ശബരിമലയിൽ ഒന്നിടവിട്ട ദിവസങ്ങളിൽ കേരള സദ്യ വിളമ്പും. ഇതിന് നിയമപരമായ പ്രശ്നങ്ങളില്ലെന്ന് തിരുവിതാംകൂർ ദേവസ്വം പ്രസിഡന്റ് കെ ജയകുമാർ. ഒരു ദിവസം പുലാവ് നൽകിയാൽ അടുത്ത ദിവസം സദ്യ വിളമ്പും.

തിരുവനന്തപുരം: ശബരിമലയിൽ ഒന്നിടവിട്ട ദിവസങ്ങളിൽ കേരള സദ്യ വിളമ്പുമെന്ന് തിരുവിതാംകൂർ ദേവസ്വം പ്രസിഡന്റ് കെ ജയകുമാർ. പുലാവും സദ്യയുമാണ് നൽകുന്നത്. ഒരു ദിവസം പുലാവ് നൽകിയാൽ അടുത്ത ദിവസം സദ്യ വിളമ്പും. അധിക ക്രമീകരണങ്ങൾ ഏർപ്പെടുത്താൻ ദേവസ്വം കമ്മീഷണറെ ഇന്ന് ചേർന്ന ദേവസ്വം ബോർഡ് യോഗം ചുമതലപ്പെടുത്തി. നിലവിലുളള ടെൻഡറിനുളളിൽ തന്നെ സാധനങ്ങൾ വാങ്ങുന്നതിനാൽ നിയമപ്രശ്നമില്ലെന്നും ഒൻപത് കോടി രൂപ അന്നദാന ഫണ്ടിലുണ്ടെന്നും ദേവസ്വം ബോർഡ് പ്രസിഡന്‍റ് കെ.ജയകുമാർ പറഞ്ഞു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ഡിസംബർ രണ്ട് മുതൽ കേരള സദ്യ നൽകാനായിരുന്നു തീരുമാനം. എന്നാൽ സജ്ജീകരണങ്ങൾ പൂർത്തിയാകാത്തതിനെ തുടർന്ന് മാറ്റിവെക്കുകയായിരുന്നു. നിയമപരമായ പ്രശ്നങ്ങൾ പഠിക്കാൻ പ്രത്യേക കമ്മിറ്റിയെ നിയോഗിച്ചിരുന്നു. തുടർന്ന് ഇന്ന് നടന്ന ദേവസ്വം ബോർഡ് യോഗത്തിലാണ് അന്തിമ തീരുമാനം ഉണ്ടായിരിക്കുന്നത്. ചോറ്, പരിപ്പ്, സാമ്പാർ, അവിയൽ, അച്ചാർ, തോരൻ, പപ്പടം, പായസം എന്നിങ്ങനെ ചുരുങ്ങിയത് ഏഴ് വിഭവങ്ങൾ അടങ്ങുന്ന സദ്യയായിരിക്കും ഉണ്ടാകുക. ഉച്ചയ്ക്ക് 12 മുതൽ ആരംഭിക്കുന്ന സദ്യ മൂന്ന് മണി വരെയും ഉണ്ടാകുമെന്നും സ്റ്റീൽ പ്ലേറ്റും സ്റ്റീൽ ഗ്ലാസുമാണ് ഉപയോ​ഗിക്കുന്നതെന്നുമാണ് വിവരങ്ങൾ.