'കരുണ', യെമനിൽ ഈ ഇന്ത്യാക്കാർ സൗകര്യം ഒരുക്കും, പട്ടികയുമായി നിമിഷ പ്രിയയുടെ അമ്മ, കോടതി തീരുമാനം തിങ്കളാഴ്ച?
യെമനിൽ മകളെ സന്ദര്‍ശിക്കാൻ കോടതിയുടെ ഭാഗത്ത് നിന്ന് അടിയന്തര ഇടപെടൽ ആവശ്യപ്പെട്ടാണ് ഹർജി സമര്‍പ്പിച്ചിരിക്കുന്നത്
![Kerala nurse Nimisha Priya death sentence Yemen issue Nimisha Priya mother plea court will consider 11 december latest updates asd Kerala nurse Nimisha Priya death sentence Yemen issue Nimisha Priya mother plea court will consider 11 december latest updates asd](https://static-ai.asianetnews.com/images/01fy1hrg0j6vryrzwhstpgr72g/nimisha-priya_363x203xt.jpg)
ദില്ലി: യെമനിൽ വധശിക്ഷ കാത്ത് ജയിലിൽ കഴിയുന്ന മലയാളി യുവതി നിമിഷ പ്രിയയെ കാണാനായി അനുമതി തേടിയ അമ്മയുടെ ഹർജി ദില്ലി ഹൈക്കോടതി തിങ്കളാഴ്ച വീണ്ടും പരിഗണിക്കും. യെമനിൽ സൗകര്യം ഒരുക്കാൻ ഇന്ത്യാക്കാർ തയ്യാറാണെന്ന് കാട്ടി നിമിഷ പ്രിയയുടെ അമ്മ കോടതിക്ക് പട്ടിക കൈമാറിയിരുന്നു. നേരത്തെ യെമനിൽ ജോലി ചെയ്ത ഇന്ത്യക്കാരാണ് സൗകര്യം ഉറപ്പുനൽകിയിട്ടുള്ളതെന്നും പട്ടിക കൈമാറവെ അമ്മ കോടതിയെ അറിയിച്ചിരുന്നു. ഇവരുടെ സത്യവാങ്മൂലം സമർപ്പിക്കാൻ നിർദ്ദേശിച്ച ദില്ലി ഹൈക്കോടതി കേസ് തിങ്കളാഴ്ച വീണ്ടും പരിഗണിക്കാം എന്ന് അറിയിക്കുകയായിരുന്നു.
യെമൻ യാത്രക്ക് അനുമതി നിഷേധിച്ച കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന്റെ നടപടി ചോദ്യം ചെയ്താണ് അമ്മ ഹർജി നൽകിയത്. കോടതിയുടെ കരുണയിലാണ് നിമിഷ പ്രിയയുടെ ജീവിതമെന്ന് അമ്മ ഹർജിയിൽ അഭിപ്രായപ്പെട്ടിട്ടുണ്ട്. യെമനിൽ മകളെ സന്ദര്‍ശിക്കാൻ കോടതിയുടെ ഭാഗത്ത് നിന്ന് അടിയന്തര ഇടപെടൽ ആവശ്യപ്പെട്ടാണ് ഹർജി സമര്‍പ്പിച്ചിരിക്കുന്നത്. അഭിഭാഷകൻ കെ ആർ സുഭാഷ് ചന്ദ്രനാണ് നിമിഷയുടെ അമ്മയ്ക്കായി കോടതിയിൽ ഇന്നലെ ഹാജരായത്. അതേസമയം, ഹർജിയുടെ അടിസ്ഥാനത്തിൽ പ്രതികരണവുമായി കേന്ദ്രവും രംഗത്തെത്തിയിട്ടുണ്ട്. ചിലർക്ക് യെമനിൽ പോകാൻ അനുവാദം നൽകാറുണ്ടെന്നാണ് കേന്ദ്രം കോടതിയെ അറിയിച്ചത്. അതുകൊണ്ടുതന്നെ കേസ് പരിഗണിക്കുന്ന തിങ്കളാഴ്ച നിർണായക ഉത്തരവ് ഉണ്ടാകുമോയെന്നാണ് കണ്ടറിയേണ്ടത്.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം
അതേസമയം നിമിഷപ്രിയയുടെ കുടുംബം യെമന്‍ സന്ദര്‍ശിച്ചാല്‍ അവിടെ സൗകര്യങ്ങള്‍ ഒരുക്കാന്‍ കേന്ദ്ര സര്‍ക്കാരിന് സാധിക്കില്ലെന്ന് വിദേശകാര്യ മന്ത്രാലയത്തിലെ ഡയറക്ടര്‍ തനുജ് ശങ്കര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. പ്രേമകുമാരിക്ക് കൈമാറിയ കത്തിലാണ് വിദേശകാര്യ മന്ത്രാലയത്തിലെ ഡയറക്ടര്‍ തനുജ് ശങ്കര്‍ ഇക്കാര്യം വ്യക്തമാക്കിയത്. എന്നാല്‍ നിമിഷപ്രിയയുടെ കേസില്‍ സാധ്യമായ നടപടികള്‍ എല്ലാം ചെയ്യുന്നുണ്ടെന്നും കേന്ദ്രം പ്രേമകുമാരിക്ക് കൈമാറിയ കത്തില്‍ വിശദീകരിച്ചിട്ടുണ്ട്. വധശിക്ഷയ്‌ക്കെതിരെ നിമിഷപ്രിയ നല്‍കിയ അപ്പീല്‍ നവംബര്‍ 13 ന് യമനിലെ സുപ്രീം കോടതി തള്ളിയിരുന്നു. ഇതിന് പിന്നാലെയാണ് അമ്മ യെമനിലേക്ക് പോകാനുള്ള നീക്കം ആരംഭിച്ചത്.