ഈ വർഷത്തെ സംസ്ഥാന സ്കൂൾ കായികമേള ഒക്ടോബർ 25 മുതൽ 31 വരെ കോഴിക്കോട് എൻഐടിയിൽ നടക്കും. മികച്ച സൗകര്യങ്ങൾ ചൂണ്ടിക്കാട്ടി, നേരത്തെ പ്രഖ്യാപിച്ച കണ്ണൂരിൽ നിന്ന് വേദി കോഴിക്കോടേക്ക് മാറ്റുകയായിരുന്നു. ഈ വേദിമാറ്റം വിവാദങ്ങൾക്ക് വഴിവെച്ചിട്ടുണ്ട്
കോഴിക്കോട്: കോഴിക്കോട് നടക്കുന്ന ഇത്തവണത്തെ സംസ്ഥാന സ്കൂൾ കായികമേളയുടെ തിയതിയുടെ കാര്യത്തിലടക്കം തീരുമാനമായി. ഒക്ടോബർ 25 മുതൽ 31 വരെയായിരിക്കും കായികമേള നടക്കുക. കോഴിക്കോട് എൻ ഐ ടിയായിരിക്കും പ്രധാന വേദി. കണ്ണൂരിൽ നിന്ന് കോഴിക്കോടേക്ക് മാറ്റിയതിൽ വിവാദം കനത്തെങ്കിലും വേദിമാറ്റം ഇനിയുണ്ടാകില്ലെന്ന് കായിക മന്ത്രി ഒ ജെ ജനീഷ് ഇന്നലെ വ്യക്തമാക്കിയിരുന്നു. കൂടുതൽ സൗകര്യങ്ങളുള്ളത് കോഴിക്കോടായതിനാലാണ് കാരണമെന്നും കായിക മന്ത്രി വിവിരിച്ചിരുന്നു. എൻ ഐ ടിയിലേത് പുതിയ ട്രാക്കാണെന്നും ഒളിംപിക് മാതൃകയിൽ മത്സരങ്ങൾ നടത്താനുള്ള എല്ലാവിധ സംവിധാനവും കണ്ണൂരിലേതിനേക്കാൾ കോഴിക്കോടാണെന്നും ജനീഷ് അഭിപ്രായപ്പെട്ടിരുന്നു. അടുത്ത തവണ കണ്ണൂരിനെ പരിഗണിക്കാം എന്നായിരുന്നു വിദ്യാഭ്യാസ മന്ത്രി എൻ ഷംസുദ്ദീന്‍റെ പ്രതികരണം.
വേദിമാറ്റത്തിൽ അവസാനിക്കാതെ വിവാദം
കഴിഞ്ഞ വർഷം തിരുവനന്തപുരത്ത് നടന്ന സംസ്ഥാന സ്കൂൾ കായികമേളയുടെ സമാപന ദിവസമാണ് 2026 ലെ വേദിയായി കണ്ണൂരിനെ പ്രഖ്യാപിച്ചത്. കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് ബിനോയ് കുര്യൻ ഉൾപ്പെടെയുള്ളവർ നേരിട്ടെത്തി പതാകയും ഏറ്റുവാങ്ങി. എന്നാൽ പിന്നീട് അധികാരമേറ്റ യു ഡി എഫ് സർക്കാർ ഇത്തവണ കായികമേള കോഴിക്കോട് നടത്താൻ തീരുമാനിക്കുകയായിരുന്നു. കായികമേളക്ക് വേണ്ട ഒരുക്കങ്ങൾ തുടങ്ങിയിരുന്നെന്നും വേദിമാറ്റം കണ്ണൂരിനെ നിരാശപ്പെടുത്തിയെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് ബിനോയ് കുര്യൻ പ്രതികരിച്ചിരുന്നു. വേദിമാറ്റം വിദ്യാഭ്യാസ മന്ത്രി അറിഞ്ഞിട്ടില്ലെന്നും വാർത്തകളുണ്ടായിരുന്നു. എങ്കിലും കണ്ണൂരിന്‍റെ പരാതി അടുത്ത വർഷം പരിഹരിക്കാമെന്ന് എൻ ഷംസുദ്ദീൻ ഉറപ്പ് നൽകിയിട്ടുണ്ട്.
