ഭിന്നശേഷിയുള്ളവര്‍ക്ക് ആനുകൂല്യം സുഗമമാക്കാന്‍ ഉപകരിക്കുന്ന ഏകീകൃത തിരിച്ചറിയല്‍ കാര്‍ഡാണ് യുഡിഐഡി.

തിരുവനന്തപുരം: ഭിന്നശേഷി വിഭാഗക്കാര്‍ക്കുള്ള ഏകീകൃത തിരിച്ചറിയല്‍ രേഖയായ യുഡിഐഡി കാര്‍ഡ് ലഭ്യമാക്കുന്നതിന്റെ രണ്ടാംഘട്ട ക്യാമ്പയിന് നാളെ തുടക്കം. ക്യാമ്പയിന്റെ സംസ്ഥാനതല ഉദ്ഘാടനവും തന്മുദ്ര വെബ്‌സൈറ്റ് ഉദ്ഘാടനവും നാളെ രാവിലെ 11 മണിക്ക് തൈക്കാട് റസ്റ്റ് ഹൗസില്‍ മന്ത്രി ആര്‍ ബിന്ദു നിര്‍വ്വഹിക്കും.

'ഭിന്നശേഷിയുള്ളവര്‍ക്ക് ആനുകൂല്യം സുഗമമാക്കാന്‍ ഉപകരിക്കുന്ന ഏകീകൃത തിരിച്ചറിയല്‍ കാര്‍ഡാണ് യുഡിഐഡി. ക്യാമ്പയിന്റെ ഭാഗമായി കേരള സാമൂഹ്യ സുരക്ഷാ മിഷന്‍ എന്‍.എസ്.എസ് വോളന്റിയര്‍മാരുടെ സഹകരണത്തോടെ ഭിന്നശേഷിക്കാരുടെ സര്‍വ്വേ വഴി യുഡിഐഡി സമ്പൂര്‍ണ്ണ രജിസ്‌ട്രേഷന്‍ നടത്തും. തന്മുദ്ര വെബ്‌സൈറ്റ് വഴി പഞ്ചായത്തുതല ലോഗിനുകള്‍, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ കേന്ദ്രീകരിച്ചുള്ള യു.ഡി.ഐ.ഡി അദാലത്തുകള്‍, തത്സമയ യു.ഡി.ഐ.ഡി കാര്‍ഡ് വിതരണ ക്യാമ്പുകള്‍, പൂര്‍ണ്ണ കിടപ്പുരോഗികളായ ഭിന്നശേഷിക്കാര്‍ക്ക് വീട്ടിലെത്തി ഭിന്നശേഷി സര്‍ട്ടിഫിക്കറ്റ് വിതരണം എന്നിവ നടത്തും. സംസ്ഥാനത്തെ എല്ലാ അംഗനവാടികളിലും സൂക്ഷിച്ചിട്ടുള്ള ഭിന്നശേഷിക്കാരുടെ വിവരം എന്‍.എസ്.എസ് വോളന്റിയര്‍മാരുടെ സഹകരണത്തോടെ തന്മുദ്ര വെബ്‌സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യും.' അതില്‍ യു.ഡി.ഐ.ഡി കാര്‍ഡിനായി രജിസ്റ്റര്‍ ചെയ്തിട്ടില്ലാത്തവരുടെ വീട്ടില്‍ എന്‍.എസ്.എസ് വോളന്റിയര്‍മാര്‍ നേരിട്ടെത്തി രജിസ്‌ട്രേഷന്‍ നടത്താനാണ് ഉദ്ദേശിക്കുന്നതെന്ന് മന്ത്രി ബിന്ദു അറിയിച്ചു. 

'ഇതിലൂടെ സംസ്ഥാനത്തെ മുഴുവന്‍ ഭിന്നശേഷിക്കാരുടെയും വിവരങ്ങള്‍ ശേഖരിക്കുകയും യു.ഡി.ഐ.ഡി സമ്പൂര്‍ണ്ണ രജിസ്‌ട്രേഷന്‍ നടത്തുന്ന ആദ്യ സംസ്ഥാനമായി കേരളം മാറുകയും ചെയ്യും. കൂടാതെ സംസ്ഥാനത്തെ എല്ലാ ഗ്രാമ പഞ്ചായത്തുകള്‍ക്കും യു.ഡി.ഐ.ഡി ലോഗിന്‍ നല്‍കുകയും അതിലുടെ യു.ഡി.ഐ.ഡി അപേക്ഷയില്‍ ആവശ്യമായ തിരുത്തലുകള്‍ എത്രയും വേഗം വരുത്താനും സാധിക്കും.' ഒപ്പം, തദ്ദേശ സ്വയംഭരണ സ്ഥാപന അടിസ്ഥാനാത്തില്‍ യു.ഡി.ഐ.ഡി അദാലത്തുകളും സാമൂഹ്യസുരക്ഷാ മിഷന്‍ സംഘടിപ്പിക്കുമെന്ന് മന്ത്രി പറഞ്ഞു.

'ഇതോടൊപ്പം, തത്സമയം ഭിന്നശേഷി മെഡിക്കല്‍ ബോര്‍ഡ് സര്‍ട്ടിഫിക്കറ്റ് നല്‍കുന്ന ക്യാമ്പുകള്‍ നടത്തുകയും മെഡിക്കല്‍ ബോര്‍ഡ് സര്‍ട്ടിഫിക്കറ്റ് നല്‍കുമ്പോള്‍ മെഡിക്കല്‍ ബോര്‍ഡ് സ്‌പെഷ്യലിസ്റ്റ് അഭാവം ഉള്ളതിനാല്‍ അതിനായി മെഡിക്കല്‍ ബോര്‍ഡ് സ്‌പെഷ്യലിസ്റ്റ് പാനല്‍ രൂപീകരിക്കുകയും ചെയ്യും.' പൂര്‍ണ്ണമായി കിടപ്പുരോഗികള്‍ ആയ ഭിന്നശേഷിക്കാര്‍ക്ക് വീട്ടില്‍ മെഡിക്കല്‍ ബോര്‍ഡ് സര്‍ട്ടിഫിക്കറ്റ്, ആധാര്‍ എന്നിവ ലഭ്യമാക്കാനും സര്‍ക്കാര്‍ ലക്ഷ്യമിടുന്നുണ്ടെന്നും ആര്‍ ബിന്ദു വ്യക്തമാക്കി.

'മലയാളിയുടെ വിദേശ കുടിയേറ്റം ഗതികേട് കൊണ്ടല്ല...' കാരണം പറഞ്ഞ് മന്ത്രി രാജേഷ്

YouTube video player