യമുനാ നദിയില്‍ എക്കാലത്തേയും ഉയര്‍ന്ന ജലനിരപ്പായ 208 മീറ്റർ ആയതോടെ രാജ്യതലസ്ഥാനം വെളളക്കെട്ടിൽ. ദില്ലിയിലെ താഴ്ന്ന പ്രദേശങ്ങളെല്ലാം വെള്ളത്തിലായി. നഗരത്തെ ബന്ധിപ്പിക്കുന്ന പ്രധാന റോഡുകളില്‍ വെള്ളം കയറിയതോടെ ഗതാഗതം പലയിടത്തും നിലച്ചു. മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ വസതിയുടെ സമീപ പ്രദേശങ്ങളും മുങ്ങി. ഹരിയാനയിലെ ഹത്‌നികുണ്ഡ് അണക്കെട്ട് തുറന്നതാണ് യമുനയില്‍ ജലനിരപ്പ് ഉയരാൻ കാരണം.
Malayalam News Highlights : വെള്ളക്കെട്ടില്‍ രാജ്യതലസ്ഥാനം; റോഡുകളടച്ചു

പ്രളയഭീതിയിൽ ദില്ലി. യമുനയിൽ ജലനിരപ്പ് ഉയരുന്നു. താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറി. കശ്മീരി ഗേറ്റിൽ അടക്കം വെള്ളക്കെട്ടാണ്. നഗരത്തിൽ പലയിടത്തും വൻ ഗതാഗതക്കുരുക്കും ഉണ്ടായി.
രാജ്യതലസ്ഥാനം വെളളക്കെട്ടിൽ
മരണം 88 ആയി
ഹിമാചൽ പ്രദേശിൽ മഴക്കെടുതിയിൽ മരണം 88 ആയി. മണാലിയിൽ കുടുങ്ങിയ മലയാളി ഡോക്ടർമാരുടെ സംഘം നാട്ടിലേക്ക് തിരിച്ചു. ചന്ദ്രതാലിലേക്ക് പോയ അഞ്ച് മലയാളികളടക്കം 300 സഞ്ചാരികളെ പുറത്ത് എത്തിക്കാൻ ശ്രമം തുടരുന്നു.
പ്രളയഭീതിയിൽ ദില്ലി, പലയിടത്തും വെള്ളക്കെട്ട്
ഹരിയാനയിലെ ഡാമുകളിൽ നിന്നുളള വെള്ളം ദില്ലിയിൽ എത്തിയതോടെ പലയിടത്തും വെള്ളക്കെട്ട്. ദില്ലിയിൽ യമുനാ തീരത്തുള്ള 16,000 പേരെ മാറ്റിപ്പാർപ്പിച്ചു. യമുനയിലെ ജലനിരപ്പ് 208 മീറ്ററായി തുടരുകയാണ്. കഴിഞ്ഞ 24 മണിക്കൂറിൽ മഴക്കെടുതിയിൽ ഉത്തരേന്ത്യയിൽ 38 മരണം കൂടി റിപ്പോര്‍ട്ട് കൂടി റിപ്പോര്‍ട്ട് ചെയ്തു. കശ്മീരി ഗേറ്റ് പരിസരത്ത് വെള്ളക്കെട്ടിൽ അകപ്പെട്ട ബസിലുണ്ടായിരുന്നവരെ രക്ഷപ്പെടുത്തി.
മെയ്ത്തെയ് വിഭാഗം നേതാവിനെതിരെ കേസ്
കലാപം തുടരുന്ന മണിപ്പൂരിൽ മെയ്ത്തെയ് വിഭാഗം നേതാവിനെതിരെ കേസെടുത്ത് പൊലീസ്. മെയ്ത്തെയ് ലിപുൺ നേതാവ് പ്രമോദ് സിങിനെതിരെയാണ് ക്രിമിനൽ ഗൂഢാലോചന ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തി കേസ് രജിസ്റ്റർ ചെയ്തത്. ഇതിനിടെ മൊറെയിലെ തെങ്ങോപലിൽ വെടിവെപ്പ് ഉണ്ടായി. രണ്ട് പൊലീസ് ഉദ്യോഗസ്ഥരെ കലാപകാരികൾ തട്ടിക്കൊണ്ട് പോകാൻ ശ്രമിച്ചു .
കൂലിപ്പണിക്ക് പോകാൻ അവധി ചോദിച്ച് കെഎസ്ആർടിസി ഡ്രൈവർ
കെഎസ്ആര്‍ടിസിയില്‍ ശമ്പളവിതരണം വീണ്ടും മുടങ്ങിയതോടെ വേറിട്ട പ്രതിഷേധവുമായി കെഎസ്ആര്‍ടിസി ഡ്രൈവർ. ശമ്പളമില്ലാത്തതിനാല്‍ കൂലിപ്പണി എടുക്കാൻ അവധി ചോദിച്ചായിരുന്നു കെഎസ്ആര്‍ടിസി ഡ്രൈവർ അജുവിന്‍റെ പ്രതിഷേധം. ചാലക്കുടി ഡിപ്പോയിലെ ഡ്രൈവർ അജുവാണ് കൂലിപ്പണിക്ക് പോകാന്‍ 3 ദിവസത്തെ അവധി ചോദിച്ചത്. Read More
ഇ ശ്രീധരനെ കാണാന്‍ മുഖ്യമന്ത്രി
സിൽവർ ലൈനിൽ ഇ ശ്രീധരന്‍റെ ബദൽ നിർദ്ദേശങ്ങൾ സജീവമായി ചർച്ച ചെയ്ത് സംസ്ഥാന സർക്കാർ. മുഖ്യമന്ത്രി പിണറായി വിജയന്‍ ഉടൻ ഇ ശ്രീധരനുമായി കൂടിക്കാഴ്ച നടത്തും. കെ റെയിൽ പ്രതിനിധികളും ചർച്ചയിൽ പങ്കെടുക്കും എന്നാണ് സൂചന. Read More
3 ജില്ലകളിലെ നിശ്ചിത ഇടങ്ങളിൽ അവധി
മൂന്ന് ജില്ലകളിൽ ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന സ്കൂളുകൾക്ക് അവധി ആയിരിക്കുമെന്ന് കളക്ടർമാർ അറിയിച്ചു. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളിലെ ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന സ്കൂളുകൾക്കാണ് അവധി. ആലപ്പുഴയിൽ ക്യാമ്പുള്ള എല്‍പി, യുപി സ്കൂളുകൾക്ക് മാത്രമാണ് അവധി ഉണ്ടാകുക.
6 ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്
സംസ്ഥാനത്ത് അതിതീവ്രമഴക്ക് ശമനമായെങ്കിലും കാലവർഷം തുടരും. ആറ് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. എറണാകുളം, ഇടുക്കി, തൃശ്ശൂർ, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.