തദ്ദേശ തെരഞ്ഞെടുപ്പ്; നാളെ മുതൽ വോട്ടര്‍ പട്ടികയിൽ പേര് ചേർക്കാം
തദ്ദേശസ്വയംഭരണസ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിന് 2019-ലെ വോട്ടര്‍ പട്ടിക ഉപയോഗിക്കണമെന്ന കേരള ഹൈക്കോടതിയുടെ ഉത്തരവ് സുപ്രീംകോടതി സ്റ്റേ ചെയ്തതിന് പിന്നാലെയാണ് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ നടപടി.
തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേയ്ക്കുള്ള തിരഞ്ഞെടുപ്പിന് മുന്നോടിയായി 2015 ലെ വോട്ടര്‍ പട്ടിക ആധാരമാക്കിയുള്ള പുതുക്കല്‍ നടപടി തുടങ്ങി. പട്ടികയില്‍ പേര് ചേര്‍ക്കുന്നതിനായി നാളെ മുതല്‍ അപേക്ഷ സമര്‍പ്പിക്കാവുന്നതാണ്. മാര്‍ച്ച് 16 വൈകുന്നേരം 5 മണിവരെ അപേക്ഷ സമര്‍പ്പിക്കാം. മാര്‍ച്ച് 25 ന് അന്തിമ പട്ടിക പ്രസിദ്ധീകരിക്കും. തദ്ദേശസ്വയംഭരണസ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിന് 2019-ലെ വോട്ടര്‍ പട്ടിക ഉപയോഗിക്കണമെന്ന കേരള ഹൈക്കോടതിയുടെ ഉത്തരവ് സുപ്രീംകോടതി സ്റ്റേ ചെയ്തതിന് പിന്നാലെയാണ് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ നടപടി. ഹൈക്കോടതി വിധിക്കെതിരെ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണര്‍ നല്‍കിയ ഹര്‍ജിയിലാണ് സുപ്രീംകോടതിയുടെ ഉത്തരവ്.
തദ്ദേശസ്വയംഭരണസ്ഥാപന തെരഞ്ഞെടുപ്പിനായി 2015-ലെ വോട്ടര്‍പട്ടിക ഉപയോഗിക്കാം എന്നായിരുന്നു സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍റേയും സംസ്ഥാന സര്‍ക്കാരിന്‍റേയും നിലപാട്. എന്നാല്‍ ഈ നിലപാട് ചോദ്യം ചെയ്ത് യുഡിഎഫ് കേരള ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. 2019- ലോക്സഭാ തെരഞ്ഞെടുപ്പ് സമീപകാലത്താണ് കഴിഞ്ഞതെന്നും ഈ പട്ടിക ഉപയോഗിക്കുകയാണ് വേണ്ടതെന്നും മറിച്ച് 2015-ലെ പട്ടിക പുതുക്കുന്നത് ജനങ്ങള്‍ക്ക് ഇരട്ടി ബുദ്ധിമുട്ട് സൃഷ്ടിക്കും എന്നുമായിരുന്നു യുഡിഎഫിന്‍റെ വാദം. യുഡിഎഫിന്‍റെ ഹര്‍ജി പരിഗണിച്ച കേരള ഹൈക്കോടതി 2019-ലെ പട്ടിക ഉപയോഗിച്ച് തെരഞ്ഞെടുപ്പ് നടത്തിക്കൂടെയെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണറോട് ചോദിക്കുകയും തുടര്‍ന്ന് ഈ രീതിയില്‍ വിധി പുറപ്പെടുവിക്കുകയുമായിരുന്നു.