സംസ്ഥാനത്ത് ഇന്നും അതിശക്തമായ മഴയ്ക്ക് സാധ്യത. മലപ്പുറം, കോഴിക്കോട്, കണ്ണൂർ,കാസർകോട് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ടാണ് പ്രഖ്യാപിച്ചിട്ടുള്ളത്. ഇടുക്കിയിൽ കനത്ത മഴയിൽ റോഡിലേക്ക് വീണ മണ്‍കൂനയില്‍ ഇടിച്ച് ബൈക്ക് യാത്രികൻ മരിച്ചു

തിരുവനന്തപുരം/ഇടുക്കി: സംസ്ഥാനത്ത് ഇന്നും അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. മലപ്പുറം, കോഴിക്കോട്, കണ്ണൂർ,കാസർകോട് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ടാണ് പ്രഖ്യാപിച്ചിട്ടുള്ളത്. പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, വയനാട് ജില്ലകളിൽ യെല്ലോ അലർട്ടും ഉണ്ട്.കേരളാ തീരത്ത് മീൻപിടുത്തത്തിന് വിലക്കുണ്ട്. തുടർച്ചയായി മഴ ലഭിക്കുന്ന മേഖലകളിൽ വെള്ളപ്പൊക്ക, മണ്ണിടിച്ചിൽ,മലവെള്ളപ്പാച്ചിൽ ജാഗ്രത പാലിക്കണം. അടുത്ത ദിവസങ്ങളിലും ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. തെക്ക് കിഴക്കൻ അറബിക്കടലിൽ, ലക്ഷദ്വീപിനോട് ചേർന്ന് ന്യൂനമർദ്ദം നിലനിൽക്കുന്നുണ്ട്.അടുത്ത മണിക്കൂറുകളിൽ ഇത് കൂടുതൽ ശക്തി പ്രാപിക്കും.മന്നാർ കടലിടുക്കിനു മുകളിലായി ഒരു ചക്രവാതച്ചുഴിയും നിലനിൽക്കുന്നുണ്ട്. ചൊവഴ്ചയോടെ ഇത് ന്യൂനമർദ്ദമായി ശക്തി പ്രാപിക്കുമെന്നാണ് മുന്നറിയിപ്പ്.നാളെയും 11 ജില്ലകളിൽ മഴ മുന്നറിയിപ്പുണ്ട്. ഇതിനിടെ, പേമാരിപ്പെയ്ത്തിൽ ഇടുക്കിയിൽ ഒരാള്‍ മരിച്ചു. ഇടുക്കി വെള്ളാരംകുന്നിൽ കനത്ത മഴയിൽ റോഡിലേക്ക് പതിച്ച മൺകൂനയിലേക്ക് ഇടിച്ചുകയറി ബൈക്ക് യാത്രികൻ മരിച്ചു. പറപ്പള്ളി വീട്ടിൽ തങ്കച്ചനാണ് മരിച്ചത്. കനത്ത മഴയിൽ റോഡിലേക്ക് വീണ മണ്‍കൂനയിലിടിച്ച് ബൈക്ക് മറിയുകയായിരുന്നു. ഇന്നലെ രാത്രിയോടെയാണ് അപകടമുണ്ടായത്.

ഇടുക്കിയിൽ മലവെള്ളപ്പാച്ചിൽ

ഇടുക്കി കുമളിയിൽ ഇന്നലെ രാത്രി പെയ്ത കനത്ത മഴയെ തുടർന്നുണ്ടായ മഴവെള്ളപ്പാച്ചിലിൽ കടകളിലും വീടുകളിലും വെള്ളം കയറി. ഒന്നാം മൈൽ ഭാഗത്തെ കടകളിലാണ് വെള്ളം കയറിയത്. ഒട്ടകത്തലമേട് ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ നിന്നും കുത്തിയൊഴുകി മലവെള്ളമെത്തിയതോടെയാണ് വീടുകളിൽ വെള്ളം കയറിയത്. ഒന്നാം മൈൽ, വലിയകണ്ടം, മഹിമ റോഡ് തുടങ്ങിയ ഭാഗത്തെ പല വീടുകളിലും വെള്ളം കയറി. കുമളി ടൗണിലെ റോഡിലും വെള്ളക്കെട്ട് രൂപപ്പെട്ടിട്ടുണ്ട്. കുമളി ചെളിമടയ്ക്ക് സമീപം കെ കെ റോഡിൽ മരം കടപുഴയ്ക്ക് വീണ് ഗതാഗതം തടസ്സപ്പെട്ടു.

YouTube video player