പതിമൂന്ന് വർഷം ആർഎംഎൽ ആശുപത്രിയിൽ കരാർ ജോലി ചെയ്തിരുന്ന നഴ്സുമാരെയാണ് ട്രൈബ്യൂണൽ ഉത്തരവിന് പിന്നാലെ പിരിച്ചു വിട്ടത്. ഉത്തരവിനെതിരെ നിയമനടപടിക്ക് സമയം പോലും നൽകാതെയായിരുന്നു ധൃതി പിടിച്ചുള്ള ആശുപത്രി അധികൃതരുടെ നീക്കം.

ദില്ലി: രാജ്യതലസ്ഥാനത്തെ ആർഎംഎൽ ആശുപത്രിയിൽ മലയാളികൾ അടക്കമുള്ള നഴ്സുമാരെ പിരിച്ചു വിട്ട നടപടിക്കെതിരെ കേരളത്തിൽ നിന്നുള്ള എംപിമാർ കേന്ദ്ര ആരോഗ്യമന്ത്രിയെ കണ്ടു നിവേദനം നൽകി. വിഷയത്തിൽ ഇടപെടുമെന്ന് ആരോഗ്യമന്ത്രി മൻസൂഖ് മാണ്ഡവ്യ അറിയിച്ചെന്ന് എംപിമാർ പറഞ്ഞു. ദില്ലി ആർഎംഎൽ ആശുപത്രിയിൽ വർഷങ്ങളായി ജോലി ചെയ്യുന്ന നഴ്സുമാരെ പിരിച്ചു വിട്ട സംഭവം ഏഷ്യാനെറ്റ് ന്യൂസാണ് പുറത്തു കൊണ്ടു വന്നത്. കേരളത്തിൽ നിന്നുള്ള എംപിമാർ ഉൾപ്പെടെ മുപ്പത് പേർ ഒപ്പിട്ട നിവേദനമാണ് കേന്ദ്ര ആരോഗ്യമന്ത്രിക്ക് നൽകിയത്. എൻ.കെ പ്രേമചന്ദ്രൻ എം പി യുടെ നേതൃത്വത്തിലാണ് എംപിമാർ ആരോഗ്യ മന്ത്രിയെ കണ്ടത്. 

പതിമൂന്ന് വർഷം ആർഎംഎൽ ആശുപത്രിയിൽ കരാർ ജോലി ചെയ്തിരുന്ന നഴ്സുമാരെയാണ് ട്രൈബ്യൂണൽ ഉത്തരവിന് പിന്നാലെ പിരിച്ചു വിട്ടത്. ഉത്തരവിനെതിരെ നിയമനടപടിക്ക് സമയം പോലും നൽകാതെയായിരുന്നു ധൃതി പിടിച്ചുള്ള ആശുപത്രി അധികൃതരുടെ നീക്കം. സംഭവം ഏഷ്യാനെറ്റ് ന്യൂസ് പുറത്ത് വിട്ടതോടെ ഡീൻ കുര്യക്കോസ് എംപി ആരോഗ്യമന്ത്രിക്ക് കത്തയച്ചു. എൻകെ പ്രേമചന്ദ്രൻ എംപി നഴ്സുമാരുടെ പ്രതിനിധികളുമായി ദില്ലിയിൽ കൂടിക്കാഴ്ച്ച നടത്തി. വിഷയത്തിൽ കേന്ദ്രം മനുഷ്യത്വപരമായി നടപടി സ്വീകരിക്കണമെന്ന് എൻ.കെ പ്രേമചന്ദ്രൻ നേരത്തെ ആവശ്യപ്പെട്ടിരുന്നു. 

പിരിച്ചിവിടൽ നടപടിയിൽ കേന്ദ്രമന്ത്രി വി മുരളിധരൻ്റെ ഓഫീസും ഇടപെട്ടിട്ടുണ്ട്. നഴ്സുമാരുടെ പ്രതിനിധികളുമായി മന്ത്രിയുടെ ഓഫീസിൽ ആശയവിനിമയം നടത്തി. നൂറിലധികം ഒഴിവുകൾ നിലനിൽക്കെയായിരുന്നു പതിമൂന്ന് വർഷമായി ജോലി ചെയ്യുന്നവരെ പിരിച്ചുവിടാൻ ആശുപത്രി തീരുമാനം എടുത്തത്. ഇതിനെതിരെ നൽകിയ ഹർജി കേന്ദ്ര ട്രൈബ്യൂണൽ തള്ളിയിരുന്നു