'നൈറ്റ് വാക്ക്' തുടങ്ങി; സംസ്ഥാനത്തെമ്പാടും വൻ സ്ത്രീ പങ്കാളിത്തം
- ‘പൊതു ഇടം എന്‍റേതും’ എന്ന മുദ്രാവാക്യത്തോടെയാണ് നിർഭയ സെല്ലിന്റെ നേതൃത്വത്തിൽ പരിപാടി സംഘടിപ്പിക്കുന്നത്
- ആദ്യദിവസം മുനിസിപ്പാലിറ്റി, കോർപറേഷൻ പ്രദേശങ്ങളിലെ 100 കേന്ദ്രങ്ങളിൽ രാത്രി 11 മുതൽ പുലർച്ചെ ഒന്നുവരെയാണ് രാത്രി നടത്തം
തിരുവനന്തപുരം: നിര്‍ഭയ ദിനത്തില്‍ സ്ത്രീ സുരക്ഷയെ മുന്‍ നിര്‍ത്തി സംസ്ഥാന സര്‍ക്കാര്‍ സംഘടിപ്പിക്കുന്ന 'നൈറ്റ് വാക്ക്' തുടങ്ങി. വനിത–ശിശുവികസന വകുപ്പ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായി സഹകരിച്ചാണ് പരിപാടി നടത്തുന്നത്. ‘പൊതു ഇടം എന്‍റേതും’ എന്ന മുദ്രാവാക്യത്തോടെയാണ് നിർഭയ സെല്ലിന്റെ നേതൃത്വത്തിൽ പരിപാടി സംഘടിപ്പിക്കുന്നത്.
ആദ്യദിവസം മുനിസിപ്പാലിറ്റി, കോർപറേഷൻ പ്രദേശങ്ങളിലെ 100 കേന്ദ്രങ്ങളിൽ രാത്രി 11 മുതൽ പുലർച്ചെ ഒന്നുവരെയാണ് രാത്രി നടത്തം. സംഘാടകർ പ്രതീക്ഷിച്ചതിലേറെ സ്ത്രീ പങ്കാളിത്തമാണ് ഉണ്ടായിരിക്കുന്നത്. ഡിസംബര്‍ 29ന് ശേഷം അറിയിക്കാതെ 100 നഗരങ്ങളില്‍ വോളന്റിയര്‍മാരുടെ നേതൃത്വത്തില്‍ ആഴ്ച തോറും സംഘടിപ്പിക്കുമെന്നും മന്ത്രി പറയുന്നു. എന്നാല്‍ ഇതിനെതിരെ സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനങ്ങളും വരുന്നുണ്ട്.
'രാത്രി നടത്തത്തിന് പിന്നില്‍ പ്രധാനമായും രണ്ട് ലക്ഷ്യങ്ങളാണുള്ളത്. രാത്രികാലങ്ങളില്‍ പുറത്ത് ഇറങ്ങി നടക്കുന്നതില്‍ സ്ത്രീകള്‍ക്ക് മാനസികമായ പ്രയാസങ്ങളും അകാരണമായ പേടിയുമുള്ള അവസ്ഥയാണ് നിലനില്‍ക്കുന്നത്. അതില്‍ നിന്നും അവരെ മാറ്റിയെടുക്കുക എന്നതാണ് ആദ്യത്തേത്. ചിലരെങ്കിലും, സമൂഹത്തിലെ വളരെ ഒരു നൂനപക്ഷമെങ്കിലും രാത്രികാലങ്ങളില്‍ സ്ത്രീകളെ കണ്ടാല്‍ അവരെ ശല്യപ്പെടുത്താനായി മുന്നോട്ടു വരുന്ന അവസ്ഥയാണുള്ളത്. ഇങ്ങനെയുള്ളവരെ കുറിച്ചുള്ള വിവരങ്ങള്‍ അപ്പോള്‍ തന്നെ പോലീസിന് കൊടുക്കുകയും അവര്‍ക്കെതിരെ കേസെടുത്ത് കര്‍ശന നടപടി സ്വീകരിക്കുകയും ചെയ്യുക എന്ന ലക്ഷ്യമാണ് രണ്ടാമത്തേത്'- എന്നും മന്ത്രി കെ കെ ശൈലജ തന്‍റെ ഫേസ്ബുക്ക് പോസ്റ്റില്‍ വിശദീകരിച്ചിരുന്നു.
ഒറ്റയ്‌ക്കോ രണ്ടോ മൂന്നോ അംഗങ്ങൾ ഉൾപ്പെടുന്ന സംഘമായിട്ടാണു സ്ത്രീകൾ രാത്രി യാത്രയിൽ പങ്കെടുക്കുന്നത്. എല്ലാ സുരക്ഷയും ഉറപ്പാക്കിയാണ് രാത്രിനടത്തത്തിന് അവസരമൊരുക്കുന്നത്. ജനമൈത്രി പോലീസിന്റെ സഹായമുണ്ട്. ഒറ്റയ്ക്കോ രണ്ടോ മൂന്നോ അംഗങ്ങൾ ഉൾപ്പെടുന്ന സംഘമായിട്ടോ ആണ് നടത്തം. കൈയെത്തുംദൂരത്ത് സഹായം കിട്ടുമെന്ന ഉറപ്പിൽ 200 മീറ്റർ അകലത്തിൽ അടുത്ത സംഘത്തെ വിന്യസിപ്പിച്ചിട്ടുണ്ട്. പ്രത്യക്ഷത്തിലല്ലാതെ പൊലീസ് സഹായം നിരത്തിലുണ്ട്. പൊലീസ് വാഹനവും പ്രത്യക്ഷത്തിൽ ഇല്ല. ഒറ്റയ്ക്കുപോകുന്നവരും ചെറുസംഘങ്ങളും അടിയന്തര സാഹചര്യത്തിൽ ഉപയോഗിക്കാൻ വിസിൽ കരുതണം.