കേരള പൊലീസിന്റെ ഔദ്യോഗിക കണക്കുകൾ പ്രകാരം സംസ്ഥാനത്ത് കാണാതാകുന്നവരുടെ എണ്ണം ഓരോ വർഷവും വർധിക്കുകയാണ്. 2024-ൽ കഴിഞ്ഞ അഞ്ച് വർഷത്തെ ഏറ്റവും ഉയർന്ന നിരക്കായ 11,897 കേസുകൾ രജിസ്റ്റർ ചെയ്തു. ഈ വർധനവ് തടയാൻ പൊലീസ് ആധുനിക സംവിധാനങ്ങൾ ഉപയോഗിക്കുന്നുണ്ടെങ്കിലും, ഈ പ്രവണത വലിയ ആശങ്ക സൃഷ്ടിക്കുന്നു.

തിരുവനന്തപുരം: കേരളത്തിൽ കാണാതാകുന്നവരുടെ എണ്ണം ഓരോ വർഷവും ക്രമാനുഗതമായി വർദ്ധിച്ചുവരുന്നതായി കേരള പൊലീസിന്റെ ഔദ്യോഗിക കണക്കുകൾ വ്യക്തമാക്കുന്നു. കേരളാ പൊലീസിന്റെ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ച കണക്കുകളനുസരിച്ച് 2020 മുതൽ 2024 വരെയുള്ള കാലയളവിൽ രജിസ്റ്റർ ചെയ്ത മിസ്സിംഗ് കേസുകളുടെ എണ്ണത്തിൽ വലിയ വർദ്ധനവുണ്ടായി. 2020 ൽ 8,700 ഓളം കേസുകൾ റിപ്പോർട്ട് ചെയ്ത സ്ഥാനത്ത്, 2024 ആയപ്പോഴേക്കും ഇത് 12,000 ത്തിന് അടുത്തേക്ക് ഉയർന്നു. 11,897 പേരുടെ മിസിങ് കേസുകളാണ് 2024 ൽ രജിസ്റ്റർ ചെയ്തത്. കഴിഞ്ഞ അഞ്ച് വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന നിരക്കാണിത്.

2021-ൽ 9,500 ന് മുകളിൽ മിസിങ് കേസുകൾ രേഖപ്പെടുത്തിയപ്പോൾ, തുടർന്നുള്ള വർഷങ്ങളിൽ ഇത് പതിനായിരവും കടന്ന് മുന്നോട്ട് പോകുകയായിരുന്നു. 2022ൽ ഏകദേശം 11,259 കേസുകളും 2023-ൽ 11,760 കേസുകളുമാണ് രജിസ്റ്റർ ചെയ്തത്. എന്നാൽ 2025-ൽ മിസിങ് കേസുകളുടെ എണ്ണത്തിൽ നേരിയ കുറവുണ്ടായതായാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. 11,139 കേസുകളാണ് 2025ൽ റിപ്പോർട്ട് ചെയ്യപ്പെട്ടത്. സാമൂഹികവും സാമ്പത്തികവുമായ കാരണങ്ങൾക്ക് പുറമെ, ലഹരി ഉപയോഗം, പ്രണയ ബന്ധങ്ങൾ, കുടുംബ പ്രശ്നങ്ങൾ എന്നിവ ഇത്തരം തിരോധാനങ്ങൾക്ക് പിന്നിലെ പ്രധാന കാരണങ്ങളായി ചൂണ്ടിക്കാണിക്കപ്പെടുന്നു. 2026 ൽ ഇതുവരെ 891 കേസുകൾ മാത്രമാണ് രേഖപ്പെടുത്തിയിട്ടുള്ളത്.റിപ്പോർട്ട് ചെയ്ത് എഫ് ഐ ആർ രജിസ്റ്റർ ചെയ്യപ്പെട്ട കേസുകളാണ് കേരളാ പൊലീസിന്റെ സൈറ്റിൽ ലഭ്യമായത്. ഇതിൽ പരിഹരിക്കപ്പെട്ടതും തിരിച്ചുവന്നതുമായ കേസുകളുടെ കണക്കുകൾ ലഭ്യമല്ല.

സംസ്ഥാനത്ത് മിസ്സിംഗ് കേസുകൾ വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ അന്വേഷണ രീതികളിൽ കേരളാ പൊലീസ് വിപ്ലവകരമായ മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. കാണാതാകുന്നവരെ കണ്ടെത്താൻ 'ട്രാക്ക് ചൈൽഡ്', 'ഖോയ പായ' തുടങ്ങിയ കേന്ദ്രീകൃത പോർട്ടലുകൾക്ക് പുറമെ കേരള പൊലീസിന്റെ സ്വന്തം 'പോൽ-ആപ്പ്' വഴിയും വിവരങ്ങൾ വേഗത്തിൽ കൈമാറാൻ സംവിധാനമൊരുക്കിയിട്ടുണ്ട്. ഇതിലൂടെ കാണാതാകുന്ന വ്യക്തിയുടെ ചിത്രം, അടയാളങ്ങൾ എന്നിവ മിനിറ്റുകൾക്കുള്ളിൽ സംസ്ഥാനത്തെ മുഴുവൻ പൊലീസ് സ്റ്റേഷനുകളിലും ചെക്ക് പോസ്റ്റുകളിലും എത്തിക്കാൻ സാധിക്കും. സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷയ്ക്കായി പിങ്ക് പട്രോൾ' സേവനം കൂടുതൽ ശക്തിപ്പെടുത്തിയിട്ടുണ്ട്. കാണാതാകുന്നവരെ കണ്ടെത്തുന്നതിനായി കേരള പൊലീസ് അത്യാധുനിക സംവിധാനങ്ങൾ സജ്ജമാക്കിയിട്ടുണ്ടെങ്കിലും, മിസിങ് കേസുകളിലെ വർദ്ധനവ് അധികൃതർക്കിടയിൽ വലിയ ആശങ്കയ്ക്ക് ഇടയാക്കുന്നുണ്ട്.