറൽസെക്രട്ടറി സീതാറാം യെച്ചൂരിയുടെ ആരോപണങ്ങൾക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം. അപകടരമായ പ്രത്യയശാസ്ത്രം ബിജെപിയുടേതല്ല സിപിഎമ്മിന്റേതാണ്.
അതുകൊണ്ടാണ് ഇന്ത്യയിലെ ജനങ്ങൾ അവരെ പടിക്ക് പുറത്ത് നിർത്തിയത്. കേരളം ബദലല്ല മറിച്ച് കമ്മ്യൂണിസ്റ്റുകാരുടെ അവസാന കച്ചിത്തുരുമ്പാണ്. അധികം വൈകാതെ കേരളത്തിലും കമ്മ്യൂണിസം അസ്തമിക്കും. സിഎജി, ലോകായുക്ത, ഗവർണർ തുടങ്ങി എല്ലാ ഭരണഘടനാ സ്ഥാപനങ്ങളെയും വരുതിയിലാക്കാൻ ശ്രമിക്കുന്ന പിണറായി വിജയനെ ഉപദേശിക്കാനുള്ള ധൈര്യം സീതാറാം യെച്ചൂരിക്കില്ല. കസ്റ്റഡി മരണങ്ങളുടേയും ഗുണ്ടാരാജിന്റെയും കേന്ദ്രമായി മാറിയ കേരളത്തിൽ വന്ന് രാജ്യത്തെ കുറ്റംപറയാൻ യെച്ചൂരിക്ക് നാണമില്ലേയെന്നും സുരേന്ദ്രൻ ചോദിച്ചു.
കൊവിഡ് നേരിടുന്നതിൽ ഇടത് സർക്കാരാണ് ദയനീയമായി പരാജയപ്പെട്ടത്. കൊവിഡ് മരണനിരക്കിലും ടെസ്റ്റ് പോസിറ്റിവിറ്റിയിലും നമ്പർ വൺ കേരളമായിരുന്നു. പിപിഇ കിറ്റ് വാങ്ങിയതിൽ പോലും സംസ്ഥാന സർക്കാർ അഴിമതി നടത്തി. കൊവിഡ് മരണങ്ങൾ മറച്ച് വെച്ച് മരണനിരക്ക് കുറയ്ക്കാൻ ശ്രമിച്ച മനുഷ്യത്വവിരുദ്ധമായ സർക്കാരാണ് പിണറായി വിജയന്റേത്. ഉന്നതവിദ്യാഭ്യാസ മേഖലയിലെ സ്വകാര്യവത്ക്കരണത്തെ സ്വാഗതം ചെയ്യുന്ന സിപിഎം ജനറൽസെക്രട്ടറി കേന്ദ്രസർക്കാർ സ്വകാര്യവത്ക്കരണം നടത്തുകയാണെന്ന് പറയുന്നത് മലർന്ന് കിടന്ന് തുപ്പുന്നതിന് തുല്ല്യമാണ്.
മലപ്പുറത്ത് ക്രൂരമായി ബലാത്സംഗം ചെയ്യപ്പെട്ട ബുദ്ധിമാന്ദ്യമുള്ള പെൺകുട്ടിയുടെ വീടും സമ്മേളന നഗരിക്ക് തൊട്ടടുത്ത് സിപിഎം ക്രിമിനലുകൾ കൊല ചെയ്ത ദളിത് യുവാവ് ദീപുവിന്റെ വീടും യെച്ചൂരി സന്ദർശിക്കണം. കേരളത്തിൽ സ്ത്രീകൾക്കും ദളിത് വിഭാഗക്കാർക്കും എതിരെ നടക്കുന്ന അതിക്രമങ്ങളെ കുറിച്ച് പ്രതികരിക്കാൻ യെച്ചൂരി തയ്യാറാകണമെന്നും സുരേന്ദ്രൻ ആവശ്യപ്പെട്ടു.
ബിജെപിയുടെ അപകടകരമായ പ്രത്യയശാസ്ത്രത്തിന് ബദൽ ഉയർത്തുന്നത് കേരളമാണെന്ന് സിപിഎം ജനറൽ സെക്രട്ടറി സിതാറാം യെച്ചൂരി പറഞ്ഞിരുന്നു. കേരളം ശക്തമായി പ്രതികരിക്കുന്നത് കൊണ്ടാണ് സിപിഎമ്മിനെ ബിജെപിയും പ്രധാനമന്ത്രിയും 'അപകടകരമായി' കാണുന്നത്. റഷ്യ യുക്രൈനിൽ നടത്തുന്ന അധിനിവേശം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട അദ്ദേഹം ചൈനയെ അമേരിക്ക ഒറ്റപ്പെടുത്താൻ ശ്രമിക്കുകയാണെന്നും സിപിഎം സംസ്ഥാന സമ്മേളം കൊച്ചിയിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കവെ അദ്ദേഹം പറഞ്ഞിരുന്നു.
ബിജെപിയെയും കേന്ദ്ര സർക്കാരിനെയും രൂക്ഷ ഭാഷയിൽ വിമർശിച്ച യെച്ചൂരി, കേന്ദ്രം ഭരണഘടനയുടെ അടിസ്ഥാന ശിലകളെ സംഘടിതമായി അട്ടിമറിക്കുകയാണെന്നും ആരോപിച്ചു. തെരഞ്ഞെടുപ്പ് കമ്മീഷൻ പക്ഷം പിടിക്കുന്നു. വർഗീയ ധ്രുവീകരണം ശക്തിപ്പെടുത്താനാണ് ബിജെപി ശ്രമിക്കുന്നത്. രാജ്യത്ത് ഉയർന്ന ഹിജാബ് വിവാദം ഇതിന്റെ ഭാഗമാണ്. ബിജെപിയെ ഒറ്റപ്പെടുത്തുക എന്നതാണ് പ്രധാനം. ഇതിന് സിപിഎമ്മിന്റെ ബഹുജന അടിത്തറ ശക്തമാക്കണം. ദേശീയ തലത്തില രാഷ്ട്രീയ ഇടപെടൽ ശേഷി വർദ്ധിക്കണം. ബിജെപിയെ ഒറ്റപ്പെടുത്താൻ ഇടത് പക്ഷ ഐക്യം ശക്തിപ്പെടുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. രാജ്യത്ത് കൊവിഡ് വ്യാപിക്കാൻ കാരണം വാക്സിൻ അസമത്വമാണെന്ന് യെച്ചൂരി കുറ്റപ്പെടുത്തി. കൊവിഡ് മരണം കൂടുന്നതിനും ഇത് കാരണമായി. പ്രതിസന്ധി കാലത്തും ഓഹരി കുതിക്കുന്നത് കേന്ദ്ര സർക്കാർ പണമിറക്കുന്നത് കൊണ്ടാണെന്നും യെച്ചൂരി അഭിപ്രായപ്പെട്ടിരുന്നു.
