ഏറ്റവും പുതിയ കാലാവസ്ഥ അറിയിപ്പ് , 'തേജ്' അതിതീവ്ര ചുഴലിക്കാറ്റായി, തീവ്ര ന്യൂനമർദ്ദവും; യെല്ലോ അലർട്ട് ഇങ്ങനെ
മധ്യ പടിഞ്ഞാറൻ അറബിക്കടലിനും തെക്ക് പടിഞ്ഞാറൻ അറബിക്കടലിനും മുകളിൽ 'തേജ്' അതി തീവ്ര ചുഴലിക്കാറ്റായി ശക്തി പ്രാപിച്ചതായി കാലാവസ്ഥ വിഭാഗം അറിയിച്ചു.

തിരുവനന്തപുരം: അറബിക്കടലിൽ തേജ് അതിതീവ്ര ചുഴലിക്കാറ്റായി ശക്തി പ്രാപിച്ചു. മധ്യ പടിഞ്ഞാറൻ അറബിക്കടലിനും തെക്ക് പടിഞ്ഞാറൻ അറബിക്കടലിനും മുകളിൽ 'തേജ്' അതി തീവ്ര ചുഴലിക്കാറ്റായി ശക്തി പ്രാപിച്ചതായി കാലാവസ്ഥ വിഭാഗം അറിയിച്ചു. വരും മണിക്കൂറിൽ അതിശക്തമായ ചുഴലിക്കാറ്റായി (Extremely Severe cyclonic storm) വീണ്ടും ശക്തി പ്രാപിക്കാനാണ് സാധ്യത. ഒക്ടോബർ 24 രാവിലെ വരെ വടക്ക് പടിഞ്ഞാറ് ദിശയിലും, പിന്നീട് വടക്ക് - വടക്ക് പടിഞ്ഞാറ് ദിശയിലും സഞ്ചരിച്ചു ഒക്ടോബർ 25 ഉച്ചയോടെ യെമൻ -ഒമാൻ തീരത്തു അൽ ഗൈദാക്കും (യെമൻ ) സലാലാക്കും ഇടയിൽ കരയിൽ പ്രവേശിക്കാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
ബംഗാൾ ഉൾക്കടലിൽ തീവ്ര ന്യുനമർദ്ദം
മധ്യ പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനു മുകളിലായി തീവ്ര ന്യൂനമർദ്ദം സ്ഥിതി ചെയ്യുന്നുണ്ട്. അടുത്ത 24 മണിക്കൂറിനുള്ളിൽ അതി തീവ്ര ന്യൂനമർദ്ദമായി (Depression) ശക്തി പ്രാപിക്കാനാണ് സാധ്യത. അടുത്ത 12 മണിക്കൂർ വടക്ക് പടിഞ്ഞാറ് ദിശയിയിലും, തുടർന്നുള്ള 3 ദിവസം വടക്ക്, വടക്ക് - കിഴക്ക് ദിശയിലും സഞ്ചരിച്ചു ബംഗ്ലാദേശ് പശ്ചിമ ബംഗാൾ തീരത്തേക്ക് നീങ്ങാൻ സാധ്യതയെന്നും കാലാവസ്ഥ വിഭാഗം അറിയിച്ചു. കോമറിൻ മേഖലക്ക് മുകളിലും ചക്രവാതചുഴി നിലനിൽക്കുന്നുണ്ട്. കേരളത്തിൽ അടുത്ത അഞ്ച് ദിവസം ഇടി മിന്നലോടു കൂടിയ മിതമായ / ഇടത്തരം മഴയ്ക്കാണ് സാധ്യത. ഒക്ടോബർ 22 മുതൽ 26 വരെയുള്ള തീയതികളിൽ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴയ്ക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
യെല്ലോ അലര്‍ട്ട് ശ്രദ്ധിക്കുക
സംസ്ഥാനത്ത് എട്ട് ജില്ലകളിലാണ് കാലാവസ്ഥ വിഭാഗം യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. കൊല്ലം മുതൽ പാലക്കാട് വരെയാണ് യെല്ലോ അലര്‍ട്ട്. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട് ജില്ലകളിയാണ് യെല്ലോ അലർട്ട്. ഉച്ചയ്ക്ക് ശേഷം കൂടുതൽ മഴയ്ക്ക് സാധ്യതയുണ്ട്.
മത്സ്യത്തൊഴിലാളി ജാഗ്രത നിര്‍ദേശം
കേരള - കർണാടക തീരത്തും ലക്ഷദ്വീപ് പ്രദേശത്തും മത്സ്യബന്ധനത്തിന് തടസമില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു
പ്രത്യേക ജാഗ്രതാ നിർദേശം
തെക്കു പടിഞ്ഞാറൻ അറബിക്കടൽ പ്രദേശത്ത് നിലവിൽ മണിക്കൂറിൽ 140-150 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 160കിലോമീറ്റർ വരെയും വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റ് നിലനിൽക്കുന്നു. കാറ്റിന്റെ വേഗത ക്രമേണ വർധിച്ച് ഒക്‌ടോബർ 22-ന് രാവിലെയോടെ മണിക്കൂറിൽ 150-160 കി.മീ വരെയും ചില അവസരങ്ങളിൽ 175 കി.മീ. വരെ വേഗതയിലും വീശിയടിയ്ക്കാൻ സാധ്യതയുണ്ട്. ഒക്ടോബർ 23-ന് രാവിലെയോടെ കാറ്റിന്റെ വേഗത ക്രമേണ കുറഞ്ഞ് മണിക്കൂറിൽ 90-100 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 110 കിലോമീറ്റർ വരെയും; ഒക്‌ടോബർ 24ന് രാവിലെയോടെ മണിക്കൂറിൽ 50-60 കി.മീ വരെയും ചില അവസരങ്ങളിൽ 70 കി.മീ. വരെയും ആകാൻ സാധ്യത.
