തലസ്ഥാനത്ത് ചെങ്കൊടി തിളക്കം; തിരു. കോര്‍പറേഷൻ എൽഡിഎഫ് ഒറ്റക്ക് ഭരിക്കും; കഷ്ടിച്ച് രണ്ടക്കം തൊട്ട് യുഡിഎഫ്
രാജ്യം ഉറ്റു നോക്കിയ തിരുവനന്തപുരം കോര്‍പറേഷനിൽ ഒരു സംശയത്തിനും ഇടനൽകാതെയാണ് ഇടതുമുന്നണി ഭരണം പിടിച്ചത്.
തിരുവനന്തപുരം: അഭിമാന പോരാട്ടം നടന്ന തിരുവനന്തപുരം കോര്‍പറേഷനിൽ ഇടതുമുന്നണിക്ക് മിന്നുന്ന വിജയം. കേവല ഭൂരിപക്ഷത്തിന് പുറത്ത് ഒരു സീറ്റ് കൂടി അധികം നേടിയാണ് ഇടതുമുന്നണി തലസ്ഥാനത്ത് ഭരണം പിടിച്ചത്. 35 സീറ്റ് നേടി ബിജെപിയാണ് രണ്ടാം സ്ഥാനത്ത്. ശക്തമായ ത്രികോണ മത്സരത്തിന്‍റെ പ്രതീതി പ്രചാരണ ഘട്ടത്തിൽ ഉടനീളം ഉണ്ടായിരുന്നെങ്കിലും പത്ത് സീറ്റിലേക്ക് ചുരുങ്ങിയ യുഡിഎഫ് ഫലം വന്നപ്പോൾ തകര്‍ന്നടിഞ്ഞു. നൂറ് വാര്‍ഡിൽ മൂന്നിടത്ത് മറ്റുള്ളവരും വിജയിച്ചിട്ടുണ്ട്
കോര്‍പറേഷൻ ഭരണം പിടിക്കാൻ ഉറപ്പിച്ച് ബിജെപി കളത്തിൽ ഇറങ്ങിയതോടെയാണ് തിരുവനന്തപുരം കോര്‍പറേഷൻ ദേശീയ ശ്രദ്ധയിലേക്ക് എത്തിയത്. ബിജെപിയെ ഭരണത്തിൽ നിന്ന് അകറ്റി നിര്‍ത്താൻ രാഷ്ട്രീയമായും സംഘടനാപരമായും സാധ്യമായത് എല്ലാം ചെയ്യുമെന്ന പ്രഖ്യാപനവുമായാണ് ഇടതു മുന്നണി തെരഞ്ഞടുപ്പിനെ നേരിട്ടതും.
ഇടത് മുന്നണിയുടെ മേയര്‍ സ്ഥാനാര്‍ത്ഥികളും ബിജെപി ജില്ലാ പ്രസിഡന്റെ വിവി രാജേഷും അടക്കം പ്രമുഖര്‍ മത്സരിച്ച വാര്‍ഡുകളിലെല്ലാം പൊരിഞ്ഞ പോരാട്ടമാണ് തലസ്ഥാനത്ത് നടന്നത്. ഇടതുമുന്നണിയുടെ മേയര്‍ സ്ഥാനാര്‍ത്ഥിമാരായിരുന്ന എജി ഒലീന എകെജി സെന്ററിരിക്കുന്ന കുന്നുകുഴി വാര്‍ഡിലും മുതിര്‍ന്ന നേതാവ് പുഷ്പലത നെടുങ്കാട് വാര്‍ഡിലും പരാജയം ഏറ്റുവാങ്ങഇ. മുൻ മേയര് മത്സരിച്ച കരിക്കകം വാര്‍ഡിലും ഇടതുമുന്നണി തോറ്റു.
മേയര്‍ സ്ഥനാര്‍ത്ഥിയായി മത്സര രംഗത്ത് ഉണ്ടായിരുന്ന ജമീല ശ്രീധരൻ പേരൂര്‍ക്കട വാര്‍ഡിൽ നിന്ന് ജയിച്ച് കയറിയിട്ടുണ്ട്. ഇവര്‍ തന്നെ മേയര്‍ സ്ഥാനത്തേക്ക് പരിഗണിക്കപ്പെടാനാണ് സാധ്യത. 51 സീറ്റ് കേവല ഭൂരിപക്ഷത്തിന് വേണമെന്നിരിക്കെ 52 സീറ്റ് നേടിയാണ് ഒറ്റക്ക് ഭരണം ഉറപ്പിച്ചത്. എൻഡിഎ 35 സീറ്റിൽ ജയിച്ചപ്പോൾ യുഡിഎഫിന് കിട്ടയത് വെറും പത്ത് സീറ്റാണ്. മറ്റുള്ളവര്ഡ മൂന്ന് സീറ്റിൽ ജയിച്ച് കയറി. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ തിരുവനന്തപുരത്ത് അപ്രതീക്ഷിത മുന്നേറ്റം ഉണ്ടാക്കിയ ബിജെപിക്ക് അത്ര വലിയ മുന്നേറ്റം ആവര്ത്തിക്കാൻ ഇത്തവണ കഴിഞ്ഞില്ലെന്നതാണ് തിരുവനന്തപുരം കോര്‍പറേഷൻ ഫലത്തിലെ ഏറ്റവും ശ്രദ്ധേയമായ ഘടകം.
തിരുവനന്തപുരം കോർപ്പറേഷനിൽ 59.77 ശതമാനം പേരാണ് വോട്ട് രേഖപ്പെടുത്തിയത്. ആകെ 8,02,817 വോട്ടർമാരിൽ 4,79,883 പേർ വോട്ട് ചെയ്തു.