11:54 AM (IST) May 08

മരിച്ചവരുടെ ആശ്രിതർക്ക് 10 ലക്ഷം രൂപ ധനസഹായം, ജുഡീഷ്യൽ അന്വേഷണം; പ്രഖ്യാപിച്ച് മുഖ്യമന്ത്രി

താനൂർ ബോട്ടപകടത്തിൽ മരിച്ചവരുടെ ആശ്രിതർക്ക് 10 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ച് മുഖ്യമന്ത്രി. അപകടത്തിലെ ദുരൂഹത നീക്കാൻ ജുഡീഷ്യൽ അന്വേഷണം നടത്തും. പരിക്കേറ്റവരുടെ ചികിത്സാ ചെല സർക്കാർ ഏറ്റെടുക്കും. സാങ്കേതിക വിദഗ്ധർ ഉൾപ്പെടുന്ന സംഘം അന്വേഷണ സംഘത്തിലുണ്ടാകുമെന്നും മുഖ്യമന്ത്രി അറിയിച്ചു. 

11:32 AM (IST) May 08

എഐ ക്യാമറ വിവാദം: കെൽട്രോണിൽ ആദായ നികുതി വകുപ്പ് പരിശോധന

എഐ ക്യാമറ വിവാദത്തില്‍ കെൽട്രോണിൽ ആദായ നികുതി വകുപ്പ് പരിശോധന.കരാർ ഉപകരാർ ഇടപാടുകളിൽ ക്രമക്കേട് നടന്നിട്ടുണ്ടോ എന്നാണ് പരിശോധന. നികുതി ഈടാക്കിയതുമായി ബന്ധപ്പെട്ട കാര്യങ്ങളിലാണ് പരിശോധന

11:31 AM (IST) May 08

നടിയെ ആക്രമിച്ച കേസ് : വിചാരണ ജൂലായ് 31 നുള്ളിൽ പൂർത്തിയാക്കണമെന്ന് സുപ്രീം കോടതി

വിചാരണ വൈകുന്നത് ദിലീപിന്‍റെ ഭാഗത്ത് നിന്നും ഉണ്ടാകുന്ന വീഴ്ചയെന്ന് സംസ്ഥാനം.ബാലചന്ദ്രകുമാറിൻ്റെ വിസ്താരം ദീലീപിൻ്റെ അഭിഭാഷകർ നീട്ടിക്കൊണ്ടു പോകുന്നുവെന്ന് സംസ്ഥാനം.സാങ്കേതിക പ്രശ്നങ്ങളുടെ പേരിൽ തന്നെ കുറ്റപ്പെടുത്തരുതെന്നു ദിലീപ്.ക്രേസ് വിസ്താരം പൂർത്തിയാക്കാൻ വേണ്ടത് 5 ദിവസം കൂടിയെന്നും ദിലീപ്

11:29 AM (IST) May 08

താനൂര്‍ ബോട്ടപകടം,മുഖ്യമന്ത്രി താനൂരില്‍

താനൂര്‍ ബോട്ടപകടം വിലയിരുത്താന്‍ മുഖ്യമന്ത്രി താനൂരില്‍. അവലോകന യോഗം നടത്തും

10:56 AM (IST) May 08

ഇനിയില്ല ആ കളിയും ചിരിയും ....

താനൂർ ബോട്ടപകടത്തിൽ മരിച്ച 22 പേരിൽ ഒമ്പത് പേർ ഒരു പരപ്പനങ്ങാടി കുന്നുമ്മൽ വീട്ടിലെ അംഗങ്ങളാണ്. സൈതലവിയുടെ ഭാര്യ സീനത്ത് (43), മക്കളായ ഹസ്ന (18), ഷഫല (13), ഷംന(12), ഫിദ ദിൽന (7) സഹോദരൻ സിറാജിന്റെ ഭാര്യ റസീന (27) മക്കളായ സഹറ, (8) നൈറ (7), ഒന്നര വയസുകാരി റുഷ്ദ എന്നിവരാണ് മരിച്ചത്. ഇന്നലെ വരെ ചിരിയും കളിയും കുട്ടികളുടെ ആർപ്പുവിളികളും കൊണ്ട് ബഹളമയമായിരുന്ന കുന്നുമ്മൽ വീട്, ഇന്ന് കണ്ണീർപ്പുഴയാണ്. തടിച്ചുകൂടിയ നാട്ടുകാർക്കൊന്നും മൃതദേഹങ്ങൾ നിരത്തിവെച്ച കാഴ്ച താങ്ങാനാവുന്നില്ല. 

10:54 AM (IST) May 08

സർക്കാർ സ്പോൺസർ ചെയ്ത കൂട്ടക്കൊല

താനൂരിലെ ബോട്ടപകടം സർക്കാർ സ്പോൺസർ ചെയ്ത കൂട്ടക്കൊലയാണെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ. അപകടത്തിന്റെ ഉത്തരവാദി ടൂറിസം വകുപ്പും മന്ത്രി പിഎ മുഹമ്മദ് റിയാസുമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

10:53 AM (IST) May 08

കാണാതായവരെ കുറിച്ച് പൊലീസിനെ അറിയിക്കുക

കാണാതായവരെ കുറിച്ച് ജനം വിവരമറിയിക്കണമെന്ന് സംസ്ഥാന റവന്യൂ മന്ത്രി കെ രാജൻ പറഞ്ഞു. പൂരപ്പുഴ ഭാഗത്തേക്ക് ഇന്നലെ വന്ന ശേഷം കാണാതായവരെ കുറിച്ച് വിവരം അറിയിക്കാനാണ് മന്ത്രി ആവശ്യപ്പെട്ടിരിക്കുന്നത്. ആരെയെങ്കിലും കാണാതായിട്ടുണ്ടെങ്കിൽ തൊട്ടടുത്ത പൊലീസ് സ്റ്റേഷനിൽ ഈ വിവരം കൈമാറണം

10:52 AM (IST) May 08

ബോട്ടുടമയ്ക്ക് എതിരെ ജാമ്യമില്ലാ കേസ്

ബോട്ട് ഉടമയ്ക്കെതിരെ ജാമ്യമില്ല വകുപ്പ് പ്രകാരം കേസെടുത്തു. താനൂർ സ്വദേശി നാസറിന് എതിരെയാണ് കേസെടുത്തത് . ഇയാൾ ഒളിവിൽ എന്ന് പോലീസ് പറയുന്നു. പ്രതിക്കെതിരെ നരഹത്യയടക്കം വകുപ്പുകൾ ചുമത്തി. മാനദണ്ഡങ്ങൾ ലംഘിച്ച് യാത്ര നടത്തിയെന്നാണ് പ്രാഥമിക അന്വേഷണ റിപ്പോർട്ട്. നാസറിന്റെ അറ്റ്ലാന്റിക് ബോട്ടിന് ഫിറ്റ്നസ് ലഭിച്ചതിലും പൊലീസ് പരിശോധന നടത്തും. 

10:47 AM (IST) May 08

ബോട്ടപകടത്തിൽ മരിച്ചവരിൽ ഒരു കുടുംബത്തിലെ 9 പേർ

താനൂർ വിനോദയാത്രാ ബോട്ട് അപകടത്തിൽപ്പെട്ട് മരിച്ച ഇരുപത്തിരണ്ട് പേരിൽ ഒമ്പത് പേർ ഒരു കുടുംബത്തിലെ അംഗങ്ങൾ. പരപ്പനങ്ങാടി കുന്നുമ്മൽ വീട്ടിൽ സെയ്തവലിയുടേയും സഹോദരൻ സിറാജിന്റെയും ഭാര്യമാരും മക്കളുമടക്കം ഒമ്പത് പേരാണ് മരിച്ചത്. സൈതലവിയുടെ ഭാര്യ സീനത്ത് (43) മക്കളായ ഹസ്ന ( 18 ), ഷഫല (13) ഷംന(12), ഫിദ ദിൽന (7) സഹോദരൻ സിറാജിന്റെ ഭാര്യ റസീന ( 27 ) മക്കളായ സഹറ, (8) നൈറ (7), ഒന്നര വയസുകാരി റുഷ്ദ എന്നിവരാണ് മരിച്ചത് 

10:46 AM (IST) May 08

ബോട്ടപകടം : ഒരു കുടുംബത്തിലെ 4 പേർ മരിച്ചു

താനൂർ ബോട്ടപകടത്തിൽ മലപ്പുറം ചെട്ടിപ്പടിയിൽ ഒരു കുടുംബത്തിലെ 4 പേർ മരിച്ചു. വെട്ടികുത്തി വീട്ടിൽ ആയിഷാബി (38 ), ഇവരുടെ മക്കളായ ആദില ഷെറിൻ (13), അർഷാൻ (3) അദ്നാൻ (10) എന്നിവരാണ് മരിച്ചത്.

