ഒരു എസ്ഐക്ക് കൂടി കൊവിഡ്; പൊലീസ് ആസ്ഥാനം നാളെയും തുറക്കില്ല
എസ്ഐയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് സംസ്ഥാന പൊലീസ് ആസ്ഥാനം ഓഗസ്റ്റ് ഒന്നിന് അടച്ചത്.
തിരുവനന്തപുരം: പൊലീസ് ആസ്ഥാനത്തെ ഒരു എസ്ഐക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. കൊവിഡ് വ്യാപനം വര്‍ധിക്കുന്ന സാഹചര്യത്തില്‍ പൊലീസ് ആസ്ഥാനം നാളെയും തുറക്കില്ല. എസ്ഐയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് സംസ്ഥാന പൊലീസ് ആസ്ഥാനം ഓഗസ്റ്റ് ഒന്നിന് അടച്ചത്. രണ്ടുദിവസത്തേക്കായിരുന്നു അടച്ചതെങ്കിലും പിന്നീട് കൊവിഡ് വ്യാപനം കണക്കിലെടുത്ത് തുറക്കുന്നത് നീട്ടുകയായിരുന്നു.
കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കുള്ള സംസ്ഥാന സർക്കാരിന്‍റെ പുതിയ തീരുമാനത്തിനെതിരെ ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ രംഗത്ത്. കൊവിഡ് രോഗികളുടെ സമ്പർക്ക പട്ടിക തയാറാക്കുന്ന ജോലി പൊലീസിനെ ഏൽപ്പിച്ചത് ന്യായീകരിക്കാൻ ആകില്ല. ആരോഗ്യ പ്രവർത്തകരിലെ രോഗബാധയ്ക്ക് കാരണം സുരക്ഷാ ഉപകരണങ്ങൾ ലഭ്യമാക്കുന്നത്തിൽ സർക്കാരിന് വന്ന വീഴ്ച്ചയാണെന്നും ഐഎംഎ ആരോപിച്ചു.
കൊവിഡിന്‍റെ ആദ്യനാളുകളിൽ കേരളത്തിന് ലഭിച്ച വിജയം കൈവിട്ടുപോകുന്ന അവസ്ഥയാണ് ഇപ്പോൾ. ആരോഗ്യ വിഷയത്തിൽ അറിവ് ഉള്ളവരെയാവണം സമ്പർക്ക പട്ടിക തയ്യാറാക്കുന്ന ജോലി ഏൽപ്പിക്കേണ്ടത്. സംസ്ഥാനത്ത് കൊവിഡ് ടെസ്റ്റുകളുടെ എണ്ണം അടിയന്തരമായി കൂട്ടണം. ക്ലസ്റ്ററാകാൻ സാധ്യതയുള്ള സ്ഥലങ്ങളിൽ വീടുകൾ തോറും പരിശോധന നടത്തണം. പരിശോധനാ ഫലം കൃത്യമായി അറിയിക്കണം. റിവേഴ്‌സ് ക്വാറന്‍റീന്‍റെ ഭാഗമായി വയോജനങ്ങളെ മാറ്റി പാർപ്പിക്കാനുള്ള തീരുമാനം പുന:പരിശോധിക്കണമെന്നും ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ പറഞ്ഞു.