അതേസമയം, കെ റെയിൽ സംവാദത്തിന് ബദലായി ജനകീയ പ്രതിരോധ സമിതി മെയ് നാലിന് തിരുവനന്തപുരത്ത് ബദൽ സംവാദം സംഘടിപ്പിക്കുന്നുണ്ട്. അലോക് വർമ്മയും ശ്രീധറും ജോസഫ് സി മാത്യുവും ആർവിജി മേനോനും ഈ ബദൽ സംവാദത്തിൽ പങ്കെടുക്കും.

തിരുവനന്തപുരം: വൻ വിവാദമായ കെ റെയിലിന്‍റെ സിൽവർ ലൈൻ സംവാദത്തിൽ അതിവേഗപാതയ്ക്ക് പകരം ബദൽ മാർഗം അവതരിപ്പിച്ച് പ്രൊഫ. ആർവിജി മേനോൻ. അതേസമയം, സിൽവർ ലൈൻ കേരളത്തിന്‍റെ വികസനത്തിന് അത്യന്താപേക്ഷിതമാണ് എന്ന് മറ്റ് പാനലിസ്റ്റുകൾ വാദിച്ചു. രാവിലെ പതിനൊന്ന് മണി മുതൽ ഒരു മണി വരെ രണ്ട് മണിക്കൂറാണ് സംവാദം നടന്നത്.

കെ റെയിൽ സംവാദത്തിൽ കെഎസ്ആർടിസിയെ ആദ്യം നന്നാക്കേണ്ടേ എന്ന് കാണികളിൽ ഒരാളുടെ ചോദ്യം. കെ റയിൽ എംഡി മറുപടി പറയണം എന്നായിരുന്നു ആവശ്യം. ആരും മറുപടി നൽകിയില്ല ഈ ചോദ്യത്തിന് എന്ന് മാത്രമല്ല, ചർച്ച തുടരുകയും ചെയ്തു. 

ജപ്പാൻ സാങ്കേതിക വിദ്യയെ ആശ്രയിക്കുന്നതിൽ വിമർശനവുമായി ആർ വി ജി മേനോൻ രംഗത്തെത്തി. ഇന്ത്യൻ വിദഗ്ധർക്ക് ഇത്തരം സാങ്കേതിക വിദ്യകൾ വികസിപ്പിക്കാം. ഇത് കൂടുതൽ തൊഴിൽ അവസരം സൃഷ്ടിക്കുമെന്നും ആർവിജി മേനോൻ. 

ജോസഫ് സി മാത്യുവിനെ ഒഴിവാക്കുകയും അലോക് വർമ്മയും ശ്രീധർ രാധാകൃഷ്ണനും പിന്മാറുകയും ചെയ്തതോടെ എതിർക്കുന്നവരിൽ അവശേഷിച്ചത് ആർവിജി മേനോൻ മാത്രമാണ്. അനുകൂലിക്കുന്ന പാനലിൽ മുൻ റെയിൽവെ ബോർഡ് എഞ്ചിനീയർ സുബോധ് ജെയിൻ, കുഞ്ചറിയ പി ഐസക്, രഘുചന്ദ്രൻ നായർ എന്നിവരാണുണ്ടായിരുന്നത്. 

അതേസമയം, കെ റെയിൽ സംവാദത്തിന് ബദലായി ജനകീയ പ്രതിരോധ സമിതി മെയ് നാലിന് തിരുവനന്തപുരത്ത് ബദൽ സംവാദം സംഘടിപ്പിക്കുന്നുണ്ട്. അലോക് വർമ്മയും ശ്രീധറും ജോസഫ് സി മാത്യുവും ആർവിജി മേനോനും ഈ ബദൽ സംവാദത്തിൽ പങ്കെടുക്കും. ഒപ്പം മുഖ്യമന്ത്രിയെയും കെ റെയിൽ അധികൃതരെയും ക്ഷണിക്കാനും ആലോചനയുണ്ട്.

