തെക്കന്‍ ജില്ലകളില്‍ മാത്രമല്ല വടക്കന്‍ ജില്ലകളിലും മഴ കനക്കുന്നു
തിരുവനന്തപുരം: കേരളത്തില്‍ അതിശക്തമായ മഴ തുടരും. ഇന്ന് മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ടും ആറ് ജില്ലകളില്‍ യെല്ലോ അലര്‍ട്ടുമെന്നാണ് അറിയിപ്പ്. പത്തനംതിട്ട, ഇടുക്കി, കോഴിക്കോട് ജില്ലകളിലാണ് ഓറഞ്ച് അലർട്ട്. ഇവിടെ അതിശക്തമായ മഴ പെയ്യുമെന്നാണ് പ്രവചനം. തിരുവനന്തപുരം, ആലപ്പുഴ, എറണാകുളം, പാലക്കാട്, മലപ്പുറം, വയനാട് എന്നീ ജില്ലകളിലാണ് യെല്ലോ അലര്‍ട്ടുള്ളത്.
നവംബര്‍ 24ന് എറണാകുളത്തും കോഴിക്കോടുമാണ് യെല്ലോ അലര്‍ട്ട്. നവംബര്‍ 25ന് കോഴിക്കോടും വയനാടും യെല്ലോ അലര്‍ട്ടുണ്ട്. നെയ്യാർ നദിയിലെ (തിരുവനന്തപുരം) അരുവിപ്പുറം സ്റ്റേഷനിലും അച്ചൻകോവിൽ നദിയിലെ (പത്തനംതിട്ട) തുമ്പമൺ സ്റ്റേഷനിലും ഇന്ന് കേന്ദ്ര ജല കമ്മീഷൻ മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ചുണ്ട്. അതിനാൽ തീരത്തോട് ചേർന്ന് താമസിക്കുന്നവർ ജാഗ്രത പാലിക്കേണ്ടതാണ്. കേരളത്തിന് സമീപമായി സ്ഥിതി ചെയ്യുന്ന ചക്രവാത ചുഴിയുടെ സ്വാധീന ഫലമായി കേരളത്തിൽ അടുത്ത അഞ്ച് ദിവസം ഇടി മിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് അറിയിപ്പ്.
8 ജില്ലകളിലെ സ്കൂളുകള്‍ക്ക് അവധി, 35 ജില്ലകളിൽ മഴ മുന്നറിയിപ്പ്, തമിഴ്നാട്ടിലും പെരുമഴ
അതിനിടെ ബംഗാൾ ഉൾക്കടലിൽ ഒരു ന്യൂനമർദം കൂടി രൂപപ്പെടാൻ സാധ്യതയുണ്ടെന്നും കാലാവസ്ഥാ വിഭാഗം അറിയിച്ചു. നവംബർ 25 ഓടെ തെക്കൻ ആൻഡമാൻ കടലിന് മുകളിൽ രൂപപ്പെടുന്ന ചക്രവാതചുഴി നവംബർ 26 ഓടെ ന്യൂന മർദമായി ശക്തിപ്പെടാനാണ് സാധ്യത. തുടർന്ന് പടിഞ്ഞാറ് വടക്ക് പടിഞ്ഞാറ് ദിശയിൽ സഞ്ചരിച്ച് നവംബർ 27 ഓടെ തെക്ക് കിഴക്കൻ ബംഗാൾ ഉൾക്കടലിനും ആൻഡമാൻ കടലിനും മുകളിൽ തീവ്ര ന്യൂനമർദമായി ശക്തിപ്രാപിച്ചേക്കും.
