ജാമിയ മിലിയ യൂണിവേഴ്സിറ്റി പൊലീസ് നടപടി: കേന്ദ്ര മാനവശേഷി വികസന മന്ത്രാലയത്തിന് സംസ്ഥാന യുവജനകമ്മീഷന്റെ കത്ത്
പ്രകോപനം കൂടാതെ ക്യാമ്പസിനുള്ളില്‍ നിന്നും നൂറിലധികം വിദ്യാര്‍ത്ഥികളെ കസ്റ്റഡിയിലെടുത്ത സംഭവത്തിൽ കേരള സംസ്ഥാന യുവജനകമ്മീഷൻ കടുത്ത ആശങ്ക രേഖപ്പെടുത്തി.
തിരുവനന്തപുരം: പൗരത്വ ഭേദഗതി നിമയത്തിനെതിരെ രാജ്യവ്യാപകമായി നടക്കുന്ന പ്രക്ഷോഭങ്ങളുടെ ഭാഗമായി ജാമിയ മിലിയ യൂണിവേഴ്സിറ്റിയിലെ വിദ്യാര്‍ഥികള്‍ നടത്തിയ പ്രതിഷേധത്തെ നിഷ്ഠൂരമായി ആക്രമിച്ച ഡൽഹി പോലീസ് നടപടിക്കെതിരെ കേരള സംസ്ഥാന യുവജനകമ്മീഷൻ കേന്ദ്ര മാനവശേഷി വികസന മന്ത്രാലയത്തിന് കത്തയച്ചു.
ജാമിയ മിലിയ ഇസ്‌ലാമിയ യൂണിവേഴ്‌സിറ്റിയില്‍ പൊലീസ് അനുവാദം കൂടാതെ പ്രവേശിക്കുകയും മലയാളികളുൾപ്പെടെയുള്ള വിദ്യാര്‍ത്ഥികളെ മര്‍ദ്ദിക്കുകയും കണ്ണീര്‍വാതകം പ്രയോഗിക്കുകയും ചെയ്തിരുന്നു. പ്രകോപനം കൂടാതെ ക്യാമ്പസിനുള്ളില്‍ നിന്നും നൂറിലധികം വിദ്യാര്‍ത്ഥികളെ കസ്റ്റഡിയിലെടുത്ത സംഭവത്തിൽ കേരള സംസ്ഥാന യുവജനകമ്മീഷൻ കടുത്ത ആശങ്ക രേഖപ്പെടുത്തി. ജനാധിപത്യ മാർഗത്തിൽ നടത്തിയ പ്രതിഷേധം അടിച്ചമർത്തിയ പോലീസ് നടപടിയെ യുവജന കമ്മീഷൻ അധ്യക്ഷ ചിന്ത ജെറോം അപലപിച്ചു. കുറ്റക്കാർക്കാർക്കെതിരെ കർശനനടപടി സ്വീകരിക്കണമെന്നും മലയാളികളുൾപ്പെടെയുള്ള വിദ്യാർത്ഥികൾക്ക് ക്യാമ്പസിൽ സുരക്ഷ ഉറപ്പാക്കാൻ വേണ്ട നടപടി സ്വീകരിക്കണമെന്നും കേന്ദ്രമാനവശേഷി വികസന മന്ത്രാലയത്തിനോട് ആവശ്യപ്പെട്ടു.