വാദിക്കാനും ജയിക്കാനുമല്ല, അറിയാനും അറിയിക്കാനും എന്നതാണ് സംവാദത്തിന്‍റെ ടാഗ് ലൈൻ.

സംവാദത്തിൽ പങ്കെടുക്കുന്ന പദ്ധതിയെ അനുകൂലിക്കുന്നവർ:

1. സുബോധ് കുമാര്‍ ജയിന്‍,റിട്ടയേര്‍ഡ് റെയില്‍വേ ബോര്‍ഡ് മെംബര്‍

2. എസ്.എന്‍. രഘുചന്ദ്രന്‍ നായര്‍, ട്രിവാന്‍ഡ്രം ചേംബര്‍ ഓഫ് കൊമേഴ്‌സ് 

3. ഡോ. കുഞ്ചെറിയ പി. ഐസക്, മുന്‍ വൈസ് ചാന്‍സലര്‍ , കേരള സാങ്കേതിക സര്‍വകലാശാല 

പദ്ധതിയെ എതിർക്കുന്നത്: 

ഡോ. ആര്‍.വി. ജി മേനോന്‍, റിട്ട. പ്രിന്‍സിപ്പല്‍ കണ്ണൂര്‍ ഗവ. കോളേജ് ഓഫ് എന്‍ജിനീയറിംഗ്

ഡോ. കുഞ്ചെറിയ പി. ഐസക് സംസാരിച്ചതിന്‍റെ പ്രസക്തഭാഗങ്ങൾ:

# കേരളത്തിലാണ് രാജ്യത്ത് ഏറ്റവും കുറഞ്ഞ ചുറ്റളവിൽ ഏറ്റവും കൂടുതൽ റോഡുകളുള്ളത്. 

# നമുക്ക് 30-40 കി.മീ മണിക്കൂറിൽ മാത്രം വേഗത്തിലേ യാത്ര ചെയ്യാൻ കഴിയുന്നുള്ളൂ. 

# നമുക്ക് നല്ല യാത്രാ സംവിധാനം വേണം

# ജയശതാബ്ദി, രാജധാനി എന്നിവയാണ് ഏറ്റവും വേഗത്തിൽ ഓടുന്ന തീവണ്ടികൾ. അത് തന്നെ മണിക്കൂറിൽ 60 കി. മീ മാത്രമേ വേഗതയുള്ളൂ.

# ഒരു ജനശതാബ്ദി കൊണ്ട് നമ്മുടെ ആവശ്യങ്ങൾ നടക്കില്ല. 

# രാത്രികളിൽ ഏറ്റവും കൂടുതൽ യാത്ര നടത്താനാണ് ആളുകൾ ശ്രമിക്കുക. അതും സ്വന്തം വാഹനങ്ങളിൽ. അതായിരിക്കാം അപകടനിരക്ക് കൂട്ടുന്നത്. 

# NH 66 -നെതിരെ വലിയ എതി‍ർപ്പുയർന്നതാണ്. എന്നാലിപ്പോൾ അത് കേരളത്തിന്‍റെ ഗതാഗതത്തിന്‍റെ കേന്ദ്രമായി മാറി.

# നമുക്ക് അപ്പോൾ NH 66 മാത്രം മതിയോ? അത് മതിയാകില്ല. കിഴക്ക് മുതൽ പടിഞ്ഞാറ് വരെ കൃത്യമായ കണക്ടിവിറ്റി വേണം. 

# എക്സ്പ്രസ് വേ നേരത്തേ തന്നെ കേരളം ആലോചിച്ചതാണ്. പക്ഷേ അത് നടപ്പായില്ല. കേരളത്തിലെ എക്സ്പ്രസ് വേയുടെ ഗതി സിൽവർ ലൈനിന് വരരുത്. 

