തൃശൂർ, വയനാട് ജില്ലകളിലാണ് നാളെ അവധി പ്രഖ്യാപിച്ചിരിക്കുന്നത്. ജില്ലയിൽ മഴ ശക്തമായ സാഹചര്യത്തിലാണ് ട്യൂഷൻ സെൻ്ററുകൾ, അങ്കണവാടികൾ, പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി നല്‍കിയിരിക്കുന്നത്.
തൃശൂർ: സംസ്ഥാനത്ത് വടക്കന്‍ ജില്ലകളില്‍ കനത്ത മഴ തുടരുന്നു. രണ്ട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ (30 ജൂലൈ) ജില്ലാ കളക്ടര്‍ അവധി പ്രഖ്യാപിച്ചു. തൃശൂർ, വയനാട് ജില്ലകളിലാണ് നാളെ അവധി പ്രഖ്യാപിച്ചിരിക്കുന്നത്. ജില്ലയിൽ മഴ ശക്തമായ സാഹചര്യത്തിലാണ് ട്യൂഷൻ സെൻ്ററുകൾ, അങ്കണവാടികൾ, പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി നല്‍കിയിരിക്കുന്നത്.
തൃശൂരില്‍ മുഴുവൻ വിദ്യാർത്ഥികൾ താമസിച്ചു പഠിക്കുന്ന റസിഡൻഷ്യൽ സ്ഥാപനങ്ങൾക്ക്/ കോഴ്സുകൾക്ക് അവധി ബാധകമല്ല. മുൻകൂട്ടി നിശ്ചയിച്ച പരീക്ഷകൾക്കും അഭിമുഖങ്ങൾക്കും മാറ്റം ഉണ്ടായിരിക്കുന്നതല്ലെന്ന് തൃശൂർ ജില്ലാ കളക്ടർ അറിയിച്ചു. മോഡൽ റസിഡൻഷൽ സ്കൂളുകൾക്ക് അവധി ബാധകമല്ലെന്നും പി.എസ്.സി പരീക്ഷയ്ക്കും മാറ്റം ഉണ്ടായിരിക്കില്ലെന്ന് വയനാട് ജില്ലാ കളക്ടർ ഡി.ആർ മേഘശ്രീയും അറിയിച്ചു. കോഴിക്കോട് കോടഞ്ചേരി പഞ്ചായത്തിലെ മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി പ്രഖ്യാരിച്ചിട്ടുണ്ട്.
സംസ്ഥാനത്ത് ഇന്ന് വ്യാപക മഴയ്ക്ക് സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഓറഞ്ച് അലര്‍ട്ട് തുടരുകയാണ്. മറ്റ് ജില്ലകളില്‍ യെല്ലോ അലർട്ടാണ്. ജലനിരപ്പ് ഉയര്‍ന്നതോടെ പീച്ചി ഡാമിന്‍റെ ഷട്ടര്‍ തുറന്നു. ഡാമിന്റെ നാല് ഷട്ടറുകള്‍ 7.5 സെന്റിമീറ്റര്‍ വീതമാണ് തുറന്നത്. അധികജലം ഒഴുക്കുന്നത് മൂലം മണലി, കരുവന്നൂര്‍ പുഴകളിലെ ജലനിരപ്പ് ഉയരാന്‍ സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു.
മഴക്കെടുതി തുടരുന്നു
സംസ്ഥാനത്ത് മഴക്കെടുതി തുടരുകയാണ്. കോഴിക്കോട് ജില്ലയില്‍ പുഴകളില്‍ മലവെള്ളപ്പാച്ചിലുണ്ടായതിനെത്തുടര്‍ന്ന് താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കയറി. വയനാട്ടിലും കണ്ണൂരിലും മണ്ണിടിച്ചിലുണ്ടായി. വയനാട്ടില്‍ ഏഴു കുടുംബങ്ങളെ ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റി. കണ്ണൂര്‍ ജില്ലയില്‍ മലയോര മേഖലയില്‍ കനത്ത മഴ തുടരുകയാണ്. ചീങ്കണ്ണി ബാവലിപ്പുഴയില്‍ ജലനിരപ്പ് ഉയര്‍ന്നു. ഇരിട്ടി വളവ് പാറയിലുണ്ടായ മണ്ണിടിച്ചിലിനെതുടര്‍ന്ന് കൂട്ടുപുഴ വള്ളിത്തോട് റോഡ് താത്കാലികമായി അടച്ചു. പാലത്തും കടവില്‍ വീടിന്‍റെ മതിലിടിഞ്ഞു. കനത്ത മഴയില്‍ പുന്നപ്പുഴ കരകവിഞ്ഞ് മലപ്പുറം മുപ്പിനിയില്‍ പാലം മുങ്ങി.
