കൂടുതൽ അർഹരായ വിദ്യാർത്ഥികൾക്ക് പദ്ധതിയുടെ പ്രയോജനം ലഭ്യമാക്കുന്നതിനും പഠനത്തിന് ആവശ്യമായ സൗകര്യങ്ങൾ ഉറപ്പാക്കുന്നതിനുമുള്ള നടപടികളുടെ ഭാഗമായാണ് മാനദണ്ഡങ്ങളിൽ ഭേദഗതി വരുത്തിയതെന്ന് പട്ടികജാതി പട്ടികവർഗ പിന്നാക്ക ക്ഷേമ വകുപ്പ് മന്ത്രി കെ എ തുളസി അറിയിച്ചു.
തിരുവനന്തപുരം: പട്ടികജാതി വിഭാഗത്തിലെ വിദ്യാർത്ഥികളുടെ പഠനനിലവാരം മെച്ചപ്പെടുത്തുന്നതിനും മികച്ച പഠനാന്തരീക്ഷം ഉറപ്പാക്കുന്നതിനുമായി പട്ടികജാതി വികസന വകുപ്പ് നടപ്പാക്കിവരുന്ന 'പഠനമുറി' പദ്ധതിയുടെ മാനദണ്ഡങ്ങളിൽ സർക്കാർ ഭേദഗതി വരുത്തി. പദ്ധതിയുടെ ആനുകൂല്യം ലഭിക്കുന്നതിനുള്ള നിലവിലെ വീടിന്റെ വിസ്തീർണ്ണ പരിധി 800 ചതുരശ്ര അടിയിൽ നിന്ന് 1000 ചതുരശ്ര അടിയായി ഉയർത്തിയാണ് സർക്കാർ ഉത്തരവിറക്കിയത്. മാനദണ്ഡങ്ങളിലെ ചില വ്യവസ്ഥകൾ കാരണം അർഹതയുണ്ടായിരുന്ന നിരവധി പട്ടികജാതി വിദ്യാർത്ഥികൾക്ക് പഠനമുറി പദ്ധതിയുടെ ആനുകൂല്യം ലഭിക്കുന്നതിന് തടസ്സങ്ങൾ നേരിട്ടിരുന്നു.
വിദ്യാർത്ഥികളുടെ ആവശ്യം പരിഗണിച്ചാണ് വീടിന്റെ വിസ്തീർണ്ണ പരിധി 1000 ചതുരശ്ര അടിയായി ഉയർത്താൻ സർക്കാർ തീരുമാനിച്ചത്. നൂറുദിന കർമ്മപരിപാടിയുടെ ഭാഗമായി 1000 പഠനമുറികൾ 100 ദിവസത്തിനുള്ളിൽ പൂർത്തീകരിക്കുകയെന്ന ലക്ഷ്യം സർക്കാർ കൈവരിച്ചു. കൂടുതൽ അർഹരായ വിദ്യാർത്ഥികൾക്ക് പദ്ധതിയുടെ പ്രയോജനം ലഭ്യമാക്കുന്നതിനും പഠനത്തിന് ആവശ്യമായ സൗകര്യങ്ങൾ ഉറപ്പാക്കുന്നതിനുമുള്ള നടപടികളുടെ ഭാഗമായാണ് മാനദണ്ഡങ്ങളിൽ ഭേദഗതി വരുത്തിയതെന്ന് പട്ടികജാതി പട്ടികവർഗ പിന്നാക്ക ക്ഷേമ വകുപ്പ് മന്ത്രി കെ എ തുളസി അറിയിച്ചു.
സർക്കാരിൻറെ നൂറു ദിന കർമ്മപരിപാടികളുടെ ഭാഗമായി വകുപ്പ് പ്രഖ്യാപിച്ച മറ്റൊരു സുപ്രധാന പദ്ധതികുടിയാണ് യാഥാർത്ഥ്യമാകുന്നത്. പുതിയ തീരുമാനം കൂടുതൽ വിദ്യാർത്ഥികൾക്ക് പദ്ധതിയുടെ പ്രയോജനം ലഭ്യമാക്കാനും അവരുടെ പഠനസൗകര്യങ്ങൾ മെച്ചപ്പെടുത്താനും സഹായകമാകുമെന്നും മന്ത്രി പറഞ്ഞു.