# നമ്മുടെ റോഡുകൾ മാത്രം വികസിച്ചാൽപ്പോര. അതെല്ലാം വികസിച്ച് വന്നാൽപ്പോലും വേഗത്തിൽ യാത്ര ചെയ്യാൻ പറ്റില്ല. 

# ജലഗതാഗതം മാത്രം കൊണ്ട് വേഗത്തിലെത്തില്ല. ഇന്‍റർമോഡൽ ട്രാൻസ്ഫറാണ് യാത്ര ചെയ്യാൻ ഉണ്ടാകേണ്ടത്. ഒരു യാത്ര ചെയ്ത് വന്ന്, മറ്റൊന്നിലേക്ക് പോകാനുള്ള പദ്ധതി വേണം. വണ്ടി പാർക്ക് ചെയ്ത്, മെട്രോയിൽ കയറി, അല്ലെങ്കിൽ ബസ് കയറി എത്തി കെ റയിലിലേക്ക് കയറാൻ കഴിയണം. 

# ഇത് കേരളത്തിന്‍റെ സാമ്പത്തിക വ്യവസ്ഥയെ മെച്ചപ്പെടുത്തുമോ? അമേരിക്കയെപ്പോലുള്ള രാജ്യങ്ങൾ ആദ്യം എക്സ്പ്രസ് വേകളാണ് പണിതത്. എന്തുകൊണ്ടും മികച്ച യാത്രാസംവിധാനം ഉണ്ടാക്കുകയാണ് വികസനത്തിന്‍റെ ആദ്യപടി. അതിനാൽത്തന്നെ ടൂറിസം അടക്കമുള്ള എല്ലാ സംവിധാനങ്ങളും വഴി വരുമാനം വരും. 

എസ് എൻ രഘുചന്ദ്രൻ നായർ സംസാരിച്ചതിന്‍റെ പ്രസക്ത ഭാഗങ്ങൾ

# 96 ലക്ഷം ഏക്കറുണ്ട് കേരളം. ഇന്ത്യയിലെ 1.1% ഭൂപ്രകൃതി മാത്രമേ കേരളത്തിലുള്ളൂ. കേരളത്തിലിനി വികസനത്തിനായി ഒരു 15 ലക്ഷം ഏക്കർ മാത്രമേ ഉണ്ടാകൂ. 

# 1000 പേർക്ക് 5 കി. മീ റോഡേ ഉള്ളൂ. നിലവിൽ ആയിരം പേർക്ക് 425 വാഹനങ്ങളുണ്ട്. ദേശീയശരാശരിയിൽ ഇത് 180 വാഹനങ്ങളേ ഉള്ളൂ. നമ്മൾ വാഹനങ്ങളുടെ എണ്ണത്തിൽ വളരെ മുന്നിലാണ്. 

# പൊതുഗതാഗതസംവിധാനം വികസിപ്പിക്കേണ്ടതുണ്ട്. ഏത് പദ്ധതി വന്നാലും ഇവിടെ എതിർപ്പുയരും. അക്കാര്യത്തിൽ മാറ്റം വന്നേ തീരൂ. സിയാൽ വിമാനത്താവളത്തിനെതിരെ, വിഴിഞ്ഞത്തിനെതിരെ, ഗെയിലിനെതിരെ ഒക്കെ എന്നും എതിർപ്പ് ഉണ്ടായതാണ്. കേരളത്തിലൊന്നും നടക്കില്ല എന്ന ചിന്താഗതിയാണ്. കേരളത്തിലെ യുവാക്കളെല്ലാവരും കാനഡയ്ക്കും അമേരിക്കയ്ക്കും പോവുകയാണ്. ഒരു കാലത്ത് കേരളം ഹൈവേയെ എതിർത്തു, കമ്പ്യൂട്ടറിനെ എതിർത്തു- ഇതെല്ലാം 25 വർഷം കഴിഞ്ഞാൽ തിരിച്ചുവരും. 

