പട്രോളിങ് വാഹനങ്ങളും സ്റ്റേഷൻ വാഹനങ്ങളും ഓടിക്കാനാവാതെ പ്രതിസന്ധിയിലാണ് കേരള പൊലീസ്

തിരുവനന്തപുരം: സംസ്ഥാന പൊലിസിൽ വീണ്ടും ഇന്ധന ക്ഷാമം. തിരുവനന്തപുരത്ത് എസ് എ പി ക്യാമ്പിലെ പമ്പിൽ ഡീസൽ തീർന്നു. ഇന്ന് രാവിലെ ഇന്ധനം നൽകിയത് പ്രസിഡന്റ് സന്ദർശനത്തിന്റെ ഭാഗമായ ട്രയൽ റണ്ണിന് മാത്രമായിരുന്നു. എണ്ണക്കമ്പനിക്ക് കുടിശികയുള്ളതിനാൽ ഡീസൽ വിതരണം നിർത്തിവെച്ചെന്നാണ് വിവരം. രാഷ്ട്രപതി ദ്രൗപദി മുർമുവിന്റെ സന്ദർശത്തിനോട് അനുബന്ധിച്ച പട്രോളിംഗിന് പോലും വാഹനങ്ങളിൽ ഇന്ധനമില്ലാത്ത സ്ഥിതിയാണ്. പൊലീസ് സ്റ്റേഷൻ വാഹനങ്ങൾ പലതും ഓടുന്നില്ല. തിരുവനന്തപുരം ജില്ലയിലെ പൊലീസ് വാഹനങ്ങളിലാണ് പ്രതിസന്ധി നേരിടുന്നത്.

ഇന്ധനം കിട്ടാതായതോടെ പൊലീസ് സ്റ്റേഷനുകളുടെ ദൈനദിന പ്രവർത്തനങ്ങള്‍ താളം തെറ്റിയിട്ടുണ്ട്. മന്ത്രിമാർക്ക് പൈലറ്റ് പോകുന്നതിനും പട്രോളിംഗിനും ഉള്‍പ്പെടെ ഉദ്യോഗസ്ഥർ സ്വന്തം നിലയിൽ ഇന്ധനം നിറയ്ക്കാൻ പണം കണ്ടെത്തേണ്ട അവസ്ഥയാണ്. ഒരു കോടിയിലധികം രൂപയാണ് പെട്രോളിയം കമ്പനിക്ക് പൊലിസ് നൽകാനുള്ളത്.

തലസ്ഥാനത്തെ പൊലിസ് വാഹനങ്ങള്‍ക്ക് ഇന്ധനം നൽകുന്നത് എസ്എപി ക്യാമ്പിലെ പമ്പിൽ നിന്നാണ്. ഇന്ധനമടിക്കാൻ ബജറ്റിൽ വകയിരുത്തിയിരുന്ന പണം കഴിഞ്ഞു, അധികമായി സർക്കാരിനോട് ചോദിച്ച പണം കഴിഞ്ഞു. ഒരു കോടിക്ക് മേൽ കടമായതിനാൽ ഇനി ഇന്ധനം നൽകില്ലെന്ന് കമ്പനിയും അറിയച്ചതോടയാണ് പൊലിസ് വണ്ടികള്‍ കട്ടപ്പുറത്തായത്. ഇനി ഇന്ധന ശേഖരത്തിലുള്ളത് 1000 ലിറ്ററിൽ താഴെയാണ്. രാഷ്ട്രപതിയുടെ സന്ദർശമായതിനാൽ സുരക്ഷ വാഹനവ്യൂഹത്തിനുമാത്രമായി ഇത് കരുതിവച്ചിരിക്കുകയാണ്. മറ്റ് സ്റ്റേഷൻ വാഹനങ്ങള്‍ക്ക് ഇന്നലെ മുതൽ ഇന്ധം നൽകുന്നില്ല.

വീണ്ടും സർക്കാരിനോട് പണം ആവശ്യപ്പെട്ടിട്ടുണ്ട്. പണം ലഭിച്ചില്ലെങ്കിൽ പ്രതിസന്ധി തുടരും. മൂന്നും നാലും ജീപ്പുകളുള്ള സ്റ്റേഷനുകളിൽ ഒരു ജീപ്പാണ് നിരത്തിലിറക്കുന്നത്. നിയമസഭയിലെ മാർച്ചും, പ്രതിഷേധവും. വാഹനങ്ങള്‍ ഇറങ്ങാതെ നിവർത്തിയില്ലാത്തിനാൽ സ്വന്തം പോകറ്റിൽ നിന്നും പണം കണ്ടെത്തിയും, സ്വകാര്യ പമ്പുകളിൽ നിന്നും കടം പറഞ്ഞുമാണ് നഗരത്തിലെ പല വാഹനങ്ങളിലും പെട്രോള്‍ നിറച്ചത്.

പ്രതിഷേധം കാരണം മന്ത്രിമാർക്ക് അകമ്പടി പോകാനും പൊലിസ് വണ്ടികള്‍ വേണം. ഹൈവേ പട്രോളിംഗ് ഉള്‍പ്പടെ പ്രതിസന്ധിയിലായി. മൂന്നുമാസമായ ഇന്ധ പ്രതിസന്ധി പൊലിിസിനെ അലട്ടുനുണ്ട്. 10 ലിററർ പെട്രോളാണ് പ്രതിദിനം നൽകിയിരുന്നത്. കടംകയറിപ്പോള്‍ ഡിജിപിയുടെ അപേക്ഷ പ്രകാരം ധനവകുപ്പ് അധികതുക അനുവദിച്ചു. തൽക്കാലത്തേക്ക് ക്ഷാമം പരിഹരിച്ചുവെങ്കിലും വീണ്ടും കടമായപ്പോഴാണ് ഇന്ധനവിതരണം കമ്പനി നിർത്തിയത്. പ്രതിസന്ധി പരിഹരിക്കാൻ കമ്പനിയുമായി പൊലിസ് തലപ്പത്ത് ചർച്ച തുടങ്ങിയിട്ടുണ്ട്

അതിനിടെ സംസ്ഥാനത്ത് പൊലീസ് സേനയ്ക്കായി സർക്കാർ പുതുതായി വാങ്ങിയ 315 വാഹനങ്ങളുടെ ഫ്ലാഗ് ഓഫ് ചടങ്ങ് മുഖ്യമന്ത്രി പിണറായി വിജയൻ നിർവ്വഹിച്ചു. തൈക്കാട് പൊലീസ് ഗ്രൗണ്ടിലാണ് ഫ്ലാഗ് ഓഫ് ചടങ്ങ് നടന്നത്. പൊലിസ് സ്റ്റേഷനുകള്‍, കണ്‍ട്രോള്‍ റൂമുകള്‍, സ്പെഷ്യൽ യൂണിറ്റുകള്‍ എന്നിവടങ്ങളിലേക്കാണ് വാഹനങ്ങള്‍ നൽകുക.