സംസ്ഥാനത്തെ മഴക്കെടുതി നേരിടാൻ ആരോഗ്യവകുപ്പ് സജ്ജമാണെന്ന് മന്ത്രി കെ മുരളീധരൻ അറിയിച്ചു. അടിയന്തര സാഹചര്യങ്ങൾ നേരിടാനും അവശ്യ മരുന്നുകളുടെ ലഭ്യത ഉറപ്പാക്കാനും ദുരിതാശ്വാസ ക്യാമ്പുകളിൽ സൗകര്യങ്ങൾ ഒരുക്കാനും അദ്ദേഹം നിർദ്ദേശം നൽകി

കൊച്ചി: സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷമായ സാഹചര്യത്തിൽ ആരോഗ്യവകുപ്പ് സ്വീകരിച്ച മുന്നൊരുക്കങ്ങളും മുൻകരുതലുകളും വിലയിരുത്തി ആരോഗ്യവകുപ്പ് മന്ത്രി കെ മുരളീധരൻ. ഏത് അടിയന്തര സാഹചര്യവും നേരിടാനുള്ള ക്രമീകരണങ്ങൾ ഏർപ്പെടുത്താൻ ആരോഗ്യവകുപ്പ് ഡയറക്ടർക്കും മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർക്കും അദ്ദേഹം നിർദ്ദേശം നൽകിയെന്ന് മന്ത്രി അറിയിച്ചു. സ്ഥിതിഗതികൾ വിലയിരുത്താൻ എല്ലാ ഡി എം ഒ മാരുടെയും ഡി പി എമ്മുമാരുടെയും അടിയന്തര യോഗം വിളിക്കാൻ ആരോഗ്യവകുപ്പ് ഡയറക്ടറോട് ആവശ്യപ്പെട്ടിട്ടുണ്ട്. ആശുപത്രികളിൽ അവശ്യ മരുന്നുകളുടെ ലഭ്യത ഉറപ്പാക്കുമെന്നും എല്ലാ ഡി എം ഒ മാരോടും പൂർണ്ണ ജാഗ്രത പാലിക്കാൻ നിർദ്ദേശിച്ചതായും മന്ത്രി വ്യക്തമാക്കി. കൂടാതെ ദുരിതാശ്വാസ ക്യാമ്പുകളിൽ ആവശ്യമായ സജ്ജീകരണങ്ങൾ ഒരുക്കാനും, ആരോഗ്യപ്രവർത്തകരെയും ആംബുലൻസുകളെയും ഏതുസമയത്തും ലഭ്യമാകും വിധം സജ്ജമാക്കി നിർത്താനും നിർദ്ദേശമുണ്ട്. ഒഴിവാക്കാനാകാത്ത അടിയന്തരാവശ്യങ്ങൾക്കല്ലാതെ ദീർഘകാല അവധിയിൽ പോയിട്ടുള്ള ജീവനക്കാരെ തിരിച്ചവിളിക്കുമെന്നും മന്ത്രി അറിയിച്ചു.

ഹെലികോപ്ടർ യാത്രയിൽ തെറ്റില്ല

അതേസമയം മുഖ്യമന്ത്രിയുടെ ഹെലികോപ്റ്റർ യാത്രയെ ന്യായീകരിച്ച മുരളീധരൻ, വ്യക്തിപരമായ ആവശ്യത്തിനായുള്ള ഹെലികോപ്റ്റർ ഉപയോഗത്തിൽ തെറ്റില്ലെന്ന് അഭിപ്രായപ്പെട്ടു. കാലത്തിനനുസരിച്ചുള്ള മാറ്റങ്ങൾ സ്വാഭാവികമാണെന്ന് പറഞ്ഞ അദ്ദേഹം ഇതിനായി സർക്കാർ ഖജനാവിൽ നിന്ന് പണം ചെലവഴിച്ചിട്ടുണ്ടോ എന്നും ചോദിച്ചു. പി എം ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ടുള്ള വിവാദത്തിൽ കരാറിൽ ഒപ്പിട്ടത് മുൻ മുഖ്യമന്ത്രി പിണറായി വിജയനാണെന്നും ഈ സർക്കാരിന് പിന്മാറാൻ സാധിക്കുമെങ്കിൽ മാത്രം പിന്മാറുമെന്നും മുരളീധരൻ വ്യക്തമാക്കി. പിന്മാറാൻ സാധിച്ചില്ലെങ്കിൽ നിബന്ധനകളോടെ നടപ്പാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നിലപാടുകളിൽ വെള്ളം ചേർക്കൽ പിണറായിയുടെ ശീലമാണെന്നും മന്ത്രി പരിഹസിച്ചു.