മധ്യ പടിഞ്ഞാറൻ അറബിക്കടൽ പ്രദേശത്ത് നിലവിൽ മണിക്കൂറിൽ 90-100 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 110 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റ് നിലനിൽക്കുന്നു. ഈ വേഗത ക്രമേണ വർധിച്ച് ഒക്‌ടോബർ 22-ന് രാവിലെയോടെ മണിക്കൂറിൽ 150-160 കി.മീ വരെയും ചില അവസരങ്ങളിൽ 175 കി.മീ. വേഗതയിലും; ഒക്ടോബർ 22-ന് വൈകുന്നേരം മുതൽ ഒക്ടോബർ 23 രാവിലെ വരെ വേഗത മണിക്കൂറിൽ 180-190 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 210 കിലോമീറ്റർ വരെയും ശക്തമാകാൻ സാധ്യത. ഒക്ടോബർ 23 വൈകുന്നേരത്തോടു കൂടി കാറ്റിന്റെ വേഗത ക്രമേണ കുറഞ്ഞ് ഒക്ടോബർ 24 രാവിലെയോടെ മണിക്കൂറിൽ 125 -135 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 150 കിലോമീറ്റർ വരെയും ഒക്ടോബർ 25 രാവിലെയോടു കൂടി മണിക്കൂറിൽ 90 -100 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 110 കിലോമീറ്റർ വരെയും വേഗതയിൽ വീശിയേക്കാൻ സാധ്യത.
ഒക്ടോബർ 25 വരെ തെക്കു പടിഞ്ഞാറൻ അറബിക്കടൽ, മധ്യ പടിഞ്ഞാറൻ അറബിക്കടൽ എന്നിവിടങ്ങളിൽ മത്സ്യബന്ധനത്തിന് പോകാൻ പാടുള്ളതല്ല. നിലവിൽ ഈ പ്രദേശങ്ങളിൽ ഉള്ളവർ എത്രയും വേഗം തീരത്ത് മടങ്ങാൻ നിർദേശിക്കുന്നു.
ഉയർന്ന തിരമാല ജാഗ്രത നിർദേശം
കേരള തീരത്ത് (വിഴിഞ്ഞം മുതൽ കാസർഗോഡ് വരെ) 22-10-2023 (ഇന്ന്) രാത്രി 11.30 വരെ 1.6 മുതൽ 3.0 മീറ്റർ വരെയും തെക്കൻ തമിഴ്‌നാട് തീരത്ത് (കൊളച്ചൽ മുതൽ കിലക്കരൈ വരെ) 1.5 മുതൽ 3.0 മീറ്റർ വരെയും ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം (INCOIS) അറിയിച്ചു.
മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കുക.
1. കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യതയുള്ളതിനാൽ അപകട മേഖലകളിൽ നിന്ന് അധികൃതരുടെ നിർദേശാനുസരണം മാറി താമസിക്കണം.
2. മൽസ്യബന്ധന യാനങ്ങൾ (ബോട്ട്, വള്ളം, മുതലായവ) ഹാർബറിൽ സുരക്ഷിതമായി കെട്ടിയിട്ട് സൂക്ഷിക്കുക. വള്ളങ്ങൾ തമ്മിൽ സുരക്ഷിത അകലം പാലിക്കുന്നത് കൂട്ടിയിടിച്ചുള്ള അപകട സാധ്യത ഒഴിവാക്കാം. മൽസ്യബന്ധന ഉപകരണങ്ങളുടെ സുരക്ഷ ഉറപ്പാക്കണം.
3. ബീച്ചിലേക്കുള്ള യാത്രകളും കടലിൽ ഇറങ്ങിയുള്ള വിനോദങ്ങളും പൂർണമായും ഒഴിവാക്കുക.
മുന്നറിയിപ്പുള്ള സമുദ്ര മേഖലയുടെ വ്യക്തതയ്ക്കായി ഇതിനോടൊപ്പം നൽകിയിട്ടുള്ള ഭൂപടം പരിശോധിയ്ക്കുക.
മേൽ പറഞ്ഞ തീയതികളിലും പ്രദേശങ്ങളിലും മത്സ്യബന്ധനത്തിന് പോകാൻ പാടുള്ളതല്ല.
ഇസ്രായേൽ പൊലീസിന് യൂണിഫോം നല്‍കാൻ തയാറെന്ന് പാലക്കാട്ടെ കമ്പനി