പാലക്കാട്, കണ്ണൂർ, ഇടുക്കി, എറണാകുളം ജില്ലകളിലെ സ്ഥലങ്ങളിലാണ് ബുധനാഴ്ച താപനില 40 ന് മുകളിൽ പോയത്. 44.3 ഡിഗ്രി സെൽഷ്യസ് താപനില രേഖപ്പെടുത്തിയ പാലക്കാട് എരിമയൂരാണ് ഇക്കാര്യത്തിൽ ഏറ്റവും മുന്നിൽ
തിരുവനന്തപുരം: ചുട്ടുപൊള്ളുന്ന ചൂടിൽ കേരളം വലയുകയാണ്. കൊടും ചൂടും ഉയർന്ന അൾട്രാവയലറ്റ് വികിരണവും കുറഞ്ഞ മഴയും കാരണമാണ് കേരളം ചുട്ടുപൊള്ളുന്നത്. കണക്കുകൾ പ്രകാരം സംസ്ഥാനത്ത് ബുധനാഴ്ച രേഖപ്പെടുത്തിയത് കൊടും ചൂടാണ്. ഓട്ടോമാറ്റിക്ക് വെതർ സ്റ്റേഷൻ കണക്ക് പ്രകാരം ബുധനാഴ്ച പാലക്കാട് എരിമയൂരിൽ താപനില 44 ഡിഗ്രി സെൽഷ്യസ് കടന്നു. നാല് ജില്ലകളിലായി പന്ത്രണ്ട് സ്റ്റേഷനുകളിലാണ് 40 ഡിഗ്രിക്കും മുകളിൽ ബുധനാഴ്ച താപനില രേഖപ്പെടുത്തിയത്.
ഓട്ടോമാറ്റിക് വെതർ സ്റ്റേഷൻ കണക്ക് പ്രകാരം ബുധനാഴ്ച നാല് ജില്ലകളിലെ വിവിധ സ്ഥലങ്ങലിൽ 40 ഡിഗ്രിക്ക് മുകളിൽ താപനില രേഖപ്പെടുത്തിയിട്ടുണ്ട്. പാലക്കാട്, കണ്ണൂർ, ഇടുക്കി, എറണാകുളം ജില്ലകളിലെ സ്ഥലങ്ങളിലാണ് താപനില 40 ന് മുകളിൽ പോയത്. 44.3 ഡിഗ്രി സെൽഷ്യസ് താപനില രേഖപ്പെടുത്തിയ പാലക്കാട് എരിമയൂരാണ് ഇക്കാര്യത്തിൽ ഏറ്റവും മുന്നിൽ. ഇടുക്കി തൊടുപുഴയിൽ 41.7 ഡിഗ്രി സെൽഷ്യസും കണ്ണൂർ ചെമ്പേരിയിൽ 41.3 ഡിഗ്രി സെൽഷ്യസും രേഖപ്പെടുത്തിയിട്ടുണ്ട്. കണ്ണൂരിലെ തന്നെ ഇരിക്കൂർ, പാലക്കാട് മണ്ണാർക്കാട്, ഒറ്റപ്പാലം, മലമ്പുഴ ഡാം, കൊല്ലങ്കോട്, പോത്തുണ്ടി ഡാം, മംഗലം ഡാം, പീച്ചി, എറണാകുളം കൂത്താട്ടുകുളം എന്നിവടങ്ങളിലും ബുധനാഴ്ച 40 ഡിഗ്രിക്ക് മുകളിൽ താപനില എത്തിയിരുന്നു. ഓട്ടോമാറ്റിക്ക് വെതർ സ്റ്റേഷനുകളിലെ ബുധനാഴ്ചത്തെ കണക്കുകളിൽ ഇവിടങ്ങളിലെല്ലാം നാൽപത് ഡിഗ്രി സെൽഷ്യസിന് മുകളിലാണ് താപനില രേഖപ്പെടുത്തിയിട്ടുള്ളത്.
ഉത്തരേന്ത്യയിൽ നിലനിൽക്കുന്ന ഉഷ്ണതരംഗ സമാനമായ സാഹചര്യവും സൂര്യന്‍റെ ഉത്തരായനത്തിലേക്കുള്ള സഞ്ചാരവുമാണ് താപനില ഉയർത്തുന്നത്. അടുത്തയാഴ്ച വരെ ഉയർന്ന താപനില തന്നെ തുടരാനാണ് സാധ്യത. ഒറ്റപ്പെട്ട മഴ കിട്ടുമെങ്കിലും ചൂടിനെ മറികടക്കാൻ ഇതിന് സാധിക്കയില്ല. തീരദേശങ്ങളെയും മലയോരമേഖലയെയും അപേക്ഷിച്ച് ഇടനാടുകളിൽ മഴ കൂറയുകയും ചൂടും കൂടുകയും ചെയ്യുന്ന സാഹചര്യമാണ് ഉള്ളത്. ഉയർന്ന താപനിലയ്ക്കൊപ്പം, അൾട്രാവയലറ്റ് വികിരണവും അപകടകരമായ തോതിലാണ് അനുഭവപ്പെടുന്നത്. അതിനാൽ തന്നെ പകൽസമയങ്ങളിൽ സൂര്യപ്രകാശം ഏൽക്കുന്നത് പരമാവധി ഒഴിവാക്കണമെന്ന് വിദഗ്ധരുടെ മുന്നറിയിപ്പ്.

