Asianet News MalayalamAsianet News Malayalam

വെടിയുണ്ടകൾ കാണാതായ സംഭവം: റെജി ബാലചന്ദ്രനെ ക്രൈം ബ്രാഞ്ച് കസ്റ്റഡിയിൽ വിട്ടു

പതിനൊന്ന് പൊലീസുകാരെ പ്രതിയാക്കിയാണ് ക്രൈം‍ബ്രാഞ്ച് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തുന്നത്. ഇതിൽ ഒൻപതാം പ്രതിയായ എസ്ഐ ഷാജി ബാലചന്ദ്രനെ ഇന്നലെ അറസ്റ്റ് ചെയ്തിരുന്നു

Kerala Police bullet missing case SI Reji Balachandran in Crime branch custody
Author
Thiruvananthapuram, First Published Feb 28, 2020, 6:51 PM IST

തിരുവനന്തപുരം: സംസ്ഥാനത്ത് വൻ വിവാദമായ വെടിയുണ്ട കാണാതായ കേസിൽ, അറസ്റ്റിലായ എസ് ഐ റെജി ബാലചന്ദ്രനെ ക്രൈം ബ്രാഞ്ച് കസ്റ്റഡിയിൽ വിട്ടു. രണ്ട് ദിവസത്തേക്കാണ് റെജിയെ ക്രൈം ബ്രാഞ്ചിന്റെ കസ്റ്റഡിയിൽ വിട്ടത്.

സായുധ ക്യാമ്പിൽ നിന്ന് വെടിയുണ്ടകൾ കാണാതായ സംഭവത്തിൽ അന്വേഷണം ഉന്നത ഉദ്യോഗസ്ഥരിലേക്കും നീങ്ങുമെന്നാണ് വിവരം. വെടിയുണ്ടകളുടെയും തിരകളുടെയും ചുമതലയുണ്ടായിരുന്ന ഇൻസ്പെക്ടർമാരെയും അസിസ്റ്റന്റ് കമാൻഡർമാരെയും ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യും. ഇപ്പോഴത്തെ എസ്എപി  അസിസ്റ്റന്റ് കമാൻഡന്റ് ഷാജിമോൻ, ഇൻസ്പെക്ടറായിരുന്ന കാലയളവിൽ മാത്രം 3000ൽ അധികം വെടിയുണ്ടകൾ കാണാതായെന്നാണ് വിവരാവകാശ രേഖ വ്യക്തമാക്കുന്നത്.

പതിനൊന്ന് പൊലീസുകാരെ പ്രതിയാക്കിയാണ് ക്രൈം‍ബ്രാഞ്ച് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തുന്നത്. ഇതിൽ ഒൻപതാം പ്രതിയായ എസ്ഐ ഷാജി ബാലചന്ദ്രനെ ഇന്നലെ അറസ്റ്റ് ചെയ്തിരുന്നു. ഇവരെല്ലാം ആയുധപ്പുരയുടെ ചുമതലയുണ്ടായിരുന്ന ഉദ്യോഗസ്ഥർ മാത്രമായിരുന്നു. എന്നാൽ എല്ലാ മാസവും വെടിയുണ്ടകളുടെ കണക്കെടുക്കേണ്ടതിന്റെയും പരിശോധന നടത്തേണ്ടതിന്റെയും ഉത്തരവാദിത്വം ഉന്നത ഉദ്യോഗസ്ഥർക്കുമുണ്ട്. അതിനാൽ വെടിയുണ്ടകൾ കാണാതായ സംഭവത്തിൽ ഉന്നത ഉദ്യോഗസ്ഥർക്കും വ്യക്തമായ അറിവും പങ്കും ഉണ്ടെന്ന നിഗമനത്തിലാണ് ക്രൈംബ്രാഞ്ച്. 

വെടിയുണ്ടകൾ കുറയുന്ന കാര്യം അതാത് സമയങ്ങളിൽ ഉന്നത ഉദ്യോഗസ്ഥരെ അറിയിച്ചിരുന്നു എന്നാണ് പൊലീസുകാരുടെ മൊഴി. ഇക്കാര്യങ്ങൾ കണക്കിലെടുത്താണ് ഉന്നത ഉദ്യോഗസ്ഥരെയും  ചോദ്യം ചെയ്യാനുള്ള തീരുമാനം. ഏഴ് അസി. കമ്മാൻഡന്റുമാരെ ചോദ്യം ചെയ്യും. ഇപ്പോഴത്തെ അസി. കമ്മാൻഡറായ ഷാജിമോൻ ഇൻസ്പെക്ടറായിരുന്ന മെയ് 2012 മുതൽ  നവംബർ 2013വരെ കാലഘട്ടത്തിൽ, 3624 വെടിയുണ്ടകർ കാണാതെ പോയെന്നാണ് കമ്മാൻഡന്റ് വിവരാവകാശ അപേക്ഷയ്ക്ക് നൽകിയ മറുപടി. ഇതുപോലെ പല ഉദ്യോഗസ്ഥരുടെ കാലഘട്ടത്തിലും ആയുധങ്ങൾ കാണാതെ പോയെന്നാണ് ആഭ്യന്തര റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ ക്രൈംബ്രാഞ്ചിന്റെ നിഗമനം. 12000ൽ അധികം വെടിയുണ്ടകൾ കാണാതെ പോയെന്നാണ് സിഎജി റിപ്പോർട്ട്.

Follow Us:
Download App:
  • android
  • ios