'ശുംഭൻ' പരാമർശം; എല്ലാ കാലത്തും അതേ സമീപനമല്ല, ഫ്രാങ്കോ കേസിലെ വിധി ദൗർഭാഗ്യകരമെന്ന് എംവി ജയരാജന്‍
മാടായിപ്പാറയിലൂടെ തന്നെ കെ റെയിൽ പാത പോകുമെന്ന് തീരുമാനമായിട്ടില്ല. മാടായിപ്പാറയിലെ വയൽക്കിളികൾ സിപിഎം കിളികളായി മാറിയെന്നും എം വി ജയരാജൻ.
തിരുവനന്തപുരം: കന്യാസ്ത്രീയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ (Kerala Nun Rape Case) പ്രതി ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ (Franco Mulakkal) കുറ്റവിമുക്തനാക്കിയ കോടതി വിധി ദൗർഭാഗ്യകരമെന്ന് എം വി ജയരാജൻ (M V Jayarajan). ഒരിക്കൽ കോടതി വിധിക്കെതിരെ ശുംഭൻ പരാമർശം നടത്തിയിട്ടുണ്ടെങ്കിലും എല്ലാ കാലത്തും അതേ സമീപനം അല്ലെന്നും ജയരാജന്‍ പ്രതികരിച്ചു. കെ റെയില്‍ പദ്ധതിയോടനുബന്ധിച്ച് സാമൂഹിക ആഘാത പഠനത്തിന് മുന്നോടിയായിട്ടുള്ള കല്ലിടൽ മാത്രമാണ് നടന്നതെന്നും ജയരാജന്‍ പറഞ്ഞു. മാടായിപ്പാറയിലൂടെ തന്നെ കെ റെയിൽ പാത പോകുമെന്ന് തീരുമാനമായിട്ടില്ല. മാടായിപ്പാറയിലെ വയൽക്കിളികൾ സിപിഎം കിളികളായി മാറിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഫ്രാങ്കോ മുളയ്ക്കലിനെ വെറുതെവിട്ട കോടതി വിധി പുറത്തുവന്നതിന് പിന്നാലെ 'ശുംഭന്‍' പ്രയോഗം നടത്തിയതിന് തടവ് ശിക്ഷ അനുഭവിച്ച സിപിഎം നേതാവ് എം വി ജയരാജനെ പിന്തുണച്ച് സമൂഹമാധ്യമങ്ങളില്‍ പോസ്റ്റുകള്‍ ഉയര്‍ന്നിരുന്നു. ബിഷപ്പ് കുറ്റം ചെയ്തെന്ന് തെളിയിക്കുന്നതിൽ പ്രോസിക്യൂഷൻ പരാജയപ്പെട്ടെന്ന് നിരീക്ഷിച്ചാണ് കന്യാസ്ത്രീയെ ബലാത്സംഗം ചെയ്തെന്ന കേസിൽ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ കോടതി വെറുതെ വിട്ടത്. കോട്ടയം അഡീഷണൽ സെഷൻസ് കോടതി ജഡ്ജി ജി. ഗോപകുമാറാണ് വിധി പുറപ്പെടുവിച്ചത്. വിധി കേൾക്കാൻ കോടതിയിൽ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ ഫിലിപ്പ്, ചാക്കോ എന്നീ സഹോദരൻമാർക്കൊപ്പം കോടതിയിൽ എത്തിയിരുന്നു. പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. ജിതേഷ് ജെ ബാബു, അന്വേഷണ ഉദ്യോഗസ്ഥരായിരുന്ന ഡിവൈഎസ്പി കെ സുഭാഷ്, എസ്ഐ മോഹൻദാസ് എന്നിവരും കോടതിയിൽ ഹാജരായിരുന്നു.
Read More: ബലാത്സംഗക്കേസിൽ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ വെറുതെ വിട്ടു