യാത്രക്കിടയിൽ ദുരനുഭവമോ? പൊലീസിനെ വിളിക്കാൻ അഭ്യർത്ഥനയുമായി ലോക്‌നാഥ് ബെഹ്റ
കല്ലട ബസ്സിൽ ഈറോഡിൽ പഠിക്കുന്ന മലയാളികളായ രണ്ട് യുവാക്കൾക്ക് മർദ്ദനമേറ്റതുമായി ബന്ധപ്പെട്ട് ഇമെയിൽ വഴിയും ഫെയ്‌സ്ബുക്ക് പോസ്റ്റ് വഴിയും നിരവധി പരാതികളാണ് ഡിജിപി അടക്കമുള്ളവർക്ക് ലഭിച്ചത്
തിരുവനന്തപുരം: സുരേഷ് കല്ലട ട്രാവൽസിന്റെ ബെംഗലുരുവിലേക്കുള്ള ബസിൽ യാത്രക്കാർക്ക് മർദ്ദനമേറ്റത് നിർഭാഗ്യകരമായ സംഭവമെന്ന് സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ. ഫെയ്സ്ബുക്കിൽ സംസ്ഥാന പൊലീസ് മേധാവിയുടെ ഔദ്യോഗിക പേജിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. ഇത്തരം സംഭവങ്ങളുണ്ടായാൽ ഉടൻ അടുത്തുള്ള പൊലീസ് സ്റ്റേഷനിൽ പരാതിപ്പെടണമെന്നും അദ്ദേഹം പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു.
കല്ലട ബസ്സിൽ ഈറോഡിൽ പഠിക്കുന്ന മലയാളികളായ രണ്ട് യുവാക്കൾക്ക് മർദ്ദനമേറ്റതുമായി ബന്ധപ്പെട്ട് ഇമെയിൽ വഴിയും ഫെയ്‌സ്ബുക്ക് പോസ്റ്റ് വഴിയും പരാതി ലഭിച്ചതായി അദ്ദേഹം പറഞ്ഞു. ബസ് ജീവനക്കാരുടെ ഭാഗത്ത് നിന്ന് ഇത്തരം പരാതികളുണ്ടാവുന്നത് അംഗീകരിക്കാൻ സാധിക്കില്ലെന്ന് പറഞ്ഞ അദ്ദേഹം ഇവ തടയാൻ പൊലീസ് കർശനമായ പരിശോധന നടത്തുമെന്നും പറഞ്ഞു.
ഡിജിപിയുടെ ഫെയ്‌സ്ബുക് പോസ്റ്റിന്റെ പൂർണ്ണരൂപം
കല്ലട ട്രാവൽസ് എന്ന സ്വകാര്യബസ്സിൽ രണ്ട് ചെറുപ്പക്കാർക്ക് മർദ്ദനമേറ്റ നിർഭാഗ്യകരമായ സംഭവം ഇ-മെയിൽ മുഖേനയും ഫെയ്‌സ് ബുക്ക് പോസ്റ്റിലൂടെയും ശ്രദ്ധയിൽപെടുകയുണ്ടായി. കുറ്റക്കാർക്കെതിരെ കർശന നിയമനടപടി സ്വീകരിക്കാൻ പോലീസ് ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. ബസ് ജീവനക്കാരുടെ ഇത്തരത്തിലുള്ള പെരുമാറ്റവും തുടർന്നുള്ള ആക്രമണവും അംഗീകരിക്കാവുന്നതല്ല. ഇത്തരം നടപടികൾക്കെതിരെ പോലീസ് കർശനമായ നടപടി സ്വീകരിക്കുന്നതാണ്. യാത്രയ്ക്കിടയിൽ ഉണ്ടാകുന്ന ഇത്തരം നിർഭാഗ്യകരമായ സംഭവങ്ങൾ അടുത്ത പോലീസ് സ്റ്റേഷനിൽ അറിയിക്കാൻ ഞാൻ അഭ്യർഥിക്കുന്നു.