07:29 AM (IST) May 08

കെഎസ്ആർടിസി ശമ്പള പ്രതിസന്ധി: ബിഎംഎസ് പണിമുടക്ക് തുടങ്ങി

ശമ്പളം പൂർണമായി ലഭിക്കാത്തതിൽ പ്രതിഷേധിച്ച് കെഎസ്ആർടിസിയിൽ ബിഎംഎസ് യൂണിയന്‍റെ പണിമുടക്ക് തുടങ്ങി. സമരം ദീർഘദൂര സർവീസുകളെ ബാധിച്ചേക്കും. സമരം ചെയ്യുന്നവർക്കെതിരെ അധികൃതർ ഡയസ്നോൺ പ്രഖ്യാപിച്ചു. ഈ മാസം ഇതുവരെ വിതരണം ചെയ്തത് ശമ്പളത്തിന്‍റെ ആദ്യ ഗഡു മാത്രമാണ്. ശമ്പളം മുടങ്ങിയതിൽ പ്രതിഷേധിച്ച് രാത്രി 12 മണിക്ക് തുടങ്ങിയ സമരം 24 മണിക്കൂർ നേരത്തേക്കാണ് ആഹ്വാനം ചെയ്തിരിക്കുന്നത്. 

07:28 AM (IST) May 08

ബോട്ടുടമ താനൂർ സ്വദേശി നാസർ ഒളിവിൽ

ബോട്ടുടമ താനൂർ സ്വദേശി നാസർ ഒളിവിൽ. ഇയാൾക്കെതിരെ നരഹത്യ കുറ്റം ചുമത്തി കേസെടുത്തു. ബോട്ടിന് ഫിറ്റ്നസ് ലഭിച്ചതിൽ അടക്കം പരിശോധന. മാനദണ്ഡങ്ങൾ ലംഘിച്ചായിരുന്നു ബോട്ട് യാത്രയെന്ന് പോലീസ് അറിയിച്ചു. 

07:27 AM (IST) May 08

എൻഡിആർഎഫ് തിരച്ചിൽ

താനൂരിൽ ബോട്ട് മുങ്ങിയ സ്ഥലത്ത് എൻഡിആർഎഫ്, ഫയർഫോഴ്‌സ് തിരച്ചിൽ പുനരാരംഭിച്ചു. 21 അംഗ എൻഡിആർഎഫ് സംഘവും ഫയർഫോഴ്‌സുമാണ് രാവിലെ വെളിച്ചം വീണതോടെ തെരച്ചിൽ തുടങ്ങിയത്. വെള്ളം തെളിഞ്ഞ് തുടങ്ങിയതും വെളിച്ചം വീണതും രക്ഷാപ്രവർത്തനത്തിന് പ്രതീക്ഷ നൽകുന്നുണ്ട്. 

07:27 AM (IST) May 08

താനൂർ ബോട്ട് ദുരന്തത്തിൽ 22 മരണം

 കേരളത്തെ കണ്ണീർ കടലിൽ മുക്കിയ താനൂർ ബോട്ട് ദുരന്തത്തിൽ 22 മരണം. ആറ് കുഞ്ഞുങ്ങൾക്കും മൂന്ന് സ്ത്രീകൾക്കും അടക്കമാണ് ഒട്ടുംപുറം തൂവൽതീരത്ത് വിനോദ സഞ്ചാര ബോട്ട് മുങ്ങിയുണ്ടായ അപകത്തിൽ ജീവൻ നഷ്ടമായത്. അവധിക്കാലം ആഘോഷിക്കാനെത്തിയ മുപ്പത്തഞ്ചിലേറെ പേരാണ് ദുരന്തത്തിൽപ്പെട്ടത്. ബോട്ടിലുണ്ടായിരുന്നതിലേറെയും സ്ത്രീകളും കുഞ്ഞുങ്ങളുമായിരുന്നു. കൈക്കുഞ്ഞുങ്ങൾ അടക്കം മുങ്ങിതാണു. ഏറെ ദുഷ്കരമായിരുന്നു ആദ്യഘട്ട രക്ഷാപ്രവർത്തനം. ചതുപ്പും, വെളിച്ചക്കുറവും വെല്ലുവിളിയായി.