ഈ വർഷത്തെ ഗണേശോത്സവത്തിന് മുന്നോടിയായി മാർഗനിർദേശങ്ങളുമായി കേരള സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡ്. വിഗ്രഹ നിമജ്ജനത്തിൽ പരിസ്ഥിതി സൗഹൃദ മാർഗങ്ങൾ സ്വീകരിക്കണമെന്ന് ബോർഡ് നിർദേശിച്ചു.
തിരുവനന്തപുരം: ഗണേശോത്സവത്തോടനുബന്ധിച്ചുള്ള വിഗ്രഹ നിമജ്ജനത്തിൽ പരിസ്ഥിതി സൗഹൃദ മാർഗങ്ങൾ സ്വീകരിക്കണമെന്ന് കേരള സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡ്. സെൻട്രൽ പൊല്യൂഷൻ കൺട്രോൾ ബോർഡിന്റെ 2010ലെയും 2020ലെയും മാർഗനിർദേശങ്ങൾ പാലിക്കണമെന്നും മലിനീകരണ നിയന്ത്രണ ബോർഡ് നിർദേശിച്ചു.
വിഗ്രഹങ്ങൾ കഴിവതും കളിമണ്ണിൽ നിർമ്മിച്ചവയായിരിക്കണം. പ്ലാസ്റ്റർ ഓഫ് പാരീസ്, പ്ലാസ്റ്റിക്, തെർമോകോൾ തുടങ്ങിയ പ്രകൃതിക്കും ജലസ്രോതസ്സുകൾക്കും ദോഷകരമായ വസ്തുക്കൾ ഉപയോഗിച്ചുള്ള വിഗ്രഹങ്ങൾ നിമജ്ജനത്തിന് ഉപയോഗിക്കരുത്. പെയിന്റുകൾ ഒഴിവാക്കി പ്രകൃതിദത്തവും ദോഷരഹിതവുമായ നിറങ്ങൾ ഉപയോഗിക്കണം. ചെറിയ വിഗ്രഹങ്ങൾ മാത്രം നിമജ്ജനത്തിന് ഉപയോഗിക്കുന്നതും ഉചിതമാണ്. നിമജ്ജനത്തിന് മുമ്പ് വസ്ത്രങ്ങൾ, മാലകൾ, പൂക്കൾ, ഇലകൾ, അലങ്കാര വസ്തുക്കൾ എന്നിവ നീക്കം ചെയ്ത് ജലസ്രോതസ്സുകളിൽ എത്താത്തവിധം പ്രത്യേകം ശേഖരിച്ച് സംസ്‌കരിക്കണമെന്നും മലിനീകരണ നിയന്ത്രണ ബോർഡ് നിർദേശിച്ചു.
മലിനീകരണം ഒഴിവാക്കി പ്രകൃതിക്ക് അനുയോജ്യമായ രീതിയിൽ ഉത്സവാഘോഷങ്ങൾ ക്രമീകരിക്കണമെന്നും നിർദേശമുണ്ട്. കിണർ, തടാകം, നദി തുടങ്ങിയ ശുദ്ധജല സ്രോതസ്സുകളിൽ വിഗ്രഹ നിമജ്ജനം നടത്തരുത്. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ നിശ്ചയിക്കുന്ന സ്ഥലങ്ങളിൽ ഒരുക്കുന്ന കൃത്രിമ കുളങ്ങൾ മാത്രം ഇതിനായി ഉപയോഗിക്കണം. ഉത്സവവുമായി ബന്ധപ്പെട്ട് നിരോധിച്ചിട്ടുള്ള ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് വസ്തുക്കൾ ഒഴിവാക്കണം. വലിയ ശബ്ദമുണ്ടാക്കുന്നതും അമിതമായി പുക പുറന്തള്ളുന്നതുമായ പടക്കങ്ങൾ ഉപയോഗിക്കരുതെന്നും രാത്രി 10 മുതൽ രാവിലെ 6 വരെ ഉച്ചഭാഷിണികൾ ഉപയോഗിക്കരുതെന്നും ബോർഡ് അറിയിച്ചു.