# റെയിൽവേ പാത ഇരട്ടിപ്പിക്കൽ കൃത്യമായി നടക്കുന്നില്ല. അപകടത്തിൽപ്പെട്ട് മരിച്ചുപോകുന്നവർക്ക് വേണ്ടിയാണ് ഈ പദ്ധതി. 

# രാവിലെ ഓഫീസിലേക്ക് പോകാനായി, ഈ സിൽവർ ലൈനിൽ കയറി തിരുവനന്തപുരത്ത് നിന്ന് വെറും ഒരു മണിക്കൂർ കൊണ്ട് എറണാകുളത്ത് എത്തിയാൽ എത്രയോ പേർ ഇവിടെ പുതിയ ബിസിനസ്സുകൾ തുടങ്ങും. ടൂറിസ്റ്റുകൾ വരും. 

# എതിർപ്പ് കാരണം വൈകിയാൽ പദ്ധതിച്ചെലവ് കൂടും. 

# ഈ കെ റയിലിനെ മംഗലാപുരത്തേക്ക് നീട്ടാനാകുമോ? എന്നാലോചിക്കണം. ഇന്‍റർമോഡൽ ട്രാൻസ്പോർട്ട് വേണം. കേന്ദ്രസർക്കാരിന്‍റെ DIAMOND QUADRILATERAL- പദ്ധതിയിലേക്ക് കണക്ട് ചെയ്യാനാകുമോ?

# തുക തിരിച്ചടയ്ക്കാൻ കഴിയുമോ ഇല്ലയോ എന്ന് നോക്കിയേ പണം നൽകൂ. കേന്ദ്രം അനുവദിക്കുമോ? കേരളത്തിന് ഇത് താങ്ങാനാകുമോ എന്നൊക്കെ നോക്കിയേ ഏത് ഏജൻസിയും പണം കൊടുക്കാറുള്ളൂ. 

# ആളുകൾക്ക് നഷ്ടപരിഹാരം കൊടുക്കണം. LARA ആക്ട് പോലെ തന്നെ കൃത്യമായ ഒരു പദ്ധതി വേണം. നിയമം വേണം. 13,000 കോടി രൂപയാണ് ഭൂമി ഏറ്റെടുക്കാൻ പോകുന്നത്. ആ പണം നമ്മുടെ സംവിധാനത്തിനകത്ത് തന്നെ വിനിമയം ചെയ്യപ്പെടുന്നു. 

# വീടിനകത്ത് കയറി കല്ലിടുന്നത് ശരിയല്ല. ആളുകളെ വിശ്വാസത്തിലെടുത്ത് തന്നെ സർവേ നടത്തണം. ആളുകളുടെ സംശയം ദുരീകരിക്കണം. 

# റെയിൽവേ പ്രോജക്ടുകളുടെ ബഫർ സോൺ 30 മീറ്ററാണ്. കെ റയിൽ ബഫർ സോൺ 10 മീറ്ററേ ഉള്ളൂ. ബഫർ സോണുള്ളവർക്കും വീട് വാങ്ങാനും, ലോണെടുക്കാനും എൻഒസി വാങ്ങണം എന്നേയുള്ളൂ. ബഫർ സോണിനെ ഭയക്കേണ്ടതില്ല. 

# കേരളത്തിലൊരു അഭിമാനപദ്ധതി വരുമ്പോൾ അത് ഇല്ലാതാക്കരുത്. എല്ലാ തരത്തിലുള്ള നല്ല നിർദേശങ്ങളും സ്വീകരിക്കാം. 

പദ്ധതിയെ എതിർക്കുന്ന പാനലിലെ ഏക അംഗം ആർവിജി മേനോൻ സംസാരിച്ചതിന്‍റെ പ്രസക്തഭാഗം 

# അമേരിക്കയിലെ റെയിൽവേ സിസ്റ്റം നശിപ്പിച്ചത് ഓട്ടോമൊബൈൽ ലോബിയാണ്. വിപണിക്കായി വികസനം തിരിച്ച് വിടരുത്. അവർ നമ്മുടെ ചിന്തയും വിപണിക്കനുസരിച്ച് തിരിച്ചുവിടും.

