രമേശ് ചെന്നിത്തലയുടെ പ്രസംഗത്തിനിടെ മുഖ്യമന്ത്രി പിണറായി വിജയന്‍ ക്ഷുഭിതനായി. ഇടക്ക് ഇടക്ക് മിസ്റ്റര്‍ ചീഫ് മിനിസ്റ്റര്‍  എന്ന് വിളിച്ചാല്‍ പോര, നാടിന്‍റെ പ്രശ്നം അറിയണമെന്ന് മുഖ്യമന്ത്രി പറഞ്ഞു.  

തിരുവനന്തപുരം: നിയമസഭയില്‍ അടിയന്തര പ്രമേയ ചര്‍ച്ചയ്ക്കിടെ മുഖ്യമന്ത്രിയും പ്രതിപക്ഷവും തമ്മില്‍ വാക്പോര്. രമേശ് ചെന്നിത്തലയുടെ പ്രസംഗത്തിനിടെ മുഖ്യമന്ത്രി പിണറായി വിജയന്‍ ക്ഷുഭിതനായി. ഇടക്ക് ഇടക്ക് മിസ്റ്റര്‍ ചീഫ് മിനിസ്റ്റര്‍ എന്ന് വിളിച്ചാല്‍ പോര, നാടിന്‍റെ പ്രശ്നം അറിയണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. പഠിപ്പിക്കാന്‍ നോക്കേണ്ടെന്നും അനാവശ്യ കാര്യങ്ങള്‍ പറയരുതെന്നും മുഖ്യമന്ത്രി സഭയില്‍ പറഞ്ഞു. മിസ്റ്റര്‍ ചീഫ് മിനിസ്റ്റര്‍ എന്ന വിളി മോശമല്ലെന്ന് ചെന്നിത്തല മറുപടി പറഞ്ഞു. കുറ്റപ്പെടുത്തുമ്പോള്‍ അസഹിഷ്ണുത എന്തിനെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ ചോദിച്ചു. 

Add Asianetnews as a Preferred SourcegooglePreferred

സംസ്ഥാനത്ത് വർധിക്കുന്ന അതിക്രമങ്ങളും ലഹരി ഉപയോഗവും നിയമസഭ നിർത്തി വെച്ചാണ് ചർച്ച ചെയ്യുന്നത്. രമേശ് ചെന്നിത്തലയാണ് അടിയന്തര പ്രമേയം അവതരിപ്പിച്ചത്. കേരളത്തിലെ ഭൂരിഭാഗം അക്രമങ്ങൾക്കും പിന്നിൽ ലഹരിയാണ്. നമ്മുടെ കുഞ്ഞുങ്ങൾ ലഹരിക്ക് അടിമകൾ ആകുന്നുവെന്നും രമേശ് ചെന്നിത്തല സഭയില്‍ പറഞ്ഞു. കേരളം കൊളംബിയ ആയിമാറുന്നു. വിപത്തിനെ നേരിടാൻ ഒരുമിക്കണമെന്ന് പറഞ്ഞ ചെന്നിത്തല സര്‍ക്കാരറിനെയും കുറ്റപ്പെടുത്തി. മിസ്റ്റര്‍ ചീഫ് മിനിസ്റ്റർ സർക്കാരിന്‍റെ ലഹരി വിരുദ്ധ പ്രചാരണം പരാജയപ്പെട്ടുവെന്നും വിമുക്തി പദ്ധതി പൊളിഞ്ഞുവെന്നും രമേശ് ചെന്നിത്തല പറഞ്ഞു. പുതിയ മദ്യ നയം വ്യാപകമായി മദ്യം ഒഴുക്കുമെന്ന് കുറ്റപ്പെടുത്തിയ ചെന്നിത്തല, എസ്എഫ്ഐക്കെതിരെയും രൂക്ഷ വിമര്‍ശനമാണ് ഉന്നയിച്ചത്. ക്യാമ്പസിൽ റാഗിങ്ങിന് പിന്നിൽഎസ്എഫ്ഐ ആണെന്ന വിമര്‍ശത്തിന് പിന്നാലെ ഭരണപക്ഷം ബഹളം വെച്ചു. ഇതിന് പിന്നാലെയാണ് മുഖ്യമന്ത്രി ഷുഭിതനായത്. ഇടക്ക് ഇടക്ക് മിസ്റ്റര്‍ ചീഫ് മിനിസ്റ്റര്‍ എന്ന് വിളിച്ചാല്‍ പോര, നാടിന്‍റെ പ്രശ്നം അറിയണമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

അതേസമയം, മിസ്റ്റര്‍ മിസ്റ്റര്‍ ചീഫ് മിനിസ്റ്റര്‍ എന്നത് മോശം പരാമര്‍ശമല്ലെന്ന് രമേശ് ചെന്നിത്തല മറുപടി പറഞ്ഞു. ലഹരിമാഫിയയുടെ നീരാളിപ്പിടിത്തതിലാണ് കേരളമെന്ന് അടിയന്തര പ്രമേയ ചര്‍ച്ചയില്‍ രമേശ് ചെന്നിത്തല പറഞ്ഞു. കുട്ടികളുടെ ജീവിതം പുകഞ്ഞ് ഇല്ലാതാകുന്നു. സമ്പൂര്‍ണമായി പരാജയപ്പെട്ട പദ്ധതിയാണ് വിമുക്തി. 9 വര്‍ഷമായി ലഹരിക്കെതിെര എന്ത് നടപടിയാണ് സര്‍ക്കാര്‍ എടുത്തത്തെന്ന് ചെന്നിത്തല ചോദിച്ചു. സര്‍ക്കാര്‍ എഴുതിത്തരുന്നത് പ്രസംഗിക്കാനാകില്ലെന്നും വി ഡി സതീശനും മറുപടി നല്‍കി.