'വാളയാറിലെ സഹോദരിമാര്‍ക്ക് നീതിവേണം'; സര്‍ക്കാര്‍ വെബ്സൈറ്റ് ഹാക്ക് ചെയ്ത് പ്രതിഷേധം
കേരളത്തിലെ നിയമവകുപ്പ് ഇപ്പോഴുമുണ്ടോ എന്ന ചോദ്യമാണ് സൈറ്റ് തകര്‍ത്ത് ഹാക്കര്‍മാര്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്.
തിരുവനന്തപുരം: വാളയാറില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികള്‍ പീഡനത്തിനിരയകുകയും ദുരൂഹ സാഹചര്യത്തില്‍ കൊല്ലപ്പെടുകയും ചെയ്ത സംഭവത്തില്‍ നീതി തേടി ഹാക്കര്‍ മാരും. സംസ്ഥാന സര്‍ക്കാരിനുകീഴിലുള്ള നിയമവകുപ്പിന്‍റെ ഔദ്യോഗിക വെബ്സൈറ്റ് ഹാക്ക് ചെയ്തായിരുന്നു പ്രതിഷേധം. കേരള സൈബര്‍ വാരിയേഴ്സാണ് പെണ്‍കുട്ടികള്‍ക്ക് നീതിവേണമെന്ന് ആവശ്യപ്പെട്ട് രംഗത്തെത്തിയിരിക്കുന്നത്.
http://www.keralalawsect.org/എന്ന വെബ്സൈറ്റാണ് ഹാക്ക് ചെയ്തിരിക്കുന്നത്. ഈ വെബ്സൈറ്റ് ഇപ്പോള്‍ ലഭ്യമല്ല. വാളയാറിലെ പെണ്‍കുട്ടികളുടെ കൊലപാതകത്തിന് പിന്നിലെ പ്രതികളെ വെറുതെവിട്ടതിലുള്ള പ്രതിഷേധക്കുറിപ്പും സൈറ്റില്‍ കൊടുത്തിട്ടുണ്ട്. കേരളത്തിലെ നിയമവകുപ്പ് ഇപ്പോഴും ഉണ്ടോ എന്നും അവര്‍ ചോദിക്കുന്നു.
അതേസമയം വാളയാർ കേസിൽ ആവശ്യമെങ്കിൽ പുനരന്വേഷണം നടത്തുമെന്ന് നിയമ മന്ത്രി എ കെ ബാലൻ വ്യക്തമാക്കി. പ്രോസിക്യൂഷന് വീഴ്ച സംഭവിച്ചോയെന്ന് ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ പരിശോധിക്കുമെന്നും മന്ത്രി പറഞ്ഞു. വാളയാർ കേസിൽ നാല് പ്രതികളെയും വെറുതെവിട്ട സംഭവത്തിൽ പ്രോസിക്യൂഷനും അന്വേഷണ സംഘത്തിനും വീഴ്ച പറ്റിയെന്ന ആരോപണങ്ങൾക്കിടെയാണ് നിയമമന്ത്രിയുടെ പ്രതികരണം. മതിയായ തെളിവുകൾ കിട്ടിയാൽ പുനരന്വേഷണത്തിന് സർക്കാർ തയ്യാറെന്നാണ് മന്ത്രി പറയുന്നത്.