പഞ്ചായത്ത് തെരഞ്ഞെടുപ്പ് കഴിഞ്ഞാൽ 5 മാസത്തിനപ്പുറം നിയമസഭ തെരഞ്ഞെടുപ്പ് വരുമെന്നതിനാൽ വർഷങ്ങളായി സംസ്ഥാനത്തിനിത് സെമി ഫൈനൽ പോരാട്ടമാണ്. അതുകൊണ്ടുതന്നെ അരയും തലയും മുറുക്കിയാണ് മുന്നണികൾ വിജയം പിടിച്ചെടുക്കാൻ കളത്തിലിറങ്ങിയിരിക്കുന്നത്.

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പ് ഒന്നാം ഘട്ടം കൊട്ടിക്കലാശത്തിലേക്ക് അടുക്കുമ്പോൾ പതിവിന് വിപരീതമായി ഇത്തവണ കളം നിറഞ്ഞത് സ്വർണ്ണക്കൊള്ളയും പെണ്ണുകേസുമായിരുന്നു. എൽ ഡി എഫിനെയും യു ഡി എഫിനെയും ഇത് പ്രധിരോധത്തിലാക്കിയപ്പോൾ രണ്ട് കൂട്ടരെയും മാറ്റിനിർത്താനുള്ള സുവർണാവസരമെന്നു പറഞ്ഞാണ് ബി ജെ പി പ്രചരണം നടത്തുന്നത്. 2026 നിയമസഭ തെരഞ്ഞെടുപ്പിന്‍റെ സെമി ഫൈനൽ പോരാട്ടത്തിൽ ജനം ആരെ പിന്തുണക്കുമെന്നതിൽ ആകാംക്ഷയിലാണ് സംസ്ഥാനം. പഞ്ചായത്ത് തെരഞ്ഞെടുപ്പ് കഴിഞ്ഞാൽ 5 മാസത്തിനപ്പുറം നിയമസഭ തെരഞ്ഞെടുപ്പ് വരുമെന്നതിനാൽ വർഷങ്ങളായി സംസ്ഥാനത്തിനിത് സെമി ഫൈനൽ പോരാട്ടമാണ്. അതുകൊണ്ടുതന്നെ അരയും തലയും മുറുക്കിയാണ് മുന്നണികൾ വിജയം പിടിച്ചെടുക്കാൻ കളത്തിലിറങ്ങിയിരിക്കുന്നത്.

ബ്രഹ്മാസ്തത്തിൽ കണ്ണുവച്ച് മുന്നണികൾ

മൂന്നാം പിണറായി സർക്കാരിനായി എൽ ഡി എഫും, ജനദ്രോഹ സർക്കാരിനെ മാറ്റാനായി യു ഡി എഫും, പരമാവധി വോട്ടും സീറ്റും നേടി നിർണായക ശക്തിയാകാനായി ബി ജെ പിയും തന്ത്രങ്ങളൊരുക്കിയാണ് പോരാട്ടത്തിലേക്കു കടന്നത്. പെട്ടെന്നാണ് രാഷ്ട്രീയ വിഷയങ്ങൾ മാറിമറിഞ്ഞത്. ശബരിമല സ്വർണക്കൊള്ള സി പി എമ്മിനെതിരെയുള്ള ബഹ്മാസ്ത്രമായി യു ഡി എഫും ബി ജെ പിയും തിരിച്ചു. പത്മകുമാറും, എൻ വാസുവും അകത്തായതോടെ സി പി എം കേന്ദ്രങ്ങൾ ഞെട്ടി. വൻതോക്കുകൾ എവിടെയെന്ന ചോദ്യം സി പി എമ്മിനെ തുറിച്ചു നോക്കി. ഏത് ഉന്നതനായാലും അയ്യപ്പന്‍റെ പൊന്നു കട്ടവനെ അഴിക്കുള്ളിലാക്കുമെന്നു പറഞ്ഞ് സി പി എം പ്രതിരോധം ചമച്ചു. ഇതിനിടയിലാണ് രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ബലാത്സംഗ കേസ് കൊടുങ്കാറ്റായി മാറിയത്.

സി പി എമ്മിന് അക്ഷരാർത്ഥത്തിൽ പിടിവള്ളിയായത് രാഹുൽ കേസ് തന്നെയായിരുന്നു. സർവ ശക്തിയുമെടുത്ത് പാർട്ടിയും സർക്കാരും പ്രത്യാക്രമണം നടത്തിയപ്പോൾ യു ഡി എഫ് ഒന്ന് പകച്ചു. നോക്കൂ, ഇതാണ് രണ്ട് മുന്നണികളുടെയും സ്ഥിതിയെന്ന് പറഞ്ഞ് തങ്ങൾക്കൊരവസരം ചോദിച്ചുകൊണ്ട് ഇതിനിടയിൽ ബി ജെ പി മറുതന്ത്രം പയറ്റിയതും കേരളം കണ്ടു. കേന്ദ്രത്തിന്‍റെ അനുഗ്രഹ ആശിസുകളോടെ പുത്തൻ വികസന അജണ്ട അവർ പഞ്ചായത്ത് തലം വരെ അവതരിപ്പിച്ചു. തലസ്ഥാനത്ത് ഒളിമ്പിക്സ് വേദി എന്നത് മുതൽ ശബരിമല കേന്ദ്രം ഏറ്റെടുക്കുമെന്ന് വരെ നേതാക്കൾ പ്രസംഗിച്ചു. ഈ കോലാഹലങ്ങൾക്കിടയിലും കഴിഞ്ഞ 5 വർഷം നമ്മുടെ നാട്ടിൽ എന്ത് നടന്നു എന്ത് നടന്നില്ല എന്ന ചർച്ചയും ഗ്രാമഗ്രാമാന്തരങ്ങളിലാകെ ഉയർന്നു എന്ന് പ്രാദേശിക രാഷ്ട്രീയ നേതക്കൾ പറയുന്നു. ആയിരക്കണക്കിന് സ്ഥാനാർത്ഥികളും വിവിധ പാർട്ടി നേതാക്കളും പ്രവർത്തകരും കൂപ്പുകൈകളോടെ സഹായിക്കണമെന്ന അപേക്ഷയുമായി ജനങ്ങൾക് മുന്നിലാണ്. ജനാധിപത്യത്തിന്‍റെ ശക്തിയും സൗന്ദര്യവും എത്ര വലുതാണെന്ന് ജനങ്ങളെ ഇത് വീണ്ടും ഓർമപ്പെടുത്തുന്നു. ആദ്യ ഘട്ടത്തിന്‍റെ പരസ്യ പ്രചാരണത്തിന് ഇന്ന് വൈകിട്ട് തിരശീല വീഴുമ്പോൾ ആര് പറഞ്ഞതിനൊപ്പം ജനം നിന്നുവെന്നറിയാൻ ആകാംഷ യോടെ കാത്തിരിക്കാം.