നിയമസഭാ തെരഞ്ഞെടുപ്പിലും പോസ്റ്റൽ വോട്ട്,പോളിംഗ് ചട്ടങ്ങൾ തയ്യാറാകുന്നു
കൊവിഡ് ബാധിതർക്കും എൺപത് വയസിന് മേൽ പ്രായമുള്ളവർക്കും ഭിന്നശേഷിക്കാർക്കുമാണ് പോസ്റ്റൽ വോട്ട് ഏർപ്പെടുത്തുക. തപാൽ വോട്ട് വേണ്ടവർ വിജ്ഞാപനം വന്ന് അഞ്ച് ദിവസത്തിനുള്ളിൽ റിട്ടേണിംഗ് ഓഫീസറെ അറിയിക്കണം.
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിൻ്റെ പോളിംഗ് ചട്ടങ്ങൾ തയ്യാറാകുന്നതായി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണ. തെരഞ്ഞെടുപ്പിൽ കൊവിഡ് ബാധിതർക്ക് പുറമെ ഭിന്നശേഷിക്കാർക്കും 80 കഴിഞ്ഞവർക്കും തപാൽവോട്ടിന് അവസരമൊരുക്കുമെന്ന് ടിക്കാറാം മീണ അറിയിച്ചു. പ്രചാരണത്തിൽ കൊവിഡ് ചട്ടങ്ങൾ കർശനമായി പാലിക്കണമെന്നും രാഷ്ട്രീയപാർട്ടികളുമായി 21 ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ ചർച്ച നടത്തുമെന്നും ടിക്കാറാം മീണ പറഞ്ഞു.
നിയമസഭ തെരഞ്ഞെടുപ്പിലും പോസ്റ്റൽ വോട്ട് ഏർപ്പെടുത്താനാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ തീരുമാനം. കൊവിഡ് ബാധിതർക്കും എൺപത് വയസിന് മേൽ പ്രായമുള്ളവർക്കും ഭിന്നശേഷിക്കാർക്കുമാണ് പോസ്റ്റൽ വോട്ട് ഏർപ്പെടുത്തുക. തപാൽ വോട്ട് വേണ്ടവർ വിജ്ഞാപനം വന്ന് അഞ്ച് ദിവസത്തിനുള്ളിൽ റിട്ടേണിംഗ് ഓഫീസറെ അറിയിക്കണം.
സംസ്ഥാനത്ത് ആറര ലക്ഷത്തിലധികം വോട്ടർമാർ എൺപത് വയസിന് മുകളിലുള്ളവരാണ്. ഇവരിൽ ആഗ്രഹമുള്ളവർക്കെല്ലാം പോസ്റ്റൽ വോട്ട് അനുവദിക്കും. കൊവിഡ് രോഗികൾ വോട്ട് ചെയ്യാൻ വരുമ്പോൾ സ്വന്തം ചെലവിൽ പിപിഇ കിറ്റ് ധരിക്കണമെന്നും മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ പറഞ്ഞു.
പോസ്റ്റൽ ബാലറ്റ് ചെയ്യാൻ അനുവദിക്കുന്നവർക്ക് നേരിട്ട് വോട്ട് ചെയ്യാൻ അനുവദിക്കില്ല. നാമനിർദ്ദേശ പട്ടിക സമർപ്പിക്കാനുള്ള അവസാന ദിവസത്തിന് ശേഷം വോട്ടർ പട്ടികയിൽ കൂട്ടിചേർക്കലോ ഒഴിവാക്കലോ അനുവദിക്കില്ല. പ്രചരണ പരിപാടികൾ, നാമനിർദ്ദേശ പത്രിക സമർപ്പണം, റോഡ് റാലി എന്നിവയിൽ കർശനമായി കൊവിഡ് മാനദണ്ഡങ്ങൾ പാലിക്കണമെന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ നിർദ്ദേശിച്ചു.