തദ്ദേശ തെരഞ്ഞെടുപ്പിലെ കനത്ത തോൽവി വിലയിരുത്താനാണ് സിപിഎം-സിപിഐ യോഗങ്ങൾ ഇന്ന് നടക്കുന്നത്. ശബരിമല സ്വർണ്ണക്കൊള്ള, അയ്യപ്പ സംഗമം എന്നിവ തിരിച്ചടിയായെന്ന വിലയിരുത്തലിലാണ് പാർട്ടികൾ. കൂടാതെ ഭരണവിരുദ്ധ വികാരവും ഉണ്ടെന്ന് കണക്കാക്കുന്നു. 

തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിലേറ്റ കനത്ത തിരിച്ചടി വിലയിരുത്താൻ സിപിഎം -സിപിഐ നേതൃയോഗങ്ങൾ ഇന്ന്. സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ്, സംസ്ഥാന സമിതി യോഗങ്ങളും സിപിഐ സെക്രട്ടറിയേറ്റ്, എക്സിക്യൂട്ടീവ് യോഗങ്ങളുമാണ് ചേരുന്നത്. വികസനവും ക്ഷേമ പദ്ധതികളും പത്ത് വർഷത്തെ ഭരണനേട്ടവും ഒന്നും വോട്ടർമാരിൽ വിലപ്പോയിട്ടില്ലെന്നതാണ് പ്രാഥമിക വിലയിരുത്തൽ. ശബരിമല സ്വര്‍ണക്കൊള്ളയും ആഗോള അയ്യപ്പസംഗമും ഭരണവിരുദ്ധ വികാരവും തിരിച്ചടിയായി.

താഴെത്തട്ടിൽ സംഘടനാ സംവിധാനം ഫലപ്രദമായി പ്രവർത്തിച്ചില്ലെന്ന വിലയിരുത്തലും ഉണ്ട്. ഇന്ന് ചേരുന്ന നേതൃയോഗത്തില്‍ ജില്ലകളില്‍ നിന്നുള്ള വോട്ടു കണക്കുകള്‍ കൂടി ചേര്‍ത്തുവെച്ചുള്ള പരിശോധനയുണ്ടാവും. സർക്കാരിന് ജനപിന്തുണ കുറയുന്നുവെന്ന വിലയിരുത്തലാണ് പൊതുവെ സിപിഐ നേതാക്കള്‍ക്കിടയിലുമുള്ളത്. എന്തൊക്കെ തിരുത്തല്‍ വേണമെന്ന് പാര്‍ട്ടി നേതൃത്വത്തെ അറിയിക്കാന്‍ അണികളോട് പാര്‍ട്ടി നേതൃത്വം നിര്‍ദേശിച്ചിട്ടുണ്ട്. കത്തെഴുതിയും ഇമെയിൽ ഐഡി വഴിയും പൊതുജനങ്ങളുടെ അഭിപ്രായവും പാർട്ടി സമാഹരിക്കുന്നുണ്ട്. നാളെ ഇടതുമുന്നണി യോഗവും ചേരും.