# പൊതുഗതാഗതം വളരെ പ്രധാനമാണ്. റെയിൽവേ ഗതാഗതം വളരെ പ്രധാനമാണ്. അരൂർ മുതൽ ചേർത്തല വരെ നാല് വരിപ്പാത എടുത്തിട്ട് 20 വർഷമായി. സ്ഥലം കൊടുത്തതാണ് നാട്ടുകാർ. എന്നിട്ടും പദ്ധതി വന്നില്ല. അതിന് കാരണം ശുദ്ധകഴിവുകേടായിരുന്നു. 

# റെയിൽവേ ഇരട്ടിപ്പ് ഇപ്പോഴും ഇഴഞ്ഞുനീങ്ങാനുള്ള കാരണം കഴിവുകേടാണ്. 

# മൂന്ന് മണിക്കൂറിൽ ജനശതാബ്ദി കോഴിക്കോട്ട് നിന്ന് എറണാകുളത്ത് എത്തും. റെയിൽവേയ്ക്ക് നമ്മളോട് അവഗണനയാണ്. എത്ര കോടി സതേൺ റെയിൽവേയ്ക്കും നോർത്തേൺ റെയിൽവേയ്ക്കും നൽകി? അതിൽ രാഷ്ട്രീയമുണ്ട്. 

# 160 കിമീ സ്പീഡിൽ ഓടുന്ന തീവണ്ടി ഇന്ത്യയിൽത്തന്നെ വികസിപ്പിക്കുന്നില്ലേ? അത് നിലവിലെ ബ്രോഡ് ഗേജിലെ ഓടിച്ചുകൂടേ? ഏത് പ്രക്രിയയിലൂടെയാണ് ഇതല്ല, സിൽവർ ലൈൻ തന്നെ വേണം എന്ന് തീരുമാനിച്ചത് എന്ന് ജനങ്ങൾക്ക് അറിയണ്ടേ?

# ദീർഘദൂരട്രെയിനുകൾക്കൊന്നും നിലവിൽ സിൽവർ ലൈനിലേക്ക് കയറാൻ കഴിയില്ല. മുഖത്തലയിൽ നിന്ന്, കാക്കനാട്ട് നിന്ന് ഒക്കെ കൊല്ലത്തേക്കും എറണാകുളത്തേക്കും പോകണം. വെള്ളമൊഴുകുന്ന തോടുള്ള സ്ഥലത്താണ് മുഖത്തലയിൽ സ്റ്റേഷൻ വരുന്നത്. പരിസ്ഥിതി ശാസ്ത്രജ്ഞർ കൃത്യമായി പാരിസ്ഥിതികാഘാതം പഠിക്കണം. അതിന് സൗകര്യമുണ്ടാകും. 

# 626 വളവുകളുണ്ട്, അവിടെ 200 കി മീ സ്പീഡിൽ ഓടിക്കാനാകില്ല, അത് ശരിയാണ്. വളവ് നിവർത്തിയുള്ള പാത ഇട്ടാൽ മതിയാവില്ലേ? അത്തരത്തിൽ ഒരു പദ്ധതി വിഭാവനം ചെയ്തുകൂടേ? എറണാകുളം - തൃശ്ശൂർ - ഷൊർണൂർ മൂന്നാമത്തെ പാത ഇട്ടുകൂടേ? ഇത് മാത്രം പോരാ, തെക്കോട്ടും വടക്കോട്ടും പാതകൾ വേണം. രണ്ടിന്‍റെയും ചെലവ് താരതമ്യം ചെയ്യണം. 

# കൂടുതൽ സ്പീഡുകളുള്ള വണ്ടികൾ വന്നാൽ മിനിറ്റുകൾ ഇടവിട്ട്, തീവണ്ടികൾ ഓടിക്കാനാകും. വളവ് നിവർത്തി മൂന്നാമത്തെ ലൈൻ ഇടുന്നതാകും ചെലവ് കുറയ്ക്കാനും പാരിസ്ഥിതികാഘാതം കുറയ്ക്കാനും നല്ലത്. റെയിൽവേ ലൈനിന് അടുത്തുള്ള സ്ഥലങ്ങൾക്ക് ചെലവ് കുറവാണ്. 

# എല്ലാം തീരുമാനിച്ചു. എന്ത് വില കൊടുത്തും നടപ്പാക്കും. ഇനി ചർച്ച നടത്താം എന്ന് പറയുന്നതിൽ മര്യാദ കേടുണ്ട്. നേരത്തേ നമ്മൾ ചർച്ച നടത്തേണ്ടിയിരുന്നു.

പദ്ധതിയെ അനുകൂലിക്കുന്ന സുബോധ് കുമാർ ജയിൻ സംസാരിച്ചതിന്‍റെ പ്രസക്തഭാഗങ്ങൾ

# കേരളത്തിൽ ഗതാഗതവികസനം അത്യാവശ്യമാണെന്ന കാര്യത്തിൽ ആർക്കും സംശയമില്ല. 

# കാറുകളില്ലാത്തവർക്കും യാത്ര ചെയ്യാനാകണം, മാത്രമല്ല, കാറുകളുള്ളവർ കൂടി പൊതുഗതാഗതസംവിധാനത്തിലേക്ക് എത്തണം. അതിന് നല്ല സ്പീഡുള്ള ഗതാഗതസംവിധാനം വേണം. അതിലൂടെ വലിയ രീതിയിൽ പൊതുഗതാഗതസംവിധാനം വികസിക്കും. 

# കേരളത്തിലെ ഭൂപ്രകൃതി വളരെ പ്രധാനമാണ്. ഇതനുസരിച്ച് യാത്ര ചെയ്യാൻ നമുക്ക് കൃത്യമായ അപ്ഗ്രേഡഡ് ടെക്നോളജി ആവശ്യമാണ്. 

# ഭാവിയിലേക്ക് കൂടി കണക്കാക്കേണ്ട പദ്ധതിയാണിത്.

# പാത ഇരട്ടിപ്പിനെ നമുക്ക് കാത്തിരിക്കാനാകില്ല. അതിലടക്കം വലിയ രാഷ്ട്രീയമുണ്ട്. കേരളത്തിൽ നിന്ന് വലിയ ചരക്ക് ഗതാഗതമില്ല, അതിനാൽത്തന്നെ റെയിൽവേ വലിയ രീതിയിൽ കേരളത്തിൽ നിക്ഷേപം നടത്തിക്കൊള്ളണം എന്നില്ല. 

# കെ റയിൽ ഭാവിയിൽ ഫീഡർ ലൈനായി മാറും. അതിവേഗപാതയ്ക്ക് സ്റ്റാൻഡേഡ് ഗേജ് തന്നെ. 

# തുടക്കത്തിൽത്തന്നെ ദിവസത്തിൽ 80,000 പേർ എങ്ങനെ യാത്ര ചെയ്യും എന്ന ചോദ്യമുയരുന്നു. ദിവസം 30,000 യാത്രക്കാർ തന്നെ വന്നാൽപ്പോരേ? ഇന്‍റർമോഡൽ ട്രാൻസ്ഫർ ആവശ്യമുണ്ട്. കൃത്യമായി ആളുകൾക്ക് അങ്ങനെ യാത്ര ചെയ്യാനാകണം. 

# പണം കൃത്യമായി കിട്ടിക്കോളും. തിരിച്ചടവിന് പ്രാപ്തിയുള്ള സംസ്ഥാനമാണ് കേരളം.