ലെക്സിക്കൺ മേധാവി നിയമനം; മറുപടി പറയേണ്ടത് സർവകലാശാലയെന്ന് പൂർണ്ണിമ മോഹൻ
നിയമന വിവാദത്തിൽ പ്രതിഷേധവുമായി കേരള സർവകലാശാല ആസ്ഥാനത്തെ ലെക്സിക്കൺ വിഭാഗത്തിലേക്ക് കെഎസ്‍യു പ്രവർത്തകർ മാർച്ച് നടത്തി.
തിരുവനന്തപുരം: മലയാളം മഹാനിഘണ്ടു ( ലെക്സിക്കൺ ) മേധാവി നിയമന വിവാദത്തിൽ മറുപടി പറയേണ്ടത് സർവകലാശാലയെന്ന് പൂർണ്ണിമ മോഹൻ. സർവ്വകലാശാല വിജ്ഞാപനം കണ്ടാണ് അപേക്ഷിച്ചതെന്നും പൂർണ്ണിമ വ്യക്തമാക്കി. മുഖ്യമന്ത്രിയുടെ ഓഫീസര്‍ ഓണ്‍ സ്പെഷ്യല്‍ ഡ്യൂട്ടി ആര്‍. മോഹനന്റെ ഭാര്യ ഡോ. പൂര്‍ണിമ. സംസ്കൃതം അധ്യാപകയാണിവർ. പൂർണ്ണിമയെ ചട്ടങ്ങൾ ലംഘിച്ച് മഹാ നിഘണ്ടു മേധാവിയാക്കി എന്നാണ് ആരോപണം.
കാലടി സംസ്‌കൃത സര്‍വകലാശാല സംസ്‌കൃതവിഭാഗം അധ്യാപികയായ പൂര്‍ണിമ മോഹന് ഈ തസ്തികയ്ക്ക് നിശ്ചയിച്ചിട്ടുള്ള യോഗ്യതകള്‍ ഇല്ലെന്നായിരുന്നു പരാതി. ചട്ടങ്ങള്‍ പാലിക്കാതെയുള്ള നിയമനം റദ്ദാക്കണമെന്നാവശ്യപ്പെട്ട് സേവ് യൂണിവേഴ്‌സിറ്റി കാമ്പയിന്‍ കമ്മിറ്റി ഗവര്‍ണര്‍ക്ക് പരാതി നല്‍കിയിരുന്നു.
മലയാള പണ്ഡിതരായിരുന്ന ഡോ ശൂരനാട് കുഞ്ഞന്‍പിള്ള, ഡോ. ആര്‍ ഇ ബാലകൃഷ്ണന്‍, ഭാഷാശാസ്ത്ര പണ്ഡിതനായ ഡോ. സോമശേഖരന്‍നായര്‍ എന്നിവരുള്‍പ്പെടെയുള്ള മുതിര്‍ന്ന മലയാളം പ്രൊഫസര്‍മാരെയാണ് ഇതുവരെ ലെക്‌സിക്കണ്‍ എഡിറ്റര്‍മാരായി നിയമിച്ചത്. മുതിര്‍ന്ന മലയാളം പ്രൊഫസര്‍മാരെ ഒഴിവാക്കിയാണ് മറ്റൊരു ഭാഷയില്‍ പ്രാവീണ്യമുള്ള വ്യക്തിക്ക് നിയമനം നല്‍കിയതെന്ന് സേവ് യൂണിവേഴ്‌സിറ്റി കാമ്പയിന്‍ കമ്മിറ്റി ആരോപിച്ചിരുന്നു.
നിയമന വിവാദത്തിൽ പ്രതിഷേധവുമായി കേരള സർവകലാശാല ആസ്ഥാനത്തെ ലെക്സിക്കൺ വിഭാഗത്തിലേക്ക് കെഎസ്‍യു പ്രവർത്തകർ മാർച്ച് നടത്തി.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona