Asianet News MalayalamAsianet News Malayalam

Kerala Police : 'പോസ്റ്റ് എവിടെപോയെന്ന് പൊന്നുസാറെ അറിയാൻ പാടില്ല'; 'ആക്ഷൻ ഹീറോ ബിജു' പോസ്റ്റ് മുക്കി പൊലീസ്

 ആക്ഷൻ ഹീറോ ബിജു സിനിമയിൽ പൊലീസ് മർദ്ദനത്തിനെതിരെ സംസാരിക്കാനെത്തുന്ന മനുഷ്യാവകാശ പ്രവർത്തകയോട് നായകൻ എസ്ഐ ബിജു പൗലോസ് സംസാരിക്കുന്ന ചിത്രമാണ് കേരള പൊലീസിന്റെ ഔദ്യോ​ഗിക ഫേസ്ബുക്ക് പേജിൽ പങ്കുവെച്ചിരുന്നത്.

kerala police deleted action hero biju post from facebook
Author
Thiruvananthapuram, First Published Jan 5, 2022, 11:10 PM IST

തിരുവനന്തപുരം: പൊലീസ് മർദ്ദനത്തിനെതിരെ വ്യാപക വിമർശനങ്ങൾ ഉയരുന്നതിനിടെ ഔദ്യോ​ഗിക ഫേസ്ബുക്കിൽ ഇട്ട ആക്ഷൻ ഹീറോ ബിജു സ്വഭാവം വിടില്ലെന്ന് ഉറപ്പിക്കുന്ന പോസ്റ്റ് മുക്കി കേരള പൊലീസ്.  ആക്ഷൻ ഹീറോ ബിജു സിനിമയിൽ പൊലീസ് മർദ്ദനത്തിനെതിരെ സംസാരിക്കാനെത്തുന്ന മനുഷ്യാവകാശ പ്രവർത്തകയോട് നായകൻ എസ്ഐ ബിജു പൗലോസ് സംസാരിക്കുന്ന ചിത്രമാണ് കേരള പൊലീസിന്റെ ഔദ്യോ​ഗിക ഫേസ്ബുക്ക് പേജിൽ പങ്കുവെച്ചിരുന്നത്.

ആദ്യ മീം സൈലന്റാണെന്നും രണ്ടാമത്തേത് ഞങ്ങൾ ഞങ്ങളുടെ കർത്തവ്യം പൂർണ ഉത്തരവാദിത്വത്തോടെ ചെയ്തിരിക്കുമെന്നുമാണ് ചിത്രത്തോട് ഒപ്പം പൊലീസിന്റെ കുറിപ്പിൽ പറഞ്ഞിരുന്നത്. ബാക്കി ചിത്രത്തിന്റെ തുടർ രംഗങ്ങൾ ഭാവന കൊണ്ട് ആലോചിച്ചു സമ്പന്നമാക്കണ്ട എന്ന മുന്നറിയിപ്പും പോസ്റ്റിൽ നൽകിയിരുന്നു. എന്നാൽ, പോസ്റ്റിനോട് അതിരൂക്ഷ പ്രതികരണങ്ങളാണ് സോഷ്യൽ മീഡിയയിൽ ഉണ്ടായത്. നല്ല ഇടി ഇടിക്കുമെന്നാണോ പോസ്റ്റ് കൊണ്ട് ഉദ്ദേശിക്കുന്നത് എന്ന് പലരും കമന്റ് ചെയ്തിരുന്നു.

മറ്റൊരു കമന്റ് വന്നത് ഇങ്ങനെ: ''കേരള പൊലീസിനെ നയിക്കുന്നത് ഇന്ത്യൻ ഭരണഘടനയോ പൊലീസ് ആക്ടുമോ അല്ല ധുരൈ സിങ്കത്തെയും ആക്ഷൻ ഹീറോ ബിജുമാരെയും പോലെയുള്ളവരാണ്. പ്രതികളെ തെറിവിളിക്കുന്നതും ഇടിച്ചു കൊല്ലുന്നതുമാണ് പൊലീസിന്റെ പണിയെന്ന് തെറ്റിധരിച്ചിരിക്കുന്നവരാണെന്ന് ഫേസ്ബുക്ക് പോസ്റ്റ്‌ വീണ്ടും തെളിയിക്കുന്നു''

kerala police deleted action hero biju post from facebook

ഇത്തരം വിമർശനങ്ങൾ വന്ന സാഹചര്യത്തിലാണ് പോസ്റ്റ് നീക്കിയതെന്നാണ് സൂചന. ഇതു സംബന്ധിച്ച് ഔദ്യോ​ഗിക പേജിൽ വിശദീകരണം ഒന്നും വന്നിട്ടില്ല. അതേസമയം, നിരന്തരം വിമർശനം കേൾക്കുമ്പോഴും കേരള പൊലീസിന് പൊതുജനങ്ങളോടുള്ള പെരുമാറ്റത്തില്‍ ഒരു മാറ്റവുമില്ലെന്നതിൻറെ ഒടുവിലത്തെ ഉദാഹരണമായിരുന്നു മാവേലി എക്സ്പ്രസ്സിലെ അങ്ങേയറ്റത്തെ ക്രൂരത. പൊതുജനങ്ങളോട് പൊലീസ് അപരിഷ്കൃതമായി പെരുമാറുന്നത് നിർത്തണം. എടാ, എടീ, നീ എന്നീ വിളികൾ പാടില്ലെന്നുമായിരുന്നു. 10-9 -2021 ലെ ഡിജിപിയുടെ സർക്കുലർ.

മാന്യമായ പെരുമാറ്റമാകണം പൊലീസിൻറെ മുഖമുദ്രയെന്ന് 3-10-2021ൽ ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ യോഗത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നേരിട്ട് തന്നെ പൊലീസിന് കര്‍ശന നിർദ്ദേശം നല്‍കിയിരുന്നു. സർക്കുലറുകൾക്കും നിർദ്ദേശങ്ങൾക്കുമൊന്നും പഞ്ഞമില്ലെങ്കിലും കോടതി എത്ര വടിയെടുത്താലും തെറിവിളിച്ച്, തൊഴിക്കുന്ന കാക്കി കീഴ്വഴക്കങ്ങൾക്ക് മാറ്റമില്ലെന്ന് പല സംഭവങ്ങളും തെളിയിക്കുന്നു.

Follow Us:
Download App:
  • android
